എന്താണ് ഫാസ് ടാഗ്? നിര്‍ബന്ധമാകുന്നത് എന്തുകൊണ്ട്?

എന്താണ് ഫാസ് ടാഗ്? നിര്‍ബന്ധമാകുന്നത് എന്തുകൊണ്ട്?

ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ സമ്ബൂര്‍ണ ഫാസ് ടാഗ് സംവിധാനം നിലവില്‍ വരുമ്ബോള്‍ അതിനൊപ്പമുയരുന്ന ആശങ്കകളും ആവലാതികളും കുറച്ചൊന്നുമല്ല യാത്രക്കാരെ അലട്ടുന്നത്. എന്നാല്‍, തിരക്കിട്ട് ഏര്‍പ്പെടുത്തുന്ന ഈ സംവിധാനം യാത്രക്കാരെ ബുദ്ധിമുട്ടിക്കില്ലെന്ന ഉറപ്പാണ് ഇക്കാര്യത്തില്‍ ദേശീയപാത അതോറിറ്റി നല്‍കുന്നത്.

ഏത് ടോള്‍ പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണ് ഫാസ്ടാഗ്. അഥവാ വാഹനങ്ങളില്‍ പതിപ്പിക്കുന്ന റേഡിയോ ഫ്രീക്വന്സി ഐഡന്റിഫിക്കേഷന്‍ സ്റ്റിക്കറാണ് ഫാസ് ടാഗ്. വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഫാസ് ടാഗ് പതിച്ച വാഹനം കടന്നു പോകുമ്ബോള്‍ ടോള്‍ ഓട്ടോമാറ്റിക്ക് ആയി ശേഖരിക്കപ്പെടുന്നു.

വാഹനം നിര്‍ത്തി ടോള്‍ കൊടുക്കേണ്ട ആവശ്യമില്ലെന്ന് മാത്രമല്ല, തിരക്ക് ഒഴിവാക്കി ടോളുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇലക്‌ട്രോമാഗ്നെറ്റിക് ഫ്രീക്വന്‍സി ഉപയോഗിച്ച്‌ വാഹനത്തിന്റെ വിവരങ്ങളും ഒപ്പം പ്രീപെയ്ഡ് അക്കൗണ്ടില്‍ നിന്ന് പൈസയും പിന്‍വലിക്കപ്പെടും. വാഹനം ടോള്‍ പ്ലാസ കടന്നു കഴിഞ്ഞാല്‍ ഉടമയ്ക്ക് എസ്‌എംഎസ് അലേര്‍ട്ടും ലഭിക്കുന്നതാണ്. എന്‍എച്ച്‌എഐയുടെ 615-ഓളം ടോള്‍ പ്ലാസകളും കൂടാതെ 100 ദേശീയ ടോള്‍ പ്ലാസകളും ടോള്‍ ശേഖരണത്തിനായി ഫാസ്ടാഗുകള്‍ ഉപയോഗിക്കുന്നുണ്ട്.

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്‌എഐ) അതിന്റെ അനുബന്ധ കമ്ബനിയായ ഇന്ത്യന്‍ ഹൈവേ മാനേജ്‌മെന്റ് കമ്ബനി ലിമിറ്റഡ് (ഐഎച്ച്‌എംസിഎല്‍) വഴിയാണ് ഫാസ്ടാഗ് വില്‍ക്കുകയും പ്രവര്‍ത്തനം ക്രമീകരിക്കുകയും ചെയ്യുന്നത്. ഒരു ബാങ്കില്‍ നിന്നെടുത്ത ഫാസ്ടാഗ് മറ്റൊരു ബാങ്കിന്റെ അക്കൗണ്ട് ഉപയോഗിച്ച്‌ ഉപയോഗിക്കാന്‍ കഴിയില്ല. അതിനാല്‍ ഉപയോക്താക്കള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളുള്ള ബാങ്കില്‍ നിന്ന് ഫാസ്ടാഗ് വാങ്ങാന്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

കൂടാതെ, എന്‍എച്ച്‌എംസിഎല്‍ ഓണ്‍ലൈന്‍ വഴി എന്‍എച്ച്‌എഐ നല്‍കുന്ന ബാങ്ക്-ന്യൂട്രല്‍ ഫാസ്റ്റാഗുകളും ഉപയോഗിക്കാം. ഏതെങ്കിലും ബാങ്കുമായി ലിങ്ക് ചെയ്യാത്ത തരത്തിലാണ് ബാങ്ക്-ന്യൂട്രല്‍ ഫാസ്റ്റാഗുകള്‍. ഫാസ്റ്റ് ടാഗ് അക്കൗണ്ടിലേക്ക് ലിങ്ക് ചെയ്യാന്‍ ഉപയോക്താവിന് ഇഷ്ടമുള്ള പേയ്‌മെന്റ് മാര്‍ഗം തിരഞ്ഞെടുക്കാം. ഇത്തരത്തിലുള്ള ഫാസ്റ്റ് ടാഗുകളാണ് നിലവില്‍ ഏറ്റവും ജനപ്രിയമായിട്ടുള്ളത്. ഏകദേശം രണ്ട് കോടി ഫാസ്ടാഗ് ഉപയോക്താക്കള്‍ രാജ്യത്തുണ്ട്. ഇന്ത്യയില്‍ അഞ്ച് കോടി വാഹനങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

ഫാസ് ടാഗ് ഇല്ലെങ്കില്‍?

