ഭാര്യ അറിയാതെ മദ്യക്കുപ്പി എടുക്കുന്നതിനിടെ കൈ മാലിന്യക്കുഴിയില്‍: സോഷ്യല്‍ മീഡിയ 'വികൃതി'യില്‍ തകര്‍ന്ന് വീണ്ടുമൊരാള്‍ കൂടി

ഭാര്യ അറിയാതെ മദ്യക്കുപ്പി എടുക്കുന്നതിനിടെ കൈ മാലിന്യക്കുഴിയില്‍: സോഷ്യല്‍ മീഡിയ 'വികൃതി'യില്‍ തകര്‍ന്ന് വീണ്ടുമൊരാള്‍ കൂടി

ആലപ്പുഴ: കൊച്ചി മെട്രോയില്‍ മദ്യപിച്ച്‌ കിടന്നുറങ്ങി എന്ന പേരില്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ച ചിത്രവും പിന്നീട് പുറത്തുവന്ന അതിന്റെ സത്യാവസ്ഥയും മലയാളികള്‍ക്ക് അത്രപെട്ടന്നൊന്നും മറക്കാനാകില്ല. അത്തരത്തില്‍ സോഷ്യല്‍മീഡിയയുടെ വികൃതിയില്‍ കുടുങ്ങിയിരിക്കുകയാണ് വീണ്ടുമൊരു കുടുംബം. സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഒരു വീഡിയോ കാരണം പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ് മാന്നാര്‍ കുരട്ടിശ്ശേരി സുരഭിയില്‍ സുരേഷ് കുമാറിന്റെ കുടുംബം.

കുളിമുറിയില്‍ ഒളിപ്പിച്ചുവച്ച മദ്യക്കുപ്പി ഭാര്യ അറിയാതെ എടുക്കുന്നതിനിടെ കൈ മാലിന്യക്കുഴിയില്‍ കുടുങ്ങിയ ആളിനെ അഗ്നിശമന സേന രക്ഷപ്പെടുത്തുന്നു എന്ന രീതിയിലാണ് വാട്‌സാപ്പിലും ഫേസ്ബുക്കിലും ചിത്രങ്ങള്‍ പ്രചരിച്ചത്.

എന്നാല്‍ സംഭവത്തെ കുറിച്ച്‌ സുരേഷ് കുമാര്‍ പറയുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ മാസം 26ന് രാത്രിയില്‍ വീട്ടിലെ കുളിമുറിയില്‍ അഴുക്ക് വെള്ളം ഒഴുകി പോകാതെ കെട്ടിക്കിടന്നു. പംബ്ലറെ വിളിച്ചിട്ടു വരാത്തതിനാല്‍ സ്വയം നന്നാക്കാനിറിങ്ങിയ പൈപ്പിലൂടെ കൈ കടത്തിയപ്പോള്‍ പൈപ്പിലെ അരിപ്പയുടെ സ്റ്റീല്‍ വളയില്‍ കൈ കുടുങ്ങുകയും പുറത്തെടുക്കാന്‍ പറ്റാതെ വരികയും ചെയ്തു.

വിവരം അറിഞ്ഞത്തിയ അയല്‍ക്കാര്‍ അഗ്നിശമനസേനാ യൂണിറ്റിനെ വിവരം അറിയിച്ചു. ഇവരെത്തി കുളിമുറിയുടെ ടൈല്‍ ഇളക്കി സ്റ്റീല്‍ വളയം മുറിച്ച്‌ രക്ഷപ്പെടുത്തുകയായിരുന്നു. ഇത് വീഡിയോ സഹിതം അഗ്നിശമന സേന അവരുടെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു. ഇതില്‍ നിന്ന് ആരോ ആണ് ഒളിപ്പിച്ച മദ്യം എടുക്കുന്നതിനിടെയാണ് എന്ന രീതിയില്‍ വീഡിയോ പ്രചരിപ്പിച്ചത്.

വീഡിയോ പകര്‍ത്തിയ അഗ്നിശമന സേനാംഗങ്ങള്‍ തന്നെ ഈ വ്യാജ പ്രചാരണം നിഷേധിച്ച്‌ എത്തിയിട്ടുണ്ട്. സംഭവത്തിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങുകയാണ് സുരേഷ്. ഇത്തരത്തില്‍ നേരത്തെ കൊച്ചി മെട്രോയില്‍ സുഖമില്ലാതെ കിടന്നുറങ്ങിയ ആള്‍ മദ്യപിച്ച്‌ കിടക്കുകയാണെന്നും മുന്‍പ് പ്രചാരണം ഉണ്ടായിരുന്നു. ഇത് പിന്നീട് വികൃതി എന്ന സിനിമയുടെ രൂപത്തില്‍ പുറത്തുവന്നിരുന്നു.