"ജേര്‍ണലിസ്റ്റ്  പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചു" വെള്ളം തൊടാതെ വിഴുങ്ങിക്കോളൂ മാധ്യമ പ്രവര്‍ത്തകരെ"

"ജേര്‍ണലിസ്റ്റ്  പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചു" വെള്ളം തൊടാതെ വിഴുങ്ങിക്കോളൂ മാധ്യമ പ്രവര്‍ത്തകരെ"

ജേര്‍ണലിസ്റ്റുകളുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചു എന്ന ധനമന്ത്രിയുടെ പ്രഖൃാപനം കേട്ട് കയ്യടിക്കുന്ന മാധ്യമ  പ്രവർത്തകർ  ഈ ഉണ്ടയില്ലാത്ത വെടി വെള്ളം തൊടാതെ വിഴുങ്ങുന്നു. കാരണം കേരളത്തിൽ സർക്കാർ കണക്കിൽ എത്ര മാധ്യമ പ്രവർത്തകരുണ്ട് അതിൽ അക്രഡിറ്റേഷൻ ഒള്ള എത്ര മാധ്യമ പ്രവർത്തകരുണ്ട് എന്ന് ആദ്യം ചിന്തിക്കണം. സർക്കാരിന്റെ ഭാഗമായും ഇടത്പക്ഷ  സഹയാത്രികരുമായ വിരലിലെണ്ണാവുന്ന മാധ്യമ പ്രവർത്തകർക്ക് മാത്രമേ ഇവിടെ അക്രെഡിറ്റേഷൻ ഉള്ളൂ. അതിൽ പലരും സർക്കാരിനുവേണ്ടി ഓശാന പാടുന്നവരുമാണ്.  കേരളത്തിലെ മാധ്യമപ്രവർത്തകർ ഞങ്ങൾ മാത്രമേ ഉള്ളൂ, ഞങ്ങളാണ് യഥാർത്ഥ മാധ്യമ പ്രവർത്തകരും യഥാർത്ഥ യൂണിയനും എന്നവകാശപ്പെടുന്ന മാധ്യമ സംഘടന. ഈ സർക്കാർ വിളംബരത്തിൽ കയ്യടിക്കും. അവർക്ക് മാത്രമേ കൈയ്യടിക്കാൻ പറ്റുകയുള്ളൂ. എന്നാൽ മറ്റു പല  സംഘടനകളിലുമായി ഏകദേശം 2,500 ൽ അധികം ആളുകള്‍ ഈ മേഖലകളിൽ രാപകൽ ഭേദമന്യേ ജോലി എടുക്കുന്നുണ്ട്. അവരെല്ലാം അതാത് സ്ഥാപനങ്ങളുടെ തിരിച്ചറിയൽ രേഖകളോടെയാണ് ഈ ജോലി ചെയ്യുന്നത്. സ്ഥാപനം തുടങ്ങാൻ അനുമതി നൽകുന്നത് കേന്ദ്ര- സംസ്ഥാന സർക്കാരുകളാണുതാനും. ഇതിൽ പണിയെടുക്കുന്നവർ മാധ്യമപ്രവർത്തകർ അല്ലെ? അവരും സർക്കാരിന്റെ ആനുകൂല്യങ്ങൾ വാങ്ങാൻ അർഹതപ്പെട്ടവരല്ലെ, അവർക്കും പെൻഷൻ ആവശ്യമില്ലെ. ഒരു മാധ്യമത്തിന്റെ നട്ടെല്ലായി ജോലിയെടുക്കുന്നത് പ്രാദേശിക മാധ്യമ പ്രവർത്തകരാണ് അവർക്ക് കുടുംബങ്ങളില്ലെ.
 കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ സംഘടനയായ കേരള പത്രപ്രവർത്തക അസോസിയേഷനിൽ കൃത്യമായി പറഞ്ഞാൽ 1485 പേർ അംഗങ്ങളാണ്. ചരിത്രത്തിലാദ്യമായി മാധ്യമപ്രവർത്തകർക്ക് സുരക്ഷാ പെൻഷൻ നടപ്പിലാക്കിയത് കേരള പത്രപ്രവർത്തക അസോസിയേഷൻ ആണ്. അതിന്റെ രക്ഷാധികാരിയായി ഒരു സീനിയർ വനിതാ പത്രപ്രവർത്തികയാണത് നടപ്പിൽ വരുത്തിയതും. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരം സുരക്ഷാപദ്ധതിയെന്നു മറ്റുചില സംസ്ഥാനത്തെ മുതിർന്ന മാധ്യമപ്രവർത്തകരും വ്യക്തമാക്കി. ചാലക്കുടിയിൽ ഒരു പ്രാദേശിക മാധ്യമപ്രവർത്തകന്റെ പെട്ടെന്നുള്ള മരണത്തിൽ നിരാലംബരായ കുടുംബത്തെ ചേർത്ത് നിർത്തിയത് കേരള പത്രപ്രവർത്തക അസോസിയേഷൻ ആണ്. പ്രദീപ് എന്ന മാധ്യമപ്രവർത്തകന്റെ മരണത്തിലെ ദുരൂഹത മറനീക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നൽകിയതും ഇതേ സംഘടനയാണ്.അതുകൊണ്ട്   കുറച്ചുപേർക്കു മാത്രം ആനുകൂല്യം എന്ന മധുരം പുരട്ടിയ അപ്പം നൽകി വായടിപ്പിക്കാതെ മാധ്യമപ്രവർത്തകരെ എല്ലാം ഒരേ പോലെ കണ്ട് അവർക്ക് അംഗീകാരവും, അവകാശങ്ങളും നൽകാൻ സർക്കാർ തയ്യാറാകണം. തുല്യ ജോലിക്ക് തുല്യ പരിഗണന നൽകി എല്ലാ മാധ്യമപ്രവർത്തകരെയും ഒരുപോലെ കണ്ട് അവർക്ക് അർഹമായ പരിഗണനയും ആനുകൂല്യങ്ങളും നൽകണമെന്നതാണ് കേരള പത്രപ്രവർത്തക അസോസിയേഷൻ ആവശ്യപ്പെടുന്നത്
 ലേഖിക: അജിതാ ജയ്ഷോർ- കേരള പത്രപ്രവർത്തക അസോസിയേഷൻ രക്ഷാധികാരി