നിയന്ത്രണങ്ങള്‍ പാളി; കേരള സര്‍വകലാശാല സ്‌പോട്ട്‌ അഡ്‌മിഷന്‍ നിര്‍ത്തിവച്ചു

നിയന്ത്രണങ്ങള്‍ പാളി; കേരള സര്‍വകലാശാല സ്‌പോട്ട്‌ അഡ്‌മിഷന്‍ നിര്‍ത്തിവച്ചു

തിരുവനന്തപുരം: കോവിഡ്‌-19 വൈറസ്‌ നിയന്ത്രണങ്ങള്‍ പാലിക്കാതെ സ്‌പോട്ട്‌ അഡ്‌മിഷന്‍ ആരംഭിച്ച നടപടി കേരള സര്‍വകലാശാല നിര്‍ത്തിവച്ചു. വിവാദമായതിനെ തുടര്‍ന്നാണു നടപടി. പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്നു സര്‍വകലാശാല വ്യക്‌തമാക്കി. ബി.എ, ബി.എസ്സി, ബി.കോം കോഴ്‌സുകളിലേക്കായിരുന്നു സ്‌പോട്ട്‌ അഡ്‌മിഷന്‍. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഒഴികെയുള്ളവരെ ഒരേ ദിവസം വിളിച്ചതോടെയാണു കാര്യങ്ങള്‍ കൈവിട്ടത്‌.
രാവിലെ എട്ടു മുതല്‍ 10 വരെയായിരുന്നു രജിസ്‌ട്രേഷന്‍ സമയം. തിരക്കു നിയന്ത്രണാതീതമായതോടെ ബി.എസ്സിക്കാരുടെ അഡ്‌മിഷന്‍ ഉച്ചത്തേക്കു മാറ്റി. അതോടെ ദൂരെനിന്നു വന്നവരടക്കം തിരിച്ചുപോകാതെ സര്‍വകലാശാലയില്‍തന്നെ കാത്തിരുന്നു. കോളജുകളില്‍ നടത്തിയിരുന്ന സ്‌പോട്ട്‌ അഡ്‌മിഷന്‍ പരാതികള്‍ വ്യാപകമായതോടെയാണു സര്‍വകലാശാലയിലേക്കു മാറ്റിയത്‌.
ജനറല്‍ കാറ്റഗറിക്കാരുടെ അഡ്‌മിഷനായതുകൊണ്ടാണ്‌ തിരക്കെന്നും കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്കായി അടുത്ത ദിവസം സമയം അനുവദിച്ചിട്ടുണ്ടെന്നുമാണ്‌ സര്‍വകലാശാലാ അധികൃതരുടെ വിശദീകരണം.