കനത്ത മഴയില്‍ ആലുവ ശിവക്ഷേത്രം മുങ്ങി ; പെരിയാറിലെ ജലനിരപ്പുയര്‍ന്നു

കനത്ത മഴയില്‍ ആലുവ ശിവക്ഷേത്രം മുങ്ങി ; പെരിയാറിലെ ജലനിരപ്പുയര്‍ന്നു

ആലുവ : കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറി. കാലടി ചെങ്ങല്‍ മേഖലയില്‍ വീടുകളില്‍ വെള്ളം കയറി. മൂവാറ്റുപുഴ പുളിന്താനത്ത് വീടുകളില്‍ വെള്ളം കയറുന്നു. മാര്‍ത്താണ്ഡവര്‍മ, മംഗലപ്പുഴ, കാലടി എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയരുകയാണ്.പെരിയാര്‍ തീരത്തുള്ള കോടനാട് എലെഫന്റ്‌റ് പാസ് റിസോര്‍ട്ടിന് ചുറ്റും വെള്ളം കയറി. 7 പേര്‍ ഈ സമയത്ത് ഇവിടെയുണ്ടായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ ഫയര്‍ഫോഴ്‌സ് എത്തി ഡിങ്കി വഞ്ചിയില്‍ ഇവരെ സുരക്ഷിതമായി എത്തിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.മൂവാറ്റുപുഴയാര്‍ കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു. കൊച്ചങ്ങാടി, ഇലാഹിയ കോളനി, ഏട്ടങ്ങാടി എന്നിവിടങ്ങളില്‍ നിന്നെല്ലാം ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്.കോതമംഗലത്ത് ആലുവ - മൂന്നാര്‍ റോഡില്‍ കോഴിപ്പിള്ളിക്കവലക്ക് സമീപം വെള്ളം കയറി. ഇന്ന് പുലര്‍ച്ചെ മുതല്‍ ആണ് വെള്ളം ഉയര്‍ന്നത്. കടകളിലും സമീപത്തെ ഏതാനും വീടുകളിലും വെള്ളം കയറി.