ലോക് ഡൗണിനിടെ അകാരണമായി പിരിച്ചുവിട്ടത് 86 ജീവനക്കാരെ; സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ശ്രീകുമാര്‍ ജീവനൊടുക്കിയത് ജോലി നഷ്ടപ്പെട്ടതിലുള്ള മനോവിഷമം മൂലം; മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി മുന്‍ ജീവനക്കാര്‍

ലോക് ഡൗണിനിടെ അകാരണമായി പിരിച്ചുവിട്ടത് 86 ജീവനക്കാരെ; സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ശ്രീകുമാര്‍ ജീവനൊടുക്കിയത് ജോലി നഷ്ടപ്പെട്ടതിലുള്ള മനോവിഷമം മൂലം; മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി മുന്‍ ജീവനക്കാര്‍

തിരുവനന്തപുരം: സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവത്തില്‍ സ്കൂള്‍ മാനേജ്മെന്റിനെതിരെ മുന്‍ തൊഴിലാളികള്‍. വര്‍ഷങ്ങളായി ജോലി ചെയ്തുകൊണ്ടിരുന്ന സ്ഥാപനം അകാരണമായി പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് തിരുവനന്തപുരം മരതൂര്‍ സ്വദേശി ശ്രീകുമാറിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഇവര്‍ ആരോപിക്കുന്നു. കരിയകം ചെമ്ബക സ്‌കൂളിലെ ജീവനക്കാരനായിരുന്നു ശ്രീകുമാര്‍. സ്‌കൂളിനുസമീപം ഓട്ടോറിക്ഷയില്‍ക്കയറിയശേഷം പെട്രോളൊഴിച്ച്‌ തീക്കൊളുത്തിയാണ് ശ്രീകുമാര്‍ ജീവനൊടുക്കിയത്.

ലോക്ക്ഡൗണ്‍ സമയത്ത് സ്കൂള്‍ മാനേജ്മെന്റ് 86 ജീവനക്കാരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു എന്നാണ് ജീവനക്കാര്‍ൃ പറയുന്നത്. ഇവര്‍ക്കു പകരം പുറത്തുനിന്ന് ആളെ എത്തിച്ച്‌ ജോലി ചെയ്യിച്ചെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ വന്നതോടെ ഡ്രൈവര്‍മാരും ആയമാരും ഉള്‍പ്പടെ 86 പേരെയാണ് സ്‌കൂള്‍ മാനേജ്മെന്റ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഇതിന്റെ ഭാഗമായി ശ്രീകുമാറിനെയും സ്‌കൂളിലെ ആയയായ ശ്രീകുമാറിന്റെ ഭാര്യയെയും പിരിച്ചുവിട്ടിരുന്നു.

തുടര്‍ന്ന് തൊഴിലാളികള്‍ സ്‌കൂളിന് സമീപം സമരം നടത്തി. ഔട്ട്സോഴ്സിങ് ഏജന്‍സി വഴി ഇവര്‍ക്ക് തന്നെ ജോലി നല്‍കാമെന്ന് ചര്‍ച്ചയില്‍ സ്‌കൂള്‍ അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. അതിന്റെ ഭാഗമായി സ്‌കൂള്‍ തുറന്നുപ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ജോലിക്കായി എത്തിയതായിരുന്നു ശ്രീകുമാര്‍. അപ്പോഴാണ് മറ്റുചിലര്‍ ജോലിക്ക് കയറുന്നത് ശ്രീകുമാര്‍ കണ്ടത്. ഇതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ്‌ സൂചന.

തിരുവനന്തപുരം മരതൂര്‍ സ്വദേശി ശ്രീകുമാര്‍ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. സ്‌കൂളിനു സമീപം സ്വന്തം ഓട്ടോയില്‍ ഇരുന്ന് തീ കൊളുത്തുകയായിരുന്നു. മുഖ്യമന്ത്രിക്കും പൊലീസിനും കളക്ടര്‍ക്കും കത്തെഴുതി സഹപ്രവര്‍ത്തകനെ ഏല്‍പ്പിച്ച ശേഷമാണ് ശ്രീകുമാര്‍ ആത്മഹത്യ ചെയ്തത്. ജോലി നഷ്ടപ്പെട്ടതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. സംഭവത്തിനു ശേഷം സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പിരിച്ചുവിട്ട ജീവനക്കാര്‍ പ്രതിഷേധിച്ചു. കളക്ടര്‍ അടക്കമുള്ളവര്‍ എത്തിയാലേ മൃതദേഹം വിട്ടുനല്‍കൂ എന്ന് ജീവനക്കാര്‍ പറഞ്ഞിരുന്നു. കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പൊലീസും മറ്റ് അധികൃതരും ജീവനക്കാരെ അനുനയിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ പതിനാറ് വര്‍ഷമായി കരിയകം ചെമ്ബക സ്‌കൂളിലെ ജീവനക്കാരനായിരുന്നു ശ്രീകുമാര്‍. ഇതേ സ്‌കൂളില്‍ ആയയാണ് ശ്രീകുമാറിന്റെ ഭാര്യ. രണ്ടുപെണ്‍കുട്ടികളാണ് ശ്രീകുമാറിന്. മകളെ വിവാഹം കഴിപ്പിച്ചയതും വീടുപണിയും മറ്റുമായി കടബാധ്യതകള്‍ ഉണ്ടായിരുന്നു. കുടുംബത്തിലെ രണ്ടുപേര്‍ക്കും ജോലി നഷ്ടപ്പെട്ടതോടെ വളരെ ബുദ്ധിമുട്ടിലായിരുന്നു ഇവര്‍ മുന്നോട്ടുപോയിക്കൊണ്ടിരുന്നത്.