കെട്ടിട നിർമ്മാണ അനുമതി റദ്ദ് ചെയ്യണം : പ്രതിഷേധ ധർണ്ണ നടത്തി

കെട്ടിട നിർമ്മാണ അനുമതി റദ്ദ് ചെയ്യണം : പ്രതിഷേധ ധർണ്ണ നടത്തി
കെട്ടിട നിർമ്മാണ അനുമതി റദ്ദ് ചെയ്യണം : പ്രതിഷേധ ധർണ്ണ നടത്തി

പാലക്കാട് :  കണ്ണാടി ഗ്രാമപഞ്ചായത്തിലെ കണ്ണാടി-1 വില്ലേജിൽ NH 544 ന് തെക്ക് കാഴ്ചപ്പറമ്പ് സിഗ്നൽ ജംഗ്‌ഷനും പാലന ആശുപത്രിയ്ക്കും ഇടയിലുള്ള നൂറോളം ഏക്കർ കൃഷിഭൂമി തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ചുകൊണ്ട് ലുലു ഗ്രൂപ്പിന് ഷോപ്പിങ്ങ് മാൾ നിർമ്മാണത്തിന് കണ്ണാടി പഞ്ചായത്ത് നൽകിയ കെട്ടിട നിർമ്മാണ അനുമതി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പാലക്കാട് ജില്ലയിലെ പരിസ്ഥിതി-പൗരാവകാശ-കർഷക സംഘടനകളുടെ നേതൃത്വത്തിൽ കാഴ്ചപ്പറമ്പ് ജംക്ഷനിൽ വെച്ച് നടന്ന പ്രതിഷേധ ധർണ്ണ രാഷ്ട്രീയ കിസ്സാൻ മഹാ സംഘിന്റെ ജില്ലാ പ്രസിഡന്റ് കല്ലടിക്കോട് ഹരിദാസ് ഉത്ഘാടനം ചെയ്തു. വിഷയത്തിൽ സമഗ്രമായ അന്വേഷണം പ്രഖാപിച്ച്, ഡാറ്റാബാങ്കിൽ നിന്നും ഒഴിവാക്കി നെൽവയൽ നികത്തുന്നതിന് ഒത്താശചെയ്ത മുഴുവൻ ഉദ്യോഗസ്ഥരെയും വകുപ്പുതല അന്വേഷണത്തിന് വിധേയമാക്കണമെന്ന് കല്ലടിക്കോട് ഹരിദാസ് സർക്കാരിനോടാവശ്യപ്പെട്ടു. പൗരാവകാശ പ്രവർത്തകനായ ഹംസ ചെമ്മാനം അധ്യക്ഷത വഹിച്ചു.

വർഷങ്ങളായി ഇരുപ്പൂ നെൽകൃഷി ചെയ്തിരുന്ന വയലുകൾ 2012 മുതൽ തരിശിടുകയും കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ചുകൊണ്ട് കച്ചവടാവശ്യത്തിനായി സംസ്ഥാന സർക്കാരിന്റെ പ്രത്യേക താല്പര്യത്തിന്റെയാടിസ്ഥാനത്തിൽ ലുലു ഗ്രൂപ്പിന് വേണ്ടി കൃഷിഭൂമി പരിവർത്തനം നടത്തിക്കഴിഞ്ഞു. പ്രാദേശിക രാഷ്ട്രീയ നേതാക്കളും, രാഷ്ട്രീയപാർട്ടികളും, ട്രേഡ് യൂണിയൻ നേതാക്കളും, സർക്കാർ ഉദ്യോഗസ്ഥരും, കണ്ണാടി പഞ്ചായത്തും നിയമ ലംഘനത്തിന് കൂട്ട് നിന്നിരിക്കുന്നു. സർവ്വോപരി സംസ്ഥാന സർക്കാർ ഈ നിയമലംഘനത്തിന് നേതൃത്വം കൊടുത്തിരിക്കുന്നു. 

സർക്കാർ നയത്തിനും, നിയമ വ്യവസ്ഥകൾക്കും, ചട്ടങ്ങൾക്കും വിരുദ്ധമായി കൃഷി ഭൂമികൾ ഡാറ്റാബാങ്കിൽ നിന്നും ഒഴിവാക്കിക്കൊടുക്കുകയും കൺ ചിമ്മുന്ന വേഗത്തിൽ നെൽപ്പാടം നികത്തുന്നത് നിയമവിധേയമാക്കി ക്രമപ്പെടുത്തിയിരിക്കുന്നു. 

