കോപ്പിയടി സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ട് പതിറ്റാണ്ട്, പ്രോസിക്യൂട്ടറെ നിയമിക്കാതെ കേസ് ചവിട്ടിത്താഴ്ത്തി, പൊലീസിലുള്‍പ്പെടെയുള്ള പ്രതികള്‍ ഉന്നതസ്ഥാനങ്ങളില്‍ വിലസുന്നു

കോപ്പിയടി സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ട് പതിറ്റാണ്ട്, പ്രോസിക്യൂട്ടറെ നിയമിക്കാതെ കേസ് ചവിട്ടിത്താഴ്ത്തി, പൊലീസിലുള്‍പ്പെടെയുള്ള പ്രതികള്‍ ഉന്നതസ്ഥാനങ്ങളില്‍ വിലസുന്നു

തിരുവനന്തപുരം: അന്വേഷണവും കുറ്റപത്ര സമര്‍പ്പണവും പൂര്‍ത്തിയായി പതിറ്റാണ്ട് കഴിഞ്ഞിട്ടും സംസ്ഥാനത്തെ ആദ്യ പി.എസ്.സി തട്ടിപ്പ് കേസിന്റെ വിചാരണ ഇനിയും തുടങ്ങിയില്ല. പൊലീസിലേതുള്‍പ്പെടെ വിവിധ ഡിപ്പാര്‍ട്ട് മെന്റ് പരീക്ഷകളില്‍ കോപ്പിയടിച്ച്‌ ഉദ്യോഗാര്‍ത്ഥികള്‍ സര്‍വീസില്‍ പ്രവേശിച്ച സംഭവത്തിലാണ് വിചാരണ ആരംഭിക്കാതെ കേസ് ചവിട്ടിത്താഴ്‌ത്തിത്.

കേസിലെ മുഖ്യപ്രതിയായ കൊല്ലം സ്വദേശി പ്രകാശ് ലാല്‍ ആത്മഹത്യ ചെയ്യുകയും ഇതിലൂടെ ജോലിയില്‍ പ്രവേശിച്ചവര്‍ ഉന്നത സ്ഥാനങ്ങളില്‍ വിരാജിക്കുകയും ചെയ്യുമ്ബോള്‍, സാക്ഷികളും തെളിവുകളും ഇല്ലാതായി കേസ് ദുര്‍ബലപ്പെടുമ്ബോള്‍ തലയൂരാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിചാരണ വൈകിക്കുന്നതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്.

തിരിമറി എസ്.ഐ തസ്തിക ഉള്‍പ്പെടെ
ആറോളം പരീക്ഷകളില്‍

സംസ്ഥാന പൊലീസില്‍ ജനറല്‍ എക്സിക്യൂട്ടീവ് ബ്രാഞ്ചിലെ എസ്.ഐ തസ്തികയുള്‍പ്പെടെ അരഡസനോളം പരീക്ഷകളില്‍ ആള്‍മാറാട്ടവും ചോദ്യ പേപ്പര്‍ ചോര്‍ത്തലും നടത്തിയ കേസാണത്. ഒന്നര വര്‍ഷം മുമ്ബ് യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ മുന്‍ എസ്.എഫ്.ഐ നേതാക്കളായ മൂന്നുപേര്‍ പി.എസ്.സി പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയത് വിവാദമായപ്പോള്‍ പത്ത് കൊല്ലം മുമ്ബ് സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ പി.എസ്.സി പരീക്ഷാതട്ടിപ്പായിരുന്നു ഇത്. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസില്‍ പ്രതികള്‍ അകത്തായതോടെ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോഴത്തെ തട്ടിപ്പ് പുറത്തുവന്നത്.

ചുരുളഴിച്ചത് ഉൗമക്കത്ത്

ഒരു ഊമക്കത്താണ് തട്ടിപ്പിന്റെ ചുരുളഴിച്ചത്. 2010ല്‍ പി.എസ്.സി നടത്തിയ ലാസ്റ്റ് ഗ്രേഡ് പരീക്ഷയില്‍ ചവറ ശങ്കരമംഗലം സ്കൂളില്‍ ആള്‍മാറാട്ടവും ക്രമക്കേടും നടന്നു എന്ന് കാട്ടിയാണ് അന്ന് പി.എസ്.സിക്ക് ഊമക്കത്ത് ലഭിച്ചത്. അതാണ് അന്നത്തെ അന്വേഷണത്തിലേക്ക് വഴിതെളിച്ചത്.

