വൈസ് ചാന്‍സലര്‍ നിയമനത്തില്‍, ഗവര്‍ണറുടെ വെളിപ്പെടുത്തിലിന്റെ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി അപേക്ഷ രാജ്ഭവനില്‍

വൈസ് ചാന്‍സലര്‍ നിയമനത്തില്‍, ഗവര്‍ണറുടെ വെളിപ്പെടുത്തിലിന്റെ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി അപേക്ഷ രാജ്ഭവനില്‍

തിരുവനന്തപുരം : കണ്ണൂര്‍ വൈസ് ചാന്‍സലറുമായി (വിസി) ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വജനപക്ഷപാതം കാണിച്ചു, നിയമ വിരുദ്ധമായ ഇടപെടല്‍ നടത്തി എന്നീ പരാതികളില്‍ പ്രോസിക്യൂഷന്‍ അനുമതി തേടിയുള്ള അപേക്ഷ രാജ്ഭവനില്‍. വിജിലന്‍സിന് കോടതിയില്‍ മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയ കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമര്‍ ചാമക്കാലയാണ് പ്രോസിക്യൂഷന്‍ അനുമതിക്കായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സമീപിച്ചത്. ആരിഫ് മുഹമ്മദ് ഖാന്‍ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിസി നിയമനത്തില്‍ മുഖ്യമന്ത്രി നിയമവിരുദ്ധമായി ഇടപെട്ടെന്നും ഇത് സ്വജനപക്ഷപാതമാണെന്നും കാണിച്ച് ജ്യോതികുമാര്‍ ചാമക്കാല തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന്‍ നടപടികള്‍ മുന്നോട്ട് പോകണമെങ്കില്‍ മുഖ്യമന്ത്രിയുടെ നിയമന അതോറിറ്റി എന്ന രീതിയില്‍ ഗവര്‍ണറുടെ അനുവാദം ആവശ്യമാണെന്ന് അഴിമതി വിരുദ്ധനിയമം പറയുന്നു. ഇതനുസരിച്ചുള്ള അപേക്ഷയാണ് രാജ്ഭവന് നല്കിയിട്ടുള്ളത്. മുഖ്യമന്ത്രിക്കെതിരെ പുറത്തുവിട്ട തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ അനുമതി നല്കിയില്ലെങ്കില്‍ അത് ആരിഫ് മുഹമ്മദ്ഖാന്റെ വ്യക്തിപരമായ വിശ്വാസ്യതയെ ബാധിക്കും. മാത്രമല്ല, ഗവര്‍ണറും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന പ്രതിപക്ഷ വാദത്തിന് കരുത്തുപകരും. അനുമതി നല്കിയാല്‍ മുഖ്യമന്ത്രിക്ക് ആഭ്യന്തര, വിജിലന്‍സ് വകുപ്പുകള്‍ കൈവശം വയ്ക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യാവുന്ന സാഹചര്യമുണ്ടാകും.