മൂല്യ ബോധത്തില്‍ നിന്നാണ് നവോത്ഥാനം പിറക്കുന്നത് : സി.സദാനന്ദന്‍ മാസ്റ്റര്‍ 

മൂല്യ ബോധത്തില്‍ നിന്നാണ് നവോത്ഥാനം പിറക്കുന്നത് : സി.സദാനന്ദന്‍ മാസ്റ്റര്‍ 

സഹജീവി സ്‌നേഹത്തിലും അടിയുറച്ച മൂല്യബോധത്തിലുമാണ് നവോത്ഥാനത്തിന്റെ പിറവിയെന്ന് സി.സദാനന്ദന്‍ മാസ്റ്റര്‍. ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി തൃശൂര്‍ സാഹിത്യ അക്കാഡമി ഹാളില്‍ സംഘടിപ്പിച്ച കേരളത്തിന്റെ നവോത്ഥാന ചിന്തകള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂല്യബോധമില്ലാത്ത വ്യക്തിയില്‍ നിന്ന് സമൂഹത്തിന് നല്ല നവോത്ഥാന ചിന്തകള്‍ പകരാനാവില്ല. അയ്യങ്കാളിയെ പോലുള്ള സാംസ്‌കാരിക നായകരെ തമസ്‌കരിക്കുകയും ഗുരുദേവന്റെ ആശയങ്ങള്‍ മാറ്റിമറിക്കുയും ചെയ്താണ് തത്പര കക്ഷികള്‍ നവോത്ഥാനത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്നത്.

പരസ്പര ബഹുമാനത്തിലൂന്നിയ ബന്ധങ്ങളായിരിക്കണം സമൂഹത്തിലുണ്ടാവേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇപ്പോഴത്തെ സൗഹൃദങ്ങള്‍ക്കു പോലും പെട്രോളി്‌ന്റെ ഗന്ധമാണെന്നത് സമൂഹത്തിന്റെ പോക്കിനെ കുറിച്ച് ആശങ്കയുണര്‍ത്തുന്നു. മൂല്യ ബോധമില്ലാതെ വളരുന്നതിലൂടെയുണ്ടാവുന്ന സ്വാര്‍ത്ഥതയില്‍ നിന്നാണ് ഇത്തരം അപകടകരമായ പ്രവണതകള്‍ ഉണ്ടാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് മതങ്ങളോട് വിശാലമായ കാഴ്ചപ്പാട് സ്വീകരിച്ച ചരിത്രമാണ് ഇന്ത്യയുടേത് ഡോ.ഫക്രുദീന് അലി പറഞ്ഞു. സര്‍വ്വ ധര്‍മ്മ സമഭാവനയെന്ന സങ്കല്‍പ്പത്തെ ഏറ്റവും പിന്തുണച്ച നിലപാടാണ് ഇന്ത്യയിലെ ഹിന്ദുരാജാക്കന്മാര്‍ സ്വീകരിച്ചിരുന്നത്. മതനിരപേക്ഷതയുടെ ശരിയായ പാഠം ലോകത്തിന് പകര്‍ന്നത് ഇന്ത്യയാണ്. മതത്തെ സ്റ്റേറ്റില്‍ നിന്ന് വേര്‍പെടുത്തുകയെന്ന യൂറോപ്യന്‍ ശൈലിയല്ല ശരിയായ നവോത്ഥാനം. ഭീരതക്കും, അന്ധവിശ്വാസത്തിനും, ഫാസിസത്തിനും എതിരായ പോരാട്ടമാണ് നവോത്ഥാനമെന്നും അദ്ദേഹം  അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ സമഗ്ര പുരോഗതിയുണ്ടാവുമ്‌പോഴാണ് നവോത്ഥാനമാവുന്നതെന്ന് അഡ്വ. ജയസൂര്യന്‍ പാല പറഞ്ഞു. പി.വിശ്വരൂപന്റെ അധ്യക്ഷതയില്‍ നടന്ന സെമിനാര്‍ വി.എസ്. നാരായണന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ജയസൂര്യന്‍ പാല തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്നത്തെ പരിപാടി  (11-7-19)

തൃശൂര്‍ സാഹിത്യ അക്കാഡമി ഹാള്‍ : മയില്‍പ്പീലി മഹോത്സവം, കക്കാട് പുരസ്‌കാര സമര്‍പ്പണം- ഉദ്ഘാടനം സിപ്പി പള്ളിപ്പുറം, വൈകിട്ട് 5.00.