ഫ്‌ളാറ്റിലെ കൊല: ഒപ്പം താമസിച്ച യുവാവിനായി തെരച്ചില്‍

ഫ്‌ളാറ്റിലെ കൊല: ഒപ്പം താമസിച്ച യുവാവിനായി തെരച്ചില്‍

കൊച്ചി: ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയായ മലപ്പുറം സ്വദേശി കൊച്ചിയില്‍ ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന യുവാവിനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണ(22)യെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്‌സോണിയ ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സജീവിന്റെ കൂടെ താമസിച്ചിരുന്ന കോഴിക്കോട് പയ്യോളി സ്വദേശി അര്‍ഷാദിനെ കാണാനില്ല. ഇയാളുടെ ഫോണ്‍ കോഴിക്കോട് തേഞ്ഞിപ്പാലം പരിധിയില്‍ വെച്ച് സ്വിച്ച് ഓഫ് ആണ്. രണ്ട് ദിവസം മുമ്പാണ് സ്വിച്ച് ഓഫ് ആയത്. അര്‍ഷാദാണ് കൃത്യം ചെയ്തത് എന്നാണ് പൊലീസ് കരുതുന്നത്. ഇയാള്‍ക്കായി ഇന്നലെ രാത്രി തന്നെ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ചൊവ്വാഴ്ച വൈകീട്ടാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കൊല നടന്നത് ഞായറാഴ്ച രാത്രിക്ക് ശേഷമാണെന്നാണ് പൊലീസ് നിഗമനം. ഞായറാഴ്ച രാത്രി വരെ സജീവ് കൃഷ്ണയെ ഫോണില്‍ കിട്ടിയിരുന്നതായി സുഹൃത്തുക്കള്‍ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ മുതല്‍ വിളിച്ചിട്ട് എടുത്തിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കളെ വിവരം അറിയിച്ചു. ഇന്‍ഫോപാര്‍ക്കിന് സമീപം ഇടച്ചിറയിലെ ഓക്‌സോണിയ എന്ന ഫ്‌ളാറ്റിന്റെ 16-ാം നിലയില്‍ കോട്ടയം സ്വദേശി ജിജി ഈപ്പന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. സഹതാമസക്കാര്‍ വന്നുനോക്കിയപ്പോള്‍ ഫ്‌ളാറ്റ് അടച്ച നിലയിലായിരുന്നു. സെക്യൂരിറ്റിയെ വിവരം അറിയിച്ച് പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോല്‍ ഉപയോഗിച്ച് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. ഫ്‌ളാറ്റിലെ പൈപ്പ് ഡെക്റ്റിനിടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒളിവില്‍ പോയ അര്‍ഷാദ് ഈ ഫ്‌ളാറ്റിലെ സ്ഥിരതാമസക്കാരന്‍ ആയിരുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. സ്ഥിരതാമസക്കാരന്‍ ആയിരുന്ന അംജദ് എന്നയാളുടെ സുഹൃത്താണ് അര്‍ഷാദ്. ഈ ബന്ധം ഉപയോഗിച്ചാണ് ഇയാള്‍ ഇവിടെ താമസിച്ചിരുന്നത്.