കെ.കെ. രാമചന്ദ്രന്‍ അന്തരിച്ചു

കെ.കെ. രാമചന്ദ്രന്‍ അന്തരിച്ചു

കോഴിക്കോട്‌: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന കെ.കെ. രാമചന്ദ്രന്‍(84) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. കോഴിക്കോട്‌ കക്കോടി എന്‍.വി. റോഡിലെ മകന്റെ വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തി. ഭാര്യ: പത്മിനി. മക്കള്‍: കെ.ആര്‍. സുനില്‍കുമാര്‍ (ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ ഡെപ്യൂട്ടി അഡ്‌മിനിസ്‌ട്രേറ്റര്‍), കെ.ആര്‍. പ്രദീപ്‌, കെ.ആര്‍. മഹേഷ്‌ (ഇരുവരും ബിസിനസ്‌). മരുമക്കള്‍: മഞ്‌ജുഷ (എച്ച്‌.ഡി.എഫ്‌.സി. ബാങ്ക്‌, ഗുരുവായൂര്‍), ഷീജ (അധ്യാപിക, പി.വി.എസ്‌. സ്‌കൂള്‍, കക്കോടി), ലാവണ്യ.
സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ മണ്ഡലങ്ങളില്‍നിന്നായി 27 വര്‍ഷം നിയമസഭാംഗമായിരുന്നു. എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളിലായി ഭക്ഷ്യ, ആരോഗ്യ വകുപ്പുകളുടെ ചുമതല വഹിച്ചു. കെ. കരുണാകരന്റെ അതീവ വിശ്വസ്‌തരുടെ പട്ടികയില്‍ ഇടംപിടിച്ച നേതാവായിരുന്നു രാമചന്ദ്രന്‍.

ടൈറ്റാനിയം അഴിമതിക്കേസില്‍ ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ക്കെതിരേ ഗുരുതര ആരോപണമുന്നയിച്ചതോടെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കി. പിന്നീടു തിരിച്ചെടുത്തെങ്കിലും ചുമതലകള്‍ നല്‍കിയിരുന്നില്ല. എ.ഐ.സി.സി. അംഗം, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസ്‌ നിയമസഭാകക്ഷി സെക്രട്ടറി, ഐ.എന്‍.ടി.യു.സി. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.