ഫാസ്‌ടാഗില്‍ 2900 രൂപയുണ്ടായിട്ടും തൃശൂര്‍ ടോള്‍ പ്ലാസയില്‍ കാര്‍ തടഞ്ഞിട്ട് യാത്രക്കാരന്റെ ലൈസന്‍സ് പിടിച്ചെടുത്തു, ഇരട്ടി തുക പിഴ ഈടാക്കാനും ശ്രമം

ഫാസ്‌ടാഗില്‍ 2900 രൂപയുണ്ടായിട്ടും തൃശൂര്‍ ടോള്‍ പ്ലാസയില്‍ കാര്‍ തടഞ്ഞിട്ട് യാത്രക്കാരന്റെ ലൈസന്‍സ് പിടിച്ചെടുത്തു, ഇരട്ടി തുക പിഴ ഈടാക്കാനും ശ്രമം

തൃശൂര്‍ : ഇന്ന് മുതല്‍ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഫാസ്ടാഗില്ലാതെ എത്തുന്നവരില്‍ നിന്നും ഇരട്ടി തുക ഈടാക്കാനാണ് തീരുമാനം. എന്നാല്‍ ഫാസ്ടാഗില്‍ 2900 രൂപയോളം ഉണ്ടായിരുന്ന കാര്‍ ഉടമയെ മണിക്കൂറുകളോളം തടഞ്ഞു നിര്‍ത്തി തൃശൂര്‍ ടോള്‍ പ്ലാസയില്‍ ബുദ്ധിമുട്ടിച്ചതായി പരാതി. കുഴൂര്‍ കൊടിയന്‍ വീട്ടില്‍ കെ.ഡി. ജോയിയെയാണ് ടോള്‍പ്ലാസയില്‍ തടഞ്ഞുനിര്‍ത്തിയത്.

ടോള്‍ബൂത്തില്‍ പ്രവേശിച്ച ജോയിയുടെ കാറിലെ ഫാസ് ടാഗ് റീഡ് ചെയ്യാതിരുന്നതോടെ ഇരട്ടിതുക പിഴ ആവശ്യപ്പെട്ട് ടോള്‍ ബൂത്ത് ജീവനക്കാര്‍ വാഹനം തടയുകയായിരുന്നു. അക്കൗണ്ടിലെ ബാലന്‍സ് ജീവനക്കാരെ കാണിച്ചുവെങ്കിലും ഇവര്‍ പിഴ നല്‍കണമെന്ന് വാദിക്കുകയായിരുന്നു.

ഇതിന് പിന്നാലെ ജോയിയുടെ ലൈസന്‍സ് ബലമായി ഇവര്‍ പിടിച്ച്‌ വയ്ക്കുകയും ചെയ്തു. ജോയിയ്‌ക്കൊപ്പം കാറില്‍ യാത്ര ചെയ്തവരും ബൂത്ത് ജീവനക്കാരുടെ പിടിവാശിമൂലം ഏറെ വലഞ്ഞു. തുടര്‍ന്ന് ജോയി പുതുക്കാട് പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതി രേഖാമൂലം നല്‍കി ഫാസ്ടാഗ് അക്കൗണ്ടില്‍ 2900 രൂപ ബാക്കിയുള്ളതിന്റെ രേഖയും കാണിച്ചു. ഇതോടെ പൊലീസ് ടോള്‍ പ്ലാസ അധികൃതരെ വിളിച്ചു വരുത്തി ലൈസന്‍സ് തിരികെ വാങ്ങി നല്‍കുകയായിരുന്നു.