അമിത വേഗത്തില്‍ വന്ന ബിഎംഡബ്യൂ കാറിടിച്ച രണ്ട് റിസേര്‍വ് പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ മരിച്ചു; അലക്ഷ്യമായ ഡ്രൈവിംഗിന് കാര്‍ ഓടിച്ചയാള്‍ അറസ്റ്റില്‍

അമിത വേഗത്തില്‍ വന്ന ബിഎംഡബ്യൂ കാറിടിച്ച രണ്ട് റിസേര്‍വ് പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ മരിച്ചു; അലക്ഷ്യമായ ഡ്രൈവിംഗിന് കാര്‍ ഓടിച്ചയാള്‍ അറസ്റ്റില്‍

ചെന്നൈ: അമിത വേഗത്തില്‍ വന്ന ബിഎംഡബ്യൂ കാറിടിച്ച രണ്ട് റിസേര്‍വ് പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ മരിച്ചു. പൊലീസ് കോണ്‍സ്റ്റബിള്‍മാരായ ബി രവീന്ദ്രന്‍ (32), വി കാര്‍ത്തിക്ക് (34) എന്നിവരാണ് മരിച്ചത്. അലക്ഷ്യമായ ഡ്രൈവിംഗിന് കാര്‍ ഓടിച്ചയാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ മോഗാപ്പീയറിലെ സ്വകാര്യ സ്‌കൂളിന് സമീപം വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. സ്ഥലത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം അപകടം നടന്നത് പുലര്‍ച്ചെ 4.15നാണ്.കോണ്‍സ്റ്റബിള്‍മാര്‍ ഇരുവരും ഒരു ബൈകില്‍ അമ്ബത്തൂര്‍ റിയല്‍ എസ്റ്റേറ്റ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്നു. രവീന്ദ്രനാണ് ബൈക് ഓടിച്ചിരുന്നത്.

ഡിഎവി ഗേള്‍സ് സ്‌കൂളിന്റെ അടുത്ത് നിന്നും വലത് തിരിയുമ്ബോഴാണ് ബിഎംഡബ്യൂ എസ് യു വി ബൈകിനെ ഇടിച്ചത്. ഇരു പൊലീസുകാരും ബൈകില്‍ നിന്ന് തെറിച്ചു വീണു. രവീന്ദ്രന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കാര്‍ത്തികിനെ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ 11 മണിയോടെ അന്തരിച്ചു.

രാവിലെ ചെന്നൈ കോയമ്ബേട്ട് ബസ് ടെര്‍മിനലില്‍ ഡ്യൂടിക്ക് പോകുന്ന വഴിയിലാണ് ഇരു പൊലീസുകാര്‍ക്കും അപകടം സംഭവിച്ചത്. ബൈകിലിടിച്ച കാര്‍ നിലതെറ്റി റോഡിന്റെ മീഡിയേറ്ററിലും ഇടിച്ചു. കോണ്‍സ്റ്റബിള്‍ രവീന്ദ്രന് ഭാര്യയും രണ്ട് കുട്ടികളുമാണുള്ളത്. കാര്‍ത്തിക്കിന് ഭാര്യയും പ്രായമായ മാതാപിതാക്കളും ഉണ്ട്.

അതേസമയം അപകടത്തിന് വഴിവച്ച എസ് യു വിയില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഇവര്‍ മദ്യപിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. രോഹിത്ത് സൂര്യ (21), വരുണ്‍ ശേഖര്‍ (20) അമര്‍നാഥ് (25) എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. രാത്രി വൈകി ഒരു പിറന്നാളാഘോഷം കഴിഞ്ഞു വരുകയായിരുന്നു ഇവര്‍. അമര്‍നാഥാണ് വണ്ടിയോടിച്ചിരുന്നത് എന്നാണ് റിപോര്‍ട്. കാര്‍ അമിത വേഗത്തിലായതിനാല്‍ പെട്ടെന്ന് പൊലീസുകാരുടെ ബൈക് വലത് വശത്തേക്ക് മാറിയപ്പോള്‍ ഇയാള്‍ക്ക് നിയന്ത്രണം കിട്ടിയില്ലെന്നാണ് പൊലീസിന്റെ പ്രഥമിക റിപോര്‍ട്.

അമര്‍നാഥിനെതിരെ ഐപിസി സെക്ഷന്‍ 279 അലക്ഷ്യമായ ഡ്രൈവിംഗ്, സെക്ഷന്‍ 304 (2) മനപൂര്‍വ്വമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്തതായി ചെന്നൈ ട്രാഫിക് ഡെപ്യൂടി കമീഷണര്‍ അറിയിച്ചു.