സംസ്‌ഥാനത്ത്‌ വീണ്ടും പക്ഷിപ്പനി

സംസ്‌ഥാനത്ത്‌ വീണ്ടും പക്ഷിപ്പനി

തിരുവനന്തപുരം/കോട്ടയം/ആലപ്പുഴ: സംസ്‌ഥാനത്ത്‌ രണ്ടു ജില്ലകളില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ചു. കുട്ടനാട്ടിലും കോട്ടയം ജില്ലയിലെ നീണ്ടൂരുമാണ്‌ എച്ച്‌5എന്‍8 (പക്ഷിപ്പനി) സ്‌ഥിരീകരിച്ചതെന്നു മന്ത്രി കെ. രാജു അറിയിച്ചു. വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ചു മനുഷ്യരിലേക്കു പകരാന്‍ സാധ്യതയുണ്ടെങ്കിലും ഇതുവരെ ഇത്തരത്തില്‍ പടര്‍ന്നിട്ടില്ലെന്നു വിദഗ്‌ധര്‍ അറിയിച്ചതായും മന്ത്രി പറഞ്ഞു.
ആലപ്പുഴ ജില്ലയിലെ നെടുമുടി, തകഴി, പള്ളിപ്പാട്‌, കരുവാറ്റ എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ നീണ്ടൂരിലുമാണ്‌ രോഗം സ്‌ഥിരീകരിച്ചത്‌. രോഗബാധ തടയുന്നതിന്റെ ഭാഗമായി രോഗബാധ കണ്ടെത്തിയതിന്‌ ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള അലങ്കാരപക്ഷികള്‍ ഉള്‍പ്പെടെയുള്ള പക്ഷികളെ കൊന്നൊടുക്കാന്‍ തീരുമാനമായി.

നീണ്ടൂര്‍ പള്ളിത്താഴെ ചൊഴിയപ്പാറ നാനൂറ്റാംപടവ്‌ പാടത്തു വളര്‍ത്തിയിരുന്ന നീണ്ടൂര്‍ കല്ലുപറമ്ബില്‍ ബാബുവിന്റെ 1650 താറാവുകളാണ്‌ ചത്തത്‌. കഴിഞ്ഞയാഴ്‌ച താറാവുകള്‍ തൂങ്ങിനില്‍ക്കുകയും ചത്തുവീഴുകയും ചെയ്‌തതിനെത്തുടര്‍ന്നു മൃഗസംരക്ഷണ വകുപ്പ്‌ സാമ്ബിള്‍ ശേഖരിച്ചു ഭോപ്പാല്‍ ഹൈ സെക്യൂരിറ്റി ലാബില്‍ പരിശോധനയ്‌ക്ക്‌ അയച്ചപ്പോഴാണ്‌ വൈറസ്‌ ബാധ കണ്ടെത്തിയത്‌. രോഗം റിപ്പോര്‍ട്ടു ചെയ്‌തതിനെത്തുടര്‍ന്നു കലക്‌ടര്‍ എം. അജ്‌ഞനയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു പാടത്ത്‌ അവശേഷിക്കുന്ന മുഴുവന്‍ താറാവുകളെയും കൊന്നൊടുക്കാനും ദ്രുതകര്‍മ സേന രൂപീകരിക്കാനും തീരുമാനിച്ചു. ഇവിടെ 8000 താറാവുകളുണ്ടായിരുന്നു. ഇവയെ മുഴുവന്‍ കൊന്നുകളയും.
കുട്ടനാട്ടില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ച പ്രദേശങ്ങള്‍ക്ക്‌ ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലെ പക്ഷികളെ കൊന്ന്‌ നശിപ്പിക്കാന്‍ ഇന്നലെ ആലപ്പുഴ കലക്‌്ടര്‍ എ. അലക്‌സാണ്ടര്‍ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തില്‍ തീരുമാനമായി. ഇതിനായി പതിനെട്ടംഗ ദ്രുതകര്‍മസേന രൂപീകരിച്ചു.
രോഗബാധ കണ്ടെത്തിയ നാലു പഞ്ചായത്തുകളിലുമായി 34602 പക്ഷികളെ കൊല്ലേണ്ടിവരുമെന്നാണ്‌ മൃഗസംരക്ഷണവകുപ്പ്‌ കരുതുന്നത്‌. പക്ഷികളെ നശിപ്പിക്കുന്നതിനുള്ള നടപടികള്‍ ഇന്നു രാവിലെ തന്നെ ആരംഭിക്കും.