കൊല്ലം വാളത്തുംഗല്‍ സ്വദേശി സുന്ദര്‍ദാസ് ആള്‍മാറാട്ടം വഴി ശങ്കരമംഗലം സ്കൂളില്‍ പി.എസ്.സി പരീക്ഷയില്‍ പങ്കെടുത്തുവെന്നായിരുന്നു കത്ത്. ഊമക്കത്ത് വിശദമായി അന്വേഷിക്കാന്‍ പി.എസ്.സി അന്നത്തെ കൊല്ലം കമ്മിഷണറായിരുന്ന ഇപ്പോഴത്തെ റേഞ്ച് ഐ.ജി ഹര്‍ഷിത അട്ടല്ലൂരിക്ക് കൈമാറി. കൊല്ലം ഈസ്റ്റ് സി.ഐയായിരുന്ന (ഇപ്പോഴത്തെ ട്രാഫിക് എസ്.പി) ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടുപിടിക്കപ്പെട്ടത്.

ആള്‍മാറാട്ടവും കോപ്പിയടിയും

ഹാള്‍ ടിക്കറ്റില്‍ ഫോട്ടോ മാറ്റിയൊട്ടിച്ചായിരുന്നു ആള്‍മാറാട്ടം. ലാസ്റ്റ് ഗ്രേഡ് പരീക്ഷയുടെ തട്ടിപ്പിനെക്കുറിച്ച്‌ നടന്ന അന്വേഷണത്തിലാണ് അക്കാലത്ത് പി.എസ്.സി നടത്തിയ എസ്.ഐ പരീക്ഷ, രണ്ട് എല്‍.ഡി.സി പരീക്ഷകള്‍, എച്ച്‌.എസ്.എ തുടങ്ങി അരഡസനോളം പരീക്ഷകളിലെ ക്രമക്കേട് വ്യക്തമായത്. ആറ്റിങ്ങലിലെ വ്യവസായ വകുപ്പ് ഓഫീസിലെ ജീവനക്കാരനായ കൊല്ലം സ്വദേശി പ്രകാശ് ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പുകള്‍ക്ക് പിന്നിലെന്ന് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു. ശരീരത്തില്‍ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിക്കുന്ന മൊബൈല്‍ ഫോണുമായി പരീക്ഷാഹാളില്‍ പ്രവേശിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫോണ്‍ വഴി ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കൈമാറുന്നതായിരുന്നു തട്ടിപ്പിന്റെ രീതി. പ്രകാശ് ലാലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് പാരലല്‍ കോളേജില്‍ കേന്ദ്രീകരിച്ച്‌ പരീക്ഷാ ദിവസങ്ങളില്‍ ഉത്തരങ്ങള്‍ ആവശ്യക്കാ‌ര്‍ക്ക് ഫോണ്‍ വഴി നല്‍കിയിരുന്നത്. ഇന്‍വിജിലേറ്റര്‍മാര്‍ അറിയാതെ പരീക്ഷാ ഹാളില്‍ നിന്ന് പുറത്തേക്ക് ചുരുട്ടിയിടുന്ന ചോദ്യപ്പേപ്പര്‍ കടത്തിക്കൊണ്ടുപോയി ഫോണ്‍ വഴി പറഞ്ഞുകൊടുക്കുന്ന രീതിയും കണ്ടെത്തി.

പ്രകാശ് ലാലിന്റെ

മരണത്തില്‍ ദുരൂഹത

കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രധാന പ്രതി പ്രകാശ് ലാലിനെ രണ്ട് വര്‍ഷം മുമ്ബ് റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇയാളുടെ മരണവും ദുരൂഹമാണെന്ന് ആക്ഷേപമുണ്ടായിരുന്നു. പ്രകാശ് ലാലുള്‍പ്പെടെ 39 പ്രതികളെയാണ് പൊലീസ് അന്ന് അറസ്റ്റ് ചെയ്തിരുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ യുവാവും തട്ടിപ്പില്‍ അറസ്റ്റിലായിരുന്നു. ഈ തട്ടിപ്പ് പുറത്തുവന്നതോടെയാണ് ഹാള്‍ ടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്നതും പരീക്ഷഹാളില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തിയതുമുള്‍പ്പെടെയുള്ള പരിഷ്കാരങ്ങള്‍ പി.എസ്.സി നടപ്പാക്കിയത്.

സര്‍ക്കാര്‍ തീരുമാനിച്ചു,

സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ കിട്ടാനില്ല!!

പത്ത് കൊല്ലം മുമ്ബ് നടന്ന ഈ പരീക്ഷാതട്ടിപ്പ് കേസ് വിചാരണ കാത്ത് കഴിയുകയാണ്. ഇതുവരെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം നടന്നിട്ടില്ല. പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ആരെ നിയമിക്കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

അട്ടിമറിക്ക് പിന്നിലാര്?

