മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട; എംഡിഎം-എല്‍എസ്ഡി സ്റ്റാമ്ബുകളുമായി പിടിയിലായത് പൈത്തിനിപ്പറമ്ബ് സ്വദേശി സല്‍മാന്‍ ഫാരിസും കൊളപ്പറമ്ബ് സ്വദേശി മുഹമ്മദ് നൗഷീനും; മയക്കുമരുന്ന് എത്തിച്ചതു കൊറിയര്‍ വഴി

മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട; എംഡിഎം-എല്‍എസ്ഡി സ്റ്റാമ്ബുകളുമായി പിടിയിലായത് പൈത്തിനിപ്പറമ്ബ് സ്വദേശി സല്‍മാന്‍ ഫാരിസും കൊളപ്പറമ്ബ് സ്വദേശി മുഹമ്മദ് നൗഷീനും; മയക്കുമരുന്ന് എത്തിച്ചതു കൊറിയര്‍ വഴി

മലപ്പുറം: മലപ്പുറം നഗരത്തിലും സമീപ പ്രദേശങ്ങളിലും നടത്തിയ പരിശോധനയില്‍ മാരക മയക്കമുരുന്നുകളുമായി രണ്ടുപേര്‍ പിടിയില്‍. മയക്കുമരുന്നായ എം ഡി എം എയും എല്‍ എസ് ഡി സ്റ്റാമ്ബുകളുമായാണ് രണ്ട് പേര്‍ പിടിയിലായിരിക്കുന്നത്. മലപ്പുറം പൈത്തിനിപറമ്ബ് സ്വദേശി മൊടയന്‍കാടന്‍ വീട്ടില്‍ സല്‍മാന്‍ ഫാരിസ്, കൂട്ടിലങ്ങാടി സ്വദേശി കൊളപ്പറമ്ബ് കളത്തിങ്ങല്‍ വീട്ടില്‍ മുഹമ്മദ് നൗശീന്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

ഇരുവരും സുഹൃത്തുക്കളാണ്. എക്സൈസ് ഇന്റലിജന്‍സ് വിഭാഗം നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സ്പെഷ്യല്‍ ആന്റി നാര്‍കോട്ടിക്സ് സ്പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ്് ഇരുവരും പിടിയിലായത്. കാറില്‍ കടത്തുകയായിരുന്ന 138 പാക്കറ്റ് എം ഡി എം എയുമായിട്ടാണ് സല്‍മാന്‍ ഫാരിസ് പിടിയിലായത്. ഇയാളില്‍ നിന്ന് ലഭിച്ച വിരത്തിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് നൗശീന്‍ പിടിയിലാകുന്നത്.

എം ഡി എം എയുടെ 232 പാക്കറ്റുകളും എട്ട് എല്‍ എസ് ഡി സ്റ്റാമ്ബുകള്‍, 11 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഇരുവരില്‍ നിന്നുമായി പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഗോവ, ബാഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കൊറിയര്‍ മുഖേനയാണ് മയക്കുമരുന്നുകള്‍ കേരളത്തിലേക്ക് എത്തിക്കുന്നതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. നേരത്തെ ഇത്തരം കേസില്‍ ബാംഗ്ലൂരില്‍ അറസ്റ്റിലായകുകയും ജയിലില്‍ കിടക്കുകയും ചെയ്ത വ്യക്തിയാണ് നൗഷീന്‍. ഈ സമയത്ത് ജയിലില്‍ നിന്നും ലഭിച്ച ബന്ധങ്ങള്‍ ഉപയോഗിച്ചാണ് നൗഷീന്‍ കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നത്.

ഇങ്ങനെ എത്തിക്കുന്ന മയക്കുമരുന്ന് ഉത്പന്നങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാറില്‍ എത്തിച്ച്‌ വില്‍പന നടത്തുന്നത് സല്‍മാ്ന്‍ ഫാരിസാണ്. എക്സൈസ് ഇന്റലിജന്‍സ് നടത്തിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ ആദ്യം സല്‍മാന്‍ ഫാരിസിനെയും പിന്നീട് സല്‍മാന്‍ ഫാരിസില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നൗഷീനെയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

എക്സൈസ് ഇന്റലിജന്‍സ് വിഭാഗം പ്രിവന്റീവ് ഓഫീസര്‍ ടി ഷിജുമോന്‍, പികെ പ്രാശന്ത്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രഭാകരന്‍ പള്ളത്ത്, അനീഷ്‌കുമാര്‍,ജിനുരാജ്, അലക്സ്, സലീന, ജിഷ, സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.