2011 ന് മുൻപ്‌ പ്രസ്തുത സ്ഥലത്ത് നെൽകൃഷി ചെയ്തുപോന്നിരുന്നതും പിന്നീട്  തരിശിട്ടിരിക്കുന്നതും ഉപഗ്രഹചിത്രങ്ങളിൽ നിന്നും വ്യക്തമാണ് . ഇത്തരം വയൽ ഭൂമികൾ വ്യാവസായിക ആവശ്യത്തിനായി ദ്രുതഗതിയിൽ നിയമവ്യവസ്ഥയെ കാറ്റിൽപ്പറത്തിക്കൊണ്ടാണ് ഇടതുപക്ഷം ഭരിക്കുന്ന കണ്ണാടി പഞ്ചായത്ത് ലുലു ഗ്രൂപ്പിന് ഷോപ്പിങ്ങ് മാൾ നിർമ്മാണത്തിന് അനുമതി കൊടുത്തിട്ടുള്ളത്. അതിവേഗതാനുമതി കൊടുത്തതിൽ വൻ അഴിമതിയാണ് നടന്നിരിക്കുന്നത്. 

ദേശീയ പാതക്കിരുവശങ്ങളിലുമായി ഭൂമി തരിശ്ശിടുന്നത് ദുരുദ്ദേശത്തോടുകൂടിയാണെന്നും അതിനെതിരെ നടപടിയെടുക്കണമെന്നും ജില്ല ഭരണാധികാരിയായ കലക്ടറുടെയും ആർ ടി ഒയുടെ മുൻപിൽ 2019 മുതൽ തന്നെ പരാതി നിലനിൽക്കെയാണ്  ഇത്തരത്തിൽ ഡാറ്റാബാങ്കിൽ നിന്നും ഭൂമി ഒഴിവാക്കുന്ന തട്ടിപ്പ് നടത്താൻ ജില്ലാ കലക്ടറും, ആർ ടി ഒ യും കൂട്ട് നിന്നിട്ടുള്ളത്. 

 2008 ൽ നെൽകൃഷി ചെയ്തിരുന്ന വയൽ ഡാറ്റാബാങ്കിൽ നിന്നും ഒഴിവാക്കാൻ നിയമമില്ലെന്ന് മാത്രമല്ല, പരാതിയിൽ മേൽ നടപടിയെടുക്കാൻ മടിക്കുന്ന ജില്ലാ കലക്ടറും, ആർ ടി ഒ യും ഭൂമി തരം മാറ്റുന്നതിനും, ഈ ഭൂമിയിൽ നിയമവിരുദ്ധമായി കെട്ടിടങ്ങൾ പണിയുന്നതിനും യഥ്ടോനുമതികൾ നൽകിക്കൊണ്ടിരിക്കുന്നു. 

ഈ വ്യവസായ പ്രമുഖന്റെ ഇഷ്ടത്തിന് തുള്ളുന്ന ജില്ലാകളക്റ്റർ, തഹസിൽദാർ, ആർ.ഡി.ഒ എന്നിവരെയാണ് സർക്കാർ നിയമിച്ചിട്ടുള്ളത്. തിരുവനന്തപുരം ലുലുമാൾ ഉൽഘാടനത്തിന്റെ പരസ്യ ഇനത്തിൽ ചെറിയ പത്രങ്ങൾക്ക് 22 ലക്ഷം വീതം ലഭിച്ചപ്പോൾ, വലിയപത്രങ്ങൾക്കു ലഭിച്ചത് ഒന്നരക്കോടി വീതമാണ്. അതുകൊണ്ടുതന്നെ പ്രിന്റഡ്‌-ഇലക്ട്രോണിക് മാധ്യമങ്ങൾ വാർത്ത എഴുതുന്നില്ല.

ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് ക്രമവിരുദ്ധമായി നടത്തിയിട്ടുള്ള ഭൂമി തരം മാറ്റൽ ഉത്തരവ് റദ്ദ് ചെയ്യുവാൻ പാലക്കാട് റവന്യൂ ഡിവിഷണൽ ഓഫീസർക്ക് നിർദേശം നൽകണം. പരിവർത്തനാനുമതി നൽകിയത് റദ്ദാക്കുകയും, പ്രസ്തുത നെൽവയലുകൾ വീണ്ടും ഡാറ്റാബാങ്കിൽ ഉൾപ്പെടുത്തി അവിടെ വകുപ്പ് 15 ,16 പ്രകാരം നെൽകൃഷിയിറക്കുന്നതിനുള്ള നിർദ്ദേശം കണ്ണാടി പ്രാദേശികതല നിരീക്ഷണ സമിതിക്ക്  നൽകണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധ ധർണ്ണ നടത്തിയത്.

മണികണ്ഠൻ പ്രധാനി, കെ.കാർത്തികേയൻ, കെ.വാസുദേവൻ, പ്രജിത് പുത്തൻകുളമ്പിൽ, കെ.ആർ.ഹിമേഷ്, വേലായുധൻ കൊട്ടേക്കാട്, ആറുമുഖൻ പത്തിച്ചിറ, ശിവദാസ് നെച്ചുള്ളി തുടങ്ങിയവർ സംസാരിച്ചു 


നെൽവയൽ സംരക്ഷണ സമിതി
പാലക്കാട് ജില്ല, കേരളം 
ഫോൺ : 9605040391, 9387768532, 9072995522
തിയ്യതി : ജനു. 19, 2022