കൊച്ചിയിൽ അനധികൃത സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് : രണ്ടു പേർ കസ്റ്റഡിയിൽ

കൊച്ചി നഗരത്തിൽ പല ഭാഗത്തായി പ്രവർത്തിക്കുന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

വിദേശത്തു നിന്നും വരുന്ന ടെലിഫോൾ കോളുകൾ ടെലികോം വകുപ്പ് അറിയാതെ ഉപഭോക്താക്കൾക്ക് എത്തിക്കുയാണ് ഇവരുടെ രീതി.

കൊച്ചി നഗരത്തിൽ സമാന്തര എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നതായി ടെലികോം വകുപ്പ് നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. തൃക്കാക്കര ജഡ്ജി മുക്കിലെ വാടക കെട്ടിടത്തിലും കൊച്ചി നഗരത്തിലെ ഫ്ളാറ്റിലുമാണ് ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചിരുന്നത്.

തൃക്കാക്കരയിൽ നിന്നും ഒരു കമ്പ്യൂട്ടറും രണ്ടു മോഡവും അനുബന്ധ ഉപകരണങ്ങളും കസ്റ്റഡിയിൽ എടുത്തു. കൊച്ചിയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഫ്ലാറ്റിൽ ഉണ്ടായിരുന്ന കൊണ്ടോട്ടി സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

തൊടുപുഴ വണ്ണപ്പുറം സ്വദേശിയാണ് തൃക്കാക്കരയിൽ സ്ഥാപനം നടത്തിയിരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം.ഇയാൾക്കെതിരെ ഇന്ത്യൻ ടെലിഗ്രാഫ് ആക്ട്, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. വിദേശത്തു നിന്നും വരുന്ന ടെലിഫോൺ കോളുകൾ ഇൻർനെറ്റ് സഹായത്തോടെ ലോക്കൽ നമ്പറിൽ നിന്നും ലഭിക്കുന്ന രീതിയിലേക്ക് പ്രതികൾ മാറ്റി നൽകിയിരുന്നു.