അഭയാക്കേസിലെ പോരാട്ടം: ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ജീവിതം സിനിമയാകുന്നു

അഭയാക്കേസിലെ പോരാട്ടം: ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ജീവിതം സിനിമയാകുന്നു

അഭയ കേസില്‍ മൂന്ന് പതിറ്റാണ്ട് കാലം സമാനതകളില്ലാത്ത നിയമ പോരാട്ടം നടത്തിയ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ജീവിതം സിനിമയാകുന്നു. രാജസേനന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നാല് മാസത്തിനുള്ളില്‍ ചിത്രീകരണം തുടങ്ങണമെന്നാണ് വ്യവസ്ഥ. സിനിമയിലെ അഭിനേതാക്കളുടെ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അഭയ കേസിലെ സമകാലീന സംഭവവികാസങ്ങള്‍ അടക്കം സിനിമയുടെ ഭാ​ഗമാകും. നേരത്തെ അഭയ കേസ് ആധാരമാക്കി, സുരേഷ് ഗോപി നായകനായ ക്രൈം ഫയല്‍ എന്ന ചിത്രം നേരത്തേ പുറത്തുവന്നിരുന്നു.പത്തു വര്‍ഷത്തിനു ശേഷമാണ് രാജസേനന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. 2011ല്‍ റിലീസ് ചെയ്ത 'ഇന്നാണ് ആ കല്യാണം' ആണ് രാജസേനന്റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം.

ആക്ഷന്‍ കൗണ്‍സില്‍ എന്ന പേരും അതിന്റെ പ്രവര്‍ത്തനങ്ങളും എന്താണെന്ന് മലയാളികള്‍ക്ക് സുപരിചിതമായത് സിസ്റ്റര്‍ അഭയ കൊലക്കേസിലൂടെയായിരുന്നു. വെറും ആത്മഹത്യയാണെന്ന് പോലീസും ക്രൈംബ്രാഞ്ചും വിധിയെഴുതിയ അഭയയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുന്നതിലേക്ക് വഴിതുറന്നതും ഈ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു. 28 വര്‍ഷങ്ങള്‍ക്കിപ്പുറം അഭയ കൊലക്കേസിലുണ്ടായ കോടതി വിധി ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നിയമപോരാട്ടങ്ങളുടെ കൂടി വിജയമാണ്.