പൊലിസിനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ശ്രമം

പൊലിസിനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ശ്രമം

 

മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണ വാഹനം പൊലിസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് തോമസിന്റെ പ്രചരണ വാഹനമാണ് കല്ലൂര്‍ക്കാട് പൊലിസ് പിടികൂടിയത്. കളക്ടര്‍ നല്‍കിയ റെക്കോര്‍ഡുകളടക്കം പെര്‍മിറ്റടക്കം  രേഖകള്‍ മുഴുവന്‍ നല്‍കിയിട്ടും യോഗസ്ഥലത്ത് നിന്നും പൊലിസ് വാഹനം പിടികൂടി സ്റ്റേഷനിലെത്തിച്ചു. യുഡിഎഫ് നേതാക്കള്‍ സ്റ്റേഷനിലെത്തി സംസാരിക്കുകയും ആവശ്യപ്പെട്ട രേഖകള്‍ മുഴുവന്‍ കാണിക്കുകയും ചെയ്തിട്ടും പൊലീസ് വാഹനം വിട്ടുനല്‍കാന്‍ തയാറായില്ലെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. പരാജയഭീതി പൂണ്ട സിപിഎം പൊലിസിനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു.

ഇന്ന് രാവിലെ 9 ഓടെ പഞ്ചായത്ത് കവലയിലാണ് സംഭവം. കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സീസ് ജോര്‍ജ് ഉല്ലാസ് തോമസിന്റെ പ്രചരണ യോഗം ഉദ്ഘാടനം ചെയ്യുന്നതിനിടെ പൊലിസ് എത്തി റെക്കോര്‍ഡ്‌സ് ആവശ്യപ്പെടുകയായിരുന്നു. കളക്ടര്‍ നല്‍കിയ അനുമതി രേഖകളടങ്ങുന്ന റെക്കോര്‍ഡുകള്‍ കാണിച്ചെങ്കിലും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കാണാനായിരുന്നു നിര്‍ദേശം. തുടര്‍ന്ന് പെര്‍മിറ്റാക്കു രേഖകള്‍ മുഴുവന്‍ നല്‍കിയിട്ടും യോഗസ്ഥലത്ത് നിന്നും പൊലിസ് വാഹനം പിടികൂടി സ്റ്റേഷനിലെത്തിച്ചു. സ്ഥാനാര്‍ത്ഥി ഉല്ലാസ് തോമസും ചീഫ് ഇലക്ഷന്‍ കോര്‍ഡിനേറ്റര്‍ ജോണ്‍ തെരുവത്തുമടക്കം സ്‌റ്റേഷനിലെത്തി രേഖകള്‍ മുഴുവന്‍ വീണ്ടും കാണിച്ച് സംസാരിച്ചിട്ടും വാഹനം വിട്ടു നല്‍കാന്‍ പൊലീസ് തയാറായില്ല. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെയാണ് വാഹനം വിട്ടു നല്‍കിയത്. 

പ്രചരണ വാഹനം പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നടത്തിയ യോഗം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റഫീക്ക് ഉദ്ഘാടനം ചെയ്തു. പൊലിസിനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുകയാണന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച മുഹമ്മദ് റഫീക്ക് രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് പ്രചാരവേല ചെയ്യണ്ടന്നും അദ്ദേഹം പറഞ്ഞു. . തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് സ്ഥാനാര്‍ത്ഥിയുടെ പ്രചരണ വാഹനം കസ്റ്റഡിയിലെടുത്ത കല്ലൂര്‍ക്കാട് സിഐക്കെതിരെ കേരള പൊലിസ് ചീഫിന് മുഹമ്മദ് റഫീക്ക് പരാതി നല്‍കി.

യോഗത്തില്‍ നേതാക്കളായ ബൈജി, പങ്കജാക്ഷന്‍ നായര്‍, വിജയന്‍ മരുതൂര്‍, ആല്‍ബിന്‍ രാജു, ജോര്‍ജ് ഫ്രാന്‍സിസ് കെക്കേകര, സജി വട്ടക്കുഴി എന്നിവര്‍ സംസാരിച്ചു.