പോപ്പുലറിനു പിന്നാലെ മറ്റൊരു വന്‍ തട്ടിപ്പ് കൂടി പുറത്താകുന്നു.
തൃശൂർ : പോപ്പുലറിനു പിന്നാലെ മറ്റൊരു വന്‍ തട്ടിപ്പ് കൂടി പുറത്താകുന്നു. ഇരിഞ്ഞാലക്കുടയിലെ ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെതിരെയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്നത്. ഇരിങ്ങാലക്കുട കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ കമ്പിനിക്ക് 2020 ലെ കണക്കുപ്രകാരം 167 ബ്രാഞ്ചുകള്‍ ഉണ്ടെന്നും ഇപ്പോള്‍ അത് 200 നടുത്ത് ഉണ്ടെന്നുമാണ് സൂചന. നിക്ഷേപ തുകകൾ അവരറിയാതെ കമ്പിനിയുടെ ചെയര്‍മാന്‍ അനില്‍ കുമാറിന്റെ പേരിലേക്ക് വകമാറ്റിയാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് പണം നിക്ഷേപിച്ചവര്‍ പറയുന്നത്. കോടികളുടെ തട്ടിപ്പ് നടന്നുവെന്നാണ് സൂചന.
പണം നിക്ഷേപിച്ച ഏഴുപേര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം പുറത്തുപറയാന്‍ തയ്യാറായതോടെയാണ് ഈ വന്‍ തട്ടിപ്പ് പുറത്തുവന്നത്. വാര്‍ത്തകള്‍ കൊടുത്തെങ്കിലും മാധ്യമങ്ങള്‍ കണ്ണടച്ചു. ലക്ഷങ്ങളുടെ പരസ്യവും കൈമടക്കുകളും ചിലര്‍ക്ക് കിട്ടിയെന്നാണ് സൂചന. വാര്‍ത്തകള്‍ മുക്കാന്‍ ബാംഗ്ളൂരിലെ പി.ആര്‍ എജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. തൃശ്ശൂര്‍ സ്വദേശിയായ ഇയാള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് സൂചന. ഈ വാര്‍ത്ത ആദ്യം പുറത്തെത്തിച്ചത് ഏറണാകുളത്തെ മാധ്യമ പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ ആണ്. തന്റെ ഉടമസ്ഥതയിലുള്ള കവര്‍സ്റ്റോറി ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടലിലൂടെയാണ് ഇന്നലെ ഈ വാര്‍ത്ത ആദ്യമായി പുറത്തെത്തിച്ചത്. ഓണ്‍ ലൈന്‍ മാധ്യമ മാനെജ്മെന്റ്കളുടെ സംഘടനയായ ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറികൂടിയാണ് രവീന്ദ്രന്‍ കവര്‍സ്റ്റോറി.
വാര്‍ത്ത പുറത്തുവന്നതോടെ പി.ആര്‍ എജന്‍സി രവീന്ദ്രനെ സമീപിച്ചു. വന്‍തുക വാഗ്ദാനം ചെയ്തെങ്കിലും ഇദ്ദേഹം വഴങ്ങിയില്ല. തുടര്‍ന്ന് ഏറണാകുളത്തെ ഒരു മാധ്യമ ഗുണ്ടയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. തന്റെ ക്ലൈന്റ് ആണ് ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് എന്നും തന്നെ പലരീതിയിലും സഹായിക്കുന്ന ആളാണ് കമ്പിനിയുടെ ചെയര്‍മാന്‍ അനില്‍ കുമാര്‍ എന്നും ഈ മാധ്യമ ഗുണ്ട പറഞ്ഞു. അതിനാല്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെതിരെയുള്ള വാര്‍ത്തകള്‍ നല്‍കരുതെന്നും പിന്മാറിയില്ലെങ്കില്‍ നിങ്ങളെയും നിങ്ങളുടെ സംഘടനയെയും നാറ്റിക്കുമെന്നും തന്റെ ചാനലിലൂടെ ഈ വാര്‍ത്തകള്‍ നല്‍കുമെന്നും ഈ മാധ്യമഗുണ്ട ഭീഷണിപ്പെടുത്തി.
രവീന്ദ്രന്‍ ഇതിനു വഴങ്ങാതായത്തോടെ ഇയാള്‍ രവീന്ദ്രനെ മോശമായി ചിത്രീകരിച്ചുകൊണ്ട് ഇയാളുടെ യു ട്യൂബ് ചാനലില്‍ വാര്‍ത്ത ചെയ്യുകയായിരുന്നു. എങ്ങനെയും പണമുണ്ടാക്കണം എന്ന ലക്ഷ്യമാണ് ഈ വ്യാജ മാധ്യമ പ്രവര്‍ത്തകനുള്ളത്. പലരെയും ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പണം സമ്പാദിക്കുന്നത്. സമൂഹത്തിലെ ഉന്നത വ്യക്തികളുടെ വിരുന്നുകളില്‍ ക്ഷണിക്കപ്പെടാതെ കടന്നുചെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നത് ഇയാളുടെ സ്ഥിരം പരിപാടിയാണ്. ഇയാള്‍ക്കെതിരെ നിരവധി പരാതികളുണ്ട്. ഇയാളുടെ ബ്ലാക്ക് മെയിലിങ്ങിനെതിരെ ശക്തമായ പ്രതികരണവുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് രംഗത്തുവന്നിട്ടുണ്ട്. കേരളത്തിലെ പല തട്ടിപ്പ് വാര്‍ത്തകളും സംഘടനയുടെ നേത്രുത്വത്തില്‍ പുറത്തെത്തിച്ചിട്ടുണ്ട്. ഇതേ പാതയില്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് തട്ടിപ്പ് വാര്‍ത്തകള്‍ പരമ്പരയായി ജനങ്ങളിലേക്ക് എത്തിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.



Author Coverstory


Comments (0)