അതിതീവ്ര വൈറസ് കേരളത്തിലും

അതിതീവ്ര വൈറസ് കേരളത്തിലും

തിരുവനന്തപുരം : കോവിഡ്‌ വൈറസിന്റെ ജനിതക വകഭേദം യു.കെയില്‍ നിന്നെത്തിയ ആറു പേരിലൂടെ കേരളത്തിലും. കോഴിക്കോട്‌, ആലപ്പുഴ, കണ്ണൂര്‍, കോട്ടയം സ്വദേശികളിലാണു തീവ്രവ്യാപനശേഷിയുള്ള കോവിഡ്‌ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നു പുനെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ വൈറോളജിയില്‍നിന്നു പരിശോധനാഫലം ലഭിച്ചതിനു പിന്നാലെ അടിയന്തര വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
കോഴിക്കോട്‌ സ്വദേശിയായ 35 വയസുകാരന്‍, രണ്ടര വയസുള്ള മകള്‍, ആലപ്പുഴ സ്വദേശിനി (30), ആലപ്പുഴ സ്വദേശി (36), കോട്ടയം സ്വദേശിനി (20), കണ്ണൂര്‍ സ്വദേശി (29) എന്നിവരുടെ പരിശോധനാഫലമാണ്‌ തീവ്ര വൈറസ്‌ പോസിറ്റീവായത്‌. എല്ലാവരും ചികിത്സയിലാണ്‌.

ഇവരുമായി സമ്ബര്‍ക്കമുള്ളവരെ ആരോഗ്യ വകുപ്പ്‌ നിരീക്ഷണത്തിലാക്കി. എല്ലാവരുടെയും സമ്ബര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു. യു.കെയില്‍നിന്നു വന്ന 39 പേര്‍ക്കു കോവിഡ്‌ സ്‌ഥിരീകരിച്ചിരുന്നു. ഇതില്‍ ആറു പേരിലാണു കോവിഡ്‌ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്‌.ഒന്നര ആഴ്‌ച മുന്‍പാണ്      കോട്ടയം സ്വദേശിനി ലണ്ടനില്‍ നിന്നെത്തിയത്‌. പിതാവും ഒപ്പമുണ്ടായിരുന്നു. പിതാവിന്റെ പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്‌. രണ്ടാഴ്‌ച മുന്‍പാണ് കോഴിക്കോട്‌ സ്വദേശികളായ അച്‌ഛനും മകളും ലണ്ടനില്‍നിന്നെത്തിയത്‌.
പുതിയ വൈറസ്‌ പകരാനുള്ള സാധ്യത കൂടുതലായതിനാല്‍ കരുതിയിരിക്കണമെന്നു മന്ത്രി പറഞ്ഞു. ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. ചികിത്സിച്ച്‌ ഭേദമാക്കാന്‍ സാധിക്കുമെന്നതിനാല്‍ ആശങ്കയുടെ കാര്യമില്ല. മാസ്‌ക്‌ ധരിക്കുക, ഇടയ്‌ക്കിടയ്‌ക്കു കൈകള്‍ ശുചിയാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ജാഗ്രതയോടെ പാലിക്കണം. പ്രായമേറിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. പുതിയ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തില്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്‌തമാക്കിയെന്നും മന്ത്രി ശൈലജ അറിയിച്ചു.
ഇന്ത്യയിലെ ആദ്യത്തെ കോവിഡ്‌ രോഗി കേരളത്തിലായിരുന്നു. കോവിഡ്‌ ആദ്യമായി കണ്ടെത്തിയ ചൈനയിലെ വുഹാനില്‍നിന്നു തൃശൂരിലെത്തിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്നു അത്‌. കൃത്യമായ ഐസൊലേഷനിലൂടെ അവരില്‍നിന്നു രോഗപ്പകര്‍ച്ച തടയാന്‍ കഴിഞ്ഞു.