ഇനി അബദ്ധത്തില്‍ ഫാസ് ടാഗില്ലാതെ ഫാസ് ടാഗ് ഹൈവേയില്‍ പ്രവേശിച്ചാല്‍ ടോള്‍ തുകയുടെ ഇരട്ടി പിഴയൊടുക്കേണ്ടി വരും. മാത്രമല്ല, ഫാസ് ടാഗിന് കേടുപാടുകള്‍ സംഭവിക്കുന്ന പക്ഷം, അക്കൗണ്ടിലെ പണം തീരുന്ന മുറയ്ക്കും പിഴയൊടുക്കാന്‍ വാഹന ഉടമ ബാധ്യസ്ഥനാണ്.

ടോള്‍ കണ്‍സെഷന്‍ ?

മറ്റൊന്ന് ടോള്‍ പരിധിയുടെ പത്ത് കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്ന ആളാണ് വാഹന ഉടമ എങ്കില്‍ ഫാസ് ടാഗില്‍ ഇളവ് ലഭിക്കുന്നതിന് മേല്‍ വിലാസം തെളിയിക്കുന്ന രേഖ നല്‍കിയാല്‍ മതി.

ഫാസ് ടാഗുമായി ബന്ധപ്പെട്ടുള്ള പരാതികള്‍?

ഫാസ് ടാഗുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ക്കായി എന്‍എച്ച്‌എഐക്ക് കീഴിലുള്ള ഓള്‍ ഇന്ത്യാ ഹെല്‍പ്പ്‌ലൈന്‍ നമ്ബര്‍ ആയ 1033 എന്ന നമ്ബറിലേക്ക് വിളിക്കാം. എന്‍എഎഎഐയുടെ ഫാസ്റ്റ്ടാഗുകളുമായി ബന്ധപ്പെട്ട പരാതി പരിഹാരം സാധാരണ ഗതിയില്‍ വേഗത്തിലാണ് നടപ്പാവുന്നത്.

ഫാസ് ടാഗ് എവിടെ ലഭിക്കും

രാജ്യത്ത് 23 ബാങ്കുകളിലും എല്ലാ ടോള്‍ പ്ലാസകളിലും ഫാസ് ടാഗ് ലഭിക്കുന്നതാണ്.

ടോള്‍ പ്ലാസകളില്‍ നിന്ന് ഫാസ് ടാഗ് എടുക്കാന്‍ ആര്‍സി ബുക്ക്, മേല്‍ വിലാസം തെളിയിക്കുന്ന ആധാര്‍ കാര്‍ഡ്/ വോട്ടര്‍ ഐഡി എന്നിവ നല്‍കണം. അഥവാ പുതിയ വാഹനം എടുക്കുന്നവര്‍ക്ക് വിതരണക്കാര്‍ തന്നെ ഫാസ് ടാഗ് നല്‍കുന്നതായിരിക്കും.

ബാങ്ക് മുഖേനയാണ് ഫാസ്ടാഗ് വാങ്ങുന്നതെങ്കില്‍ ഫാസ് ടാഗിനായി ഓണ്‍ലൈന്‍ സേവനമോ നേരിട്ടോ സമീപിക്കാവുന്നതാണ്. ഓണ്‍ ലൈനായി ഫാസ് ടാഗ് സ്വന്തമാക്കാന്‍ വാഹനത്തിന്റെ രണ്ട് ഫോട്ടോയും അനുബന്ധരേഖകളും സമര്‍പ്പിക്കണം. തുടര്‍ന്ന് ഫാസ് ടാഗിനായി ബാങ്ക് പ്രത്യേക അക്കൗണ്ട് ഉണ്ടാക്കുകയും ഇതിലേക്ക് മാറ്റുന്ന തുക ടോള്‍ പിരിവ് നല്‍കുന്നതിനായി ഉപയോഗിക്കുകയും ചെയ്യുന്നു. ഈ അക്കൗണ്ട് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നതല്ല. നേരിട്ടാണ് ഫാസ് ടാഗ് വാങ്ങുന്നതെങ്കില്‍ രേഖകള്‍ സമര്‍പ്പിക്കുന്ന പക്ഷം ഫാസ് ടാഗ് ലഭിക്കുന്നതാണ്. വാഹനം കൊണ്ടു പോകേണ്ടതില്ല.

500 രൂപയാണ് ഫാസ് ടാഗിനായുള്ള ചെലവ്. ഇതില്‍ 200 രൂപ നിക്ഷേപവും 100 രൂപ ഫീസ് ഇനത്തിലും 200 രൂപ ആദ്യ ടോള്‍ പ്രീപെയ്ഡ് പിരിവ് എന്ന നിലയിലുമാണ് ഈടാക്കുന്നത്. അക്കൗണ്ടിലെ തുക കുറയുന്നതിനനുസരിച്ച്‌ മൊബൈല്‍ ആപ്പ് ഉപയോഗിച്ച്‌ അക്കൗണ്ട് റീ ചാര്‍ജ് ചെയ്യേണ്ടതാണ്.