അട്ടപ്പാടി മധു കൊലക്കേസ്: ഇന്നു മുതല്‍ അതിവേഗ വിസ്താരം

അട്ടപ്പാടി മധു കൊലക്കേസ്: ഇന്നു മുതല്‍ അതിവേഗ വിസ്താരം

പാലക്കാട് : അട്ടപ്പാടി മധു കൊലക്കേസില്‍ ഇന്നു മുതല്‍ അതിവേഗ വിസ്താരം. 25 മുതല്‍ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയില്‍ വിസ്തരിക്കും. പ്രതികള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാല്‍, ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയും വിചാരണക്കോടതി ഇന്ന് പരിഗണിക്കും. വിചാരണ വേഗത്തിലാക്കാന്‍ വേണ്ടി ഇന്നുമുതല്‍ ദിവസേനെ അഞ്ചുപേരെ വിസ്തരിക്കും.കഴിഞ്ഞ ദിവസം ഹാജരാകാതിരുന്ന ക്രെയിന്‍ ഡ്രൈവര്‍മാരായ ഇരുപത്തി അഞ്ചാം സാക്ഷി രാജേഷ് , ഇരുപത്തി ആറാം സാക്ഷി ജയകുമാര്‍ എന്നിവരടക്കം, ഏഴുപേരെ വിസ്തരിക്കും. ഇരുപത്തി ഏഴാം സാക്ഷി സെയ്ദതലവി, ഇരുപത്തി എട്ടാം സാക്ഷി മണികണ്ഠന്‍, ഇരുപത്തി ഒമ്പതാം സാക്ഷി സുനില്‍ കുമാര്‍, മുപ്പതാം സാക്ഷി താജുദ്ദീന്‍, മുപ്പത്തി ഒന്നാം സാക്ഷി ദീപു എന്നിവരുടെ വിസ്താരമാണ് ഇന്ന് നടക്കുക. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയും വിചാരണക്കോടതിയുടെ മുമ്പിലുണ്ട്. ഇതുവരെ വിസ്തരിച്ച സാക്ഷികളില്‍ 13 പേര്‍ കൂറുമാറിയിരുന്നു. സാക്ഷികള്‍ കൂട്ടത്തോടെ കൂറ് മാറുന്ന സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.