ദുര്‍ഗന്ധം വമിച്ചിട്ടും പിതാവ് വീട്ടില്‍ മരിച്ചുകിടന്നത് ഒപ്പം താമസിച്ച മകനും മരുമകളും അറിഞ്ഞില്ല; ദുരൂഹത

ദുര്‍ഗന്ധം വമിച്ചിട്ടും പിതാവ് വീട്ടില്‍ മരിച്ചുകിടന്നത് ഒപ്പം താമസിച്ച മകനും മരുമകളും അറിഞ്ഞില്ല; ദുരൂഹത

ആറാട്ടുപുഴ: കഴിഞ്ഞ ദിവസമാണ് മുതുകുളത്ത് 84കാരനെ വീട്ടിലെ കിടപ്പുമുറയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുതുകുളം തെക്ക് ലവ് ഡേയില്‍ സ്റ്റാലിനെയാണ് ചൊവ്വാഴ്ച വൈകീട്ട് മരിച്ച നിലയില്‍ കണ്ടത്. പിതാവ് മരിച്ചുകിടക്കുന്നത് അറിഞ്ഞില്ലെന്നാണ് ഒപ്പം താമസിക്കുന്ന മൂത്ത മകന്‍ അജി അവകാശപ്പെടുന്നത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
ചൊവ്വാഴ്ച രാത്രിയോടെയാണ് സ്റ്റാലിന്‍ മരിച്ച വിവരം പുറം ലോകമറിയുന്നത്. മുറിയില്‍ കട്ടിലിനോടു ചേര്‍ന്ന് താഴെ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അഴുകിത്തുടങ്ങിയ മൃതദേഹത്തിനു മൂന്ന് ദിവസത്തോളം പഴക്കമുണ്ട്. കട്ടിലില്‍ ഭാര്യ ത്രേസ്യാമ്മ (80) കാവലായി ഇരിപ്പുണ്ടായിരുന്നു. മൃതദേഹത്തിന്റെ തലയുടെ ഭാഗത്തു ചുറ്റിലും രക്തം ഉണങ്ങിക്കിടന്നിരുന്നു. രണ്ടു വര്‍ഷത്തിലേറെയായി മാതാപിതാക്കള്‍ അജിയോടൊപ്പമാണ് താമസിച്ചു വരുന്നത്.
അമ്മയുമായി പിണങ്ങിക്കിടക്കുകയാണ് എന്നാണ് കരുതിയത്. തന്റെ മകനാണ് ഇവര്‍ക്കുള്ള ഭക്ഷണം നല്‍കുന്നത്. പിതാവും മാതാവും ഒരു മുറിയിലാണ് കിടക്കുന്നത്. ഇവര്‍ കിടക്കുന്ന മുറിയില്‍ തങ്ങള്‍ കയറിയിരുന്നില്ല. സംശയം തോന്നി നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നത് കാണുന്നത്.’- മകന്‍ പറയുന്നു.
എന്നാല്‍ മകന്‍ സ്റ്റാലിനെ ഉപദ്രവിച്ചിട്ടുണ്ടെന്ന് സ്റ്റാലിന്റെ ഭാര്യാസഹോദരന്‍ പറഞ്ഞു.
എന്നാല്‍, അജിയുടെ ഈ വിശദീകരണം ബന്ധുക്കളോ നാട്ടുകാരോ മുഖവിലയ്‌ക്കെടുത്തിട്ടില്ല. വീട്ടില്‍ മരിച്ചുകിടന്നിട്ടും മകന്‍ അറിഞ്ഞില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് സ്റ്റാലിന്റെ സഹോദരന്‍ ഡൊമിനികും പറഞ്ഞു. ശരീരം ജീര്‍ണിച്ച് ദുര്‍ഗന്ധം വമിച്ചിട്ടും കൂടെ താമസിച്ച മകനോ മരുമകളോ അറിഞ്ഞില്ല എന്നു പറയുന്നതില്‍ ദുരൂഹതയുണ്ട്. സഹോദരന് നീതി ലഭിക്കണമെന്നും ഡൊമിനിക് പറഞ്ഞു.