തട്ടിപ്പ് കേസില്‍ പ്രതിയായി റിമാന്‍ഡിലായതോടെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട പ്രകാശ് ലാല്‍ പിന്നീട് മദ്യത്തിനടിമയായി മാറി. ചോദ്യപേപ്പര്‍ പരീക്ഷാ ഹാളിന് പുറത്തെത്തിച്ച്‌ ഉത്തരങ്ങള്‍ നിമിഷങ്ങള്‍കൊണ്ട് മൊബൈല്‍ഫോണ്‍ വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൈമാറുന്ന തന്ത്രത്തിന്റെ സൂത്രധാരന്‍ പ്രകാശ് ലാലായിരുന്നു. കേസിലെ പ്രധാന പ്രതിയായ പ്രകാശ് ലാല്‍ മുഖാന്തരമാണ് കൊല്ലത്തും പരിസരത്തുമുള്ള നിരവധിപേര്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍മാരായും എല്‍.ഡി ക്ളാര്‍ക്കുമാരായും മറ്റ് നിരവധി തസ്തികകളിലും ജോലിയില്‍ പ്രവേശിച്ചത്.

പൊലീസിലെ ആര്‍ക്കുമെതിരെ

നടപടിയുണ്ടായില്ല

പരീക്ഷയില്‍ തട്ടിപ്പ് കണ്ടെത്തിയെങ്കിലും തട്ടിപ്പിലൂടെ ജോലിയില്‍ പ്രവേശിച്ചവരെ തിരിച്ചറിയുകയും ചെയ്തെങ്കിലും അവരില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് കേസില്‍ പ്രതിയായതോടെ ജോലി നഷ്ടപ്പെട്ടത്. എന്നാല്‍ പൊലീസില്‍ ജോലിയില്‍ പ്രവേശിച്ച ആര്‍ക്കുമെതിരെ അറസ്റ്റോ പിരിച്ചുവിടലോ ഉണ്ടായതുമില്ല. ഇത് വന്‍ ആരോപണങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിട്ടുണ്ട്. പ്രകാശ് ലാലിന്റെ സഹായത്തോടെ ജോലിയില്‍ പ്രവേശിച്ച പലരും സംസ്ഥാന പൊലീസ് സേനയില്‍ ഇപ്പോള്‍ സി.ഐ മാരായും ഡിവൈ.എസ്.പിമാരായും സര്‍വ്വീസിലുണ്ടെന്ന കാര്യം അങ്ങാടിപ്പാട്ടാണ്. ഇവരെല്ലാം രാഷ്ട്രീയമായും ഭരണരംഗത്തും നല്ല സ്വാധീനമുള്ളവരുമാണ്. കേസില്‍ പ്രതിയാകാതെ തലയൂരിയ ഇവരില്‍ ചിലരുടെ സ്വാധീനമാണ് പ്രോസിക്യൂട്ടര്‍ നിയമനവും വിചാരണയും വൈകുന്നതിന് കാരണമെന്നും പറയപ്പെടുന്നു.

ഇപ്പോഴത്തെ തട്ടിപ്പ് എങ്ങനെ?

ആദ്യപി.എസ്.സി തട്ടിപ്പ് കേസ് കുഴിച്ചുമൂടപ്പെട്ടശേഷമാണ് അടുത്തിടെയുണ്ടായ യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥികളുള്‍പ്പെട്ട രണ്ടാമത്തെകേസുണ്ടായത്.

കെ.എ.പി നാലാം ബറ്റാലിയന്‍ കോണ്‍സ്റ്റബിള്‍ കാസര്‍കോട് റാങ്ക് പട്ടികയില്‍ യൂണിവേഴ്സിറ്റി കോളേജിലെ അഖില്‍ വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത് ഒന്നാം റാങ്കും സഹപാഠിയായ പ്രണവ് രണ്ടാം റാങ്കും കൂട്ടുപ്രതിയായ നസിം 28-ാം റാങ്കും നേടിയതിലാണ് പിന്നീട് തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ചത്. പരീക്ഷ നടക്കുന്ന സമയത്ത് ശിവരഞ്ജിത്തിന്റെ ഫോണിലേയ്ക്ക് 96 സന്ദേശങ്ങളും പ്രണവിന്റെ ഫോണിലേയ്ക്ക് 78 സന്ദേശങ്ങളും അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രീകരിച്ച്‌ നടന്ന ഹൈടെക് പരീക്ഷാത്തട്ടിപ്പ് പുറത്തായത്. ക്രൈംബ്രാഞ്ച് അന്വേഷിച്ച ഈകേസും കുറ്രപത്ര സമര്‍പ്പണം പൂര്‍ത്തിയാക്കി വിചാരണകാത്ത് കഴിയുകയാണ്.

Dailyhunt