ബൈഡന്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു

ബൈഡന്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു

വാഷിങ്ടണ്‍: യു.എസ് അമേരിക്കന്‍ പ്രസിഡന്റ് ജോ. ബൈഡന്‍ കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. കോവിഡ് പ്രതിരോധ വാക്‌സിനില്‍ അമേരിക്കന്‍ ജനതയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുളള പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ബൈഡന്‍ കുത്തിവെപ്പ് സ്വീകരിച്ചത്. ബൈഡന്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് ടെലിവിഷനില്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ഡെലവാരയിലെ നെവാര്‍ക്കിലുളള ക്രിസ്റ്റ്യാന ആശുപത്രിയില്‍ നിന്നാണ് കോവിഡ് പ്രതിരോധവാക്‌സിനായ ഫൈസര്‍ ബൈഡന്‍ സ്വീകരിച്ചത്. ബൈഡന്റെ ഭാര്യ ജില്‍ നേരത്തേ വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

‘ഇത് ഒരു തുടക്കമാണ്. കോവിഡ് 19 നെ അതിജീവിക്കാന്‍ സമയമെടുക്കും. അതുവരെ ആളുകള്‍ മാസ്‌ക് ധരിക്കുകയും വിദഗ്ധര്‍ പറയുന്നത് അനുസരിക്കാന്‍ തയ്യാറാവുകയും വേണം. നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട അത്യാവശ്യമില്ലെങ്കില്‍ അതിന് മുതിരാതിരിക്കുക. അത് വളരെ പ്രധാനമാണ്.’ വാക്‌സിന്‍ സ്വീകരിച്ചുകൊണ്ട് ബൈഡന്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ബൈഡന്‍. തിങ്കളാഴ്ച വാക്‌സിന്റെ ആദ്യ ഡോസാണ് സ്വീകരിച്ചത്. വാക്‌സിന്‍ ഗവേഷണത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞരേയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകരെയും ബൈഡന്‍ അഭിനന്ദിച്ചു.

റെക്കോഡ് വേഗത്തിലുളള വാക്‌സിന്‍ ഗവേഷണത്തിന് നേതൃത്വം നല്‍കിയ ട്രംപ് ഭരണകൂടവും അഭിനന്ദനം അര്‍ഹിക്കുന്നതായി ബൈഡന്‍ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ ജനതയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ബൈഡനെ കൂടാതെ അമേരിക്കയിലെ സുപ്രധാന വ്യക്തികള്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഭാര്യയും കഴിഞ്ഞ ആഴ്ചയാണ് വാക്‌സിന്‍ സ്വീകരിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല.

വാക്‌സിന് സ്വീകരിക്കുമ്ബോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബൈഡന്‍ പറഞ്ഞു. മാക്‌സ് ധരിക്കുകയും വിദഗ്ധര്‍ പറയുന്നത് അനുസരിക്കുകയുമാണ് വേണ്ടത്. കോവിഡ് ബാധിതനായ ശേഷം സ്വാഭാവികമായി താന്‍ രോഗപ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ടെന്നും സ്വാഭാവിക രോഗപ്രതിരോധശേഷിയിലാണ് താന്‍ വിശ്വസിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.