രാജ്യദ്രോഹക്കേസ് ചുമത്തി ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ബിജെപിയുടെ കശ്മീര്‍ ഘടകം

രാജ്യദ്രോഹക്കേസ് ചുമത്തി ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ബിജെപിയുടെ കശ്മീര്‍ ഘടകം

തിരുവനന്തപുരം : കശ്മീരുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.ടി.ജലീല്‍ പിന്‍വലിച്ചു. സിപിഎം കണ്ണുരുട്ടുകയും കേരളത്തിലും പുറത്തും നിയമനടപടികള്‍ക്കു വഴിയൊരുങ്ങുകയും ചെയ്തതോടെയാണു ചുവടുമാറ്റം. കഴിഞ്ഞ ദിവസത്തെ ഫെയ്‌സ്ബുക് കുറിപ്പില്‍ പാക്ക് അധിനിവേശ കശ്മീരിനെ 'ആസാദ് കശ്മീര്‍' എന്നും കശ്മീര്‍ താഴ്വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേര്‍ത്ത് 'ഇന്ത്യന്‍ അധീന കശ്മീര്‍' എന്നും ജലില്‍ വിശേഷിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ മറ്റൊരു കുറിപ്പിലൂടെ ഇതിനെ ന്യായീകരിച്ച ജലീല്‍, വൈകിട്ടോടെ ഖേദം പ്രകടിപ്പിക്കുകയായിരുന്നു. തന്റെ പരാമര്‍ശങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്ന ന്യായീകരണത്തിന് അപ്പോഴും മുതിര്‍ന്നു. വിവാദമായ ആദ്യ കുറിപ്പിലെ പരാമര്‍ശങ്ങള്‍ എഡിറ്റ് ചെയ്തു തിരുത്തുകയും ചെയ്തു. രാജ്യദ്രോഹക്കേസ് ചുമത്തി ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ബിജെപിയുടെ കശ്മീര്‍ ഘടകം രംഗത്തെത്തി. വിശേഷണങ്ങള്‍ അനുചിതമായെന്നു സിപിഎം വിലയിരുത്തി. പാര്‍ട്ടി കേന്ദ്രത്തില്‍നിന്നു ജലീലിനു തിരുത്തല്‍ നിര്‍ദേശം ലഭിക്കുകയും ചെയ്തു. മുഖ്യമന്ത്രിയോ സിപിഎം നേതൃത്വമോ ഔദ്യോഗിക പ്രതികരണത്തിനു തയാറായില്ല. സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ മന്ത്രി എം.വി.ഗോവിന്ദന്‍ കണ്ണൂരില്‍ ജലീലിനെ തള്ളിപ്പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ സിപിഎമ്മിനു പ്രഖ്യാപിത നിലപാടുണ്ടെന്നും അതില്‍നിന്ന് ആരും വ്യതിചലിക്കില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പിന്നാലെ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. നിയമസഭാ സമിതിയുടെ ഭാഗമായുള്ള കശ്മീര്‍ സന്ദര്‍ശനത്തിലെ പ്രതികരണത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നു സപീക്കര്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നു കേന്ദ്രമന്ത്രി വി.മുരളീധരന്‍ പ്രതികരിച്ചു.