മുന്നണിമാറ്റം : പവാര്‍ എതിര്‍ത്താല്‍ കാപ്പന്‌ പുതിയ പാര്‍ട്ടി

മുന്നണിമാറ്റം : പവാര്‍ എതിര്‍ത്താല്‍ കാപ്പന്‌ പുതിയ പാര്‍ട്ടി

കോട്ടയം: പാലായിലുടക്കി ഇടതുമുന്നണി വിടാനുള്ള മാണി സി. കാപ്പന്‍ വിഭാഗത്തിന്റെ നീക്കത്തിന്‌ എന്‍.സി.പി. ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയില്ലെങ്കില്‍ സംസ്‌ഥാന രാഷ്‌ട്രീയം സാക്ഷ്യംവഹിക്കുക പുതിയ പാര്‍ട്ടിയുടെ പിറവിക്ക്‌. കാപ്പനും സംഘവും യു.ഡി.എഫിലെത്തുക കേരള എന്‍.സി.പി. എന്ന പുതിയ പാര്‍ട്ടിയായി. കാപ്പനെ കൈപ്പത്തി ചിഹ്നത്തില്‍ പാലായില്‍ മത്സരിപ്പിക്കാമെന്ന വാഗ്‌ദാനവുമായി കോണ്‍ഗ്രസ്‌.
ഡല്‍ഹിയില്‍ എന്‍.സി.പി. ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയ സംസ്‌ഥാന പ്രസിഡന്റ്‌ ടി.പി. പീതാംബരനും മാണി സി. കാപ്പനും മുന്നണിമാറ്റം സംബന്ധിച്ച ശരദ്‌ പവാറിന്റെ തീരുമാനം കാക്കുകയാണ്‌. പവാറും പ്രഫുല്‍ പട്ടേലും കൂടിക്കാഴ്‌ച നടത്തി ഇന്ന്‌ അന്തിമ തീരുമാനം പ്രഖ്യാപിക്കും.

പാലാ ഉള്‍പ്പെടെ നാല്‌ സിറ്റിങ്‌ സീറ്റും എല്‍.ഡി.എഫ്‌. നല്‍കില്ലെന്നും രാജ്യസഭാ സീറ്റ്‌ പ്രതീക്ഷിക്കേണ്ടെന്നും പവാറിനെ കാപ്പന്‍ ധരിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍, ഇടതിനു തുടര്‍ഭരണം ലഭിക്കുമെന്നത്‌ പവാറിനെ ബോധ്യപ്പെടുത്തി മുന്നണിമാറ്റം തടയാനാണ്‌ എ.കെ. ശശീന്ദ്രന്‍ വിഭാഗത്തിന്റെ ശ്രമം. ശശീന്ദ്രന്‍ വിഭാഗം ഒഴികെ എന്‍.സി.പി. കേരള ഘടകത്തെ ഒന്നാകെ യു.ഡി.എഫില്‍ എത്തിക്കാനുള്ള നീക്കത്തിലാണു കാപ്പന്‍.
കോട്ടയം, പത്തനംതിട്ട, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലാ കമ്മിറ്റികള്‍ കാപ്പനൊപ്പമാണ്‌. ദേശീയ നേതൃത്വം അനൂകൂലമായാല്‍ ഭൂരിപക്ഷം നേതാക്കളും ജില്ലാ കമ്മിറ്റികളും തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നാണ്‌ കാപ്പന്‍ വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. അതേസമയം, യു.ഡി.എഫിലെത്തിയാല്‍ കാപ്പനെ പാലാ മണ്ഡലത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കാമെന്ന്‌ കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്‌തമാക്കി. കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ കാപ്പനെ സ്വാഗതം ചെയ്‌തതിന്റെ ചുവടുപിടിച്ചാണു മുല്ലപ്പള്ളിയുടെ വാഗ്‌ദാനം.