സെഞ്ചൂറിയനിൽ ഇന്ത്യൻ പേസ് തിരിച്ചടി; 32-4, ദക്ഷിണാഫ്രിക്ക തകരുന്നു

സെഞ്ചൂറിയനിൽ ഇന്ത്യൻ പേസ് തിരിച്ചടി; 32-4, ദക്ഷിണാഫ്രിക്ക തകരുന്നു

സെഞ്ചൂറിയൻ• ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ 3–ാം ദിവസം 327 റൺസിന് പുറത്തായ ഇന്ത്യ പേസർമാരിലൂടെ തിരിച്ചടിക്കുന്നു. 3 വിക്കറ്റിന് 272 എന്ന സ്കോറിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 327 റൺസിന് ഓൾഔട്ടായി. 71 റൺസിന് 6 വിക്കറ്റെടുത്ത ലുങ്കി എൻഗിഡി, 72 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത കഗീറോ റബാദ എന്നിവരുടെ ഉജ്വല ബോളിങ്ങാണു ദക്ഷിണാഫ്രിക്കയ്ക്കു കരുത്തായത്. മാർക്കോ യാൻസെൻ ഒരു വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിൽ 4 വിക്കറ്റിന് 32 റൺസ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി രണ്ടും, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യ ഓവറിൽത്തന്നെ ക്യാപ്റ്റൻ ഡീൻ എൽഗാറിനെ (1) ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുമ്ര ഇന്ത്യയ്ക്കു ബ്രേക്ക് നൽകി. ഏയ്ഡൻ മാർക്രം (13), കീഗാൻ പീറ്റേഴ്സൻ (15) എന്നിവരെ ബോൾഡാക്കിയ മുഹമ്മദ് ഷമിയുടെ ഊഴമായിരുന്നു പിന്നീട്. റസ്സി വാൻ ഡർ ദസ്സനെ (3) മുഹമ്മദ് സിറാജാണു പുറത്താക്കിയത്. തെംബ ബവൂമ (0), ക്വിന്റൻ ഡി കോക്ക് (0) എന്നിവരാണു ക്രീസിൽ.
• ഇന്ത്യൻ കൂട്ടത്തകർച്ച
മൂന്നാം ദിവസം ഇന്ത്യയ്ക്ക് 6 ഓവറിനിടെത്തന്നെ കെ.എൽ. രാഹുൽ (128), അജിൻക്യ രഹാനെ (48) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. റബാദയെ പുൾ ചെയ്യാനുള്ള ശ്രമത്തിനിടെ രാഹുലിന്റെ ബാറ്റിൽ ഉരസിയ പന്ത് വിക്കറ്റ് കീപ്പർ ക്വിന്റൻ ഡി കോക്ക് പിടികൂടി. അധികം വൈകിയില്ല, ലുങ്കി എൻഗിഡിയെ കടന്നാക്രമിക്കാനുള്ള ശ്രമത്തിനിടെ ഡി കോക്കിനു തന്നെ ക്യാച്ച് നൽകി രഹാനെയും മടങ്ങി.ആദ്യ ദിവസം 272–3 എന്ന സ്കോറിലാണ് ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചത്. കനത്ത മഴയെ തുടർന്ന് മത്സരത്തിന്റെ 2–ാം ദിവസം ഒരു പന്തു പോലും എറിയാനായിരുന്നില്ല.മത്സരം പുനരാരംഭിച്ച മൂന്നാം ദിവസത്തിന്റെ തുടക്കത്തിൽത്തന്നെ 2 സെറ്റ് ബാറ്റർമാരെയും നഷ്ടമായത് ഇന്ത്യയ്ക്കു കനത്ത തിരിച്ചടിയായി. പിന്നാലെ ഇറങ്ങിയ താരങ്ങളും വഴിക്കുവഴിയായി വിക്കറ്റ് കളഞ്ഞു.രവിചന്ദ്രൻ അശ്വിനാണു (4) പിന്നീടു പുറത്തായത്. റബാദയ്ക്കു തന്നെയായിരുന്നു വിക്കറ്റ്. എൻഗിഡിയെ കടന്നാക്രമിക്കാനുള്ള ശ്രമത്തിനിടെ ഋഷഭ് പന്തും (8) വിക്കറ്റ് നഷ്ടമാക്കി. ഷാർദുൽ ഠാക്കൂറിനെ (4) റബാദതന്നെ വീഴ്ത്തി. മുഹമ്മദ് ഷമിയെ (8) പുറത്താക്കിയ എൻഗിഡി വിക്കറ്റ് നേട്ടം ആറാക്കി. ജസ്പ്രീത് ബുമ്രയെ (14) യാൻസെനാണു പുറത്താക്കിയത്. മുഹമ്മദ് സിറാജ് 4 റൺസോടെ പുറത്താകാതെനിന്നു.മൂന്നാം ദിനം 15.3 ഓവർ മാത്രമാണ് ഇന്ത്യയ്ക്കു ബാറ്റു ചെയ്യാനായത്. 20 റൺസ് ചേർക്കുന്നതിനിടെ 6 വിക്കറ്റുകളാണ് ഇന്ത്യ നഷ്ടമാക്കിയത്. ബുമ്ര– സിറാജ് സഖ്യം 10–ാം വിക്കറ്റിൽ 19 റൺസ് ചേർത്തു.