ലിങ്ക് ചെയ്ത ഫോണ്‍ നമ്പറുകളുടെ ഡ്യൂപ്ലിക്കേറ്റ് സിം കരസ്ഥമാക്കി ബാങ്കിംഗ് തട്ടിപ്പ് ; മുംബൈ സ്വദേശിയായ സ്ത്രീ അറസ്റ്റില്‍

ലിങ്ക് ചെയ്ത ഫോണ്‍ നമ്പറുകളുടെ ഡ്യൂപ്ലിക്കേറ്റ് സിം കരസ്ഥമാക്കി ബാങ്കിംഗ് തട്ടിപ്പ് ; മുംബൈ സ്വദേശിയായ സ്ത്രീ അറസ്റ്റില്‍

തൃശൂര്‍: ലിങ്ക് ചെയ്ത ഫോണ്‍ നമ്പറുകളുടെ ഡ്യൂപ്ലിക്കേറ്റ് സിം വഴി ബാങ്കിങ്ങ് തട്ടിപ്പ് നടത്തുന്ന സ്ത്രീ പിടിയില്‍. വ്യാജ രേഖകള്‍ ചമച്ച്‌ ഉപഭോക്താവിന്റെ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് കരസ്ഥമാക്കി ബാങ്കിങ്ങ് തട്ടിപ്പു നടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയെ തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റു ചെയ്തു.

മുംബൈ ജോഗേശ്വരി ഈസ്റ്റ് ഡോ. പങ്കജ് പട്ടേല്‍ ജനതാ കോളനി സ്വദേശനി നൂര്‍ജഹാന്‍ അബ്ദുല്‍ കലാം ആസാദ് അന്‍സാരി (45) ആണ് അറസ്റ്റിലായത്. 2020 ഡിസംബറിലാണ് തൃശൂരിലെ ന്യൂ ജനറേഷന്‍ ബാങ്കിലെ ശാഖയില്‍ ഒരു സ്ത്രീയുടെ അക്കൗണ്ടില്‍ നിന്നും 20 ലക്ഷത്തോളം രൂപ ഇവര്‍ തട്ടിയെടുത്തത്. വലിയ തുകകള്‍ ഇടപാടു നടത്തുന്ന ബാങ്ക് അക്കൗണ്ടുകളും  ഇടപാടുകാര്‍ക്കു വരുന്ന ഇമെയിലുകളും ഹാക്കിങ്ങ് വഴി നീരീക്ഷിച്ച്‌ തട്ടിപ്പു നടത്തേണ്ട ഇരയെ കണ്ടെത്തുകയാണ് ഇവരുടെ രീതി.

അക്കൗണ്ട് ഉടമകളുടെ മേല്‍ വിലാസം തെളിയിക്കുന്ന രേഖകള്‍ വ്യാജമായി സൃഷ്ടിച്ചെടുക്കുകയോ ഉപഭോക്താക്കള്‍ അറിഞ്ഞോ അറിയാതെയോ സമൂഹ മാധ്യമങ്ങളിലോ വെബ് സൈറ്റുകളിലോ പങ്കിട്ടിട്ടുള്ള രേഖകള്‍ തട്ടിയെടുക്കുകയോ ചെയ്യുന്നു. ഇടപാടുകാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പറുകളുടെ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡുകള്‍ മൊബൈല്‍ ഫോണ്‍ ഔട്ട്‌ലെറ്റുകകള്‍ വഴി കരസ്ഥമാക്കും. അക്കൗണ്ടുകള്‍ ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കരസ്ഥമാക്കുന്നതോടെ ഇന്റര്‍നെറ്റ് ബാങ്കിങ്ങ് പാസ് വേഡുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കുകയും അതുവഴി പണം പിന്‍വലിക്കാന്‍ സാധിക്കുകയും ചെയ്യുന്നു.

തൃശൂര്‍ സ്വദേശിനിയായ സ്ത്രീയുടെ വിലാസവും വ്യാജ ഫോട്ടോയും ഉപയോഗിച്ച്‌ സ്വകാര്യ മൊബൈല്‍ കമ്പിനിയുടെ എറണാകുളത്തെ ഔട്ട്‌ലെറ്റില്‍ നിന്നുമാണ് തട്ടിപ്പുകാര്‍ സിംകാര്‍ഡ് സംഘടിപ്പിച്ചത്. സിം കാര്‍ഡ് സംഘടിപ്പിക്കുന്നതിനായി മുംബൈയില്‍ നിന്നും വിമാനമാര്‍ഗമാണ് പ്രതി ഉള്‍പ്പെടെയുള്ള സംഘം എറണാകുളത്ത് എത്തിയിരുന്നത്. ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് സംഘടിപ്പിക്കുന്നതിനുവേണ്ടി തൃശൂര്‍ സ്വദേശിനിയുടേതെന്ന വിധത്തില്‍ നല്‍കിയ ഫോട്ടോ അറസ്റ്റിലായ പ്രതിയുടേതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. എറണാകുളത്തുനിന്നും മുംബെയില്‍ തിരിച്ചെത്തിയ സംഘം 15 തവണകളായി 20 ലക്ഷത്തോളം രൂപ പല ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും പിന്നീട് ബീഹാര്‍, മുംബെ, ഡല്‍ഹി എന്നിവിടങ്ങളിലെ എടിഎമ്മുകള്‍ വഴി പിന്‍വലിക്കുകയുമായിരുന്നു.

പണം നഷ്ടപ്പെട്ട സ്ത്രീ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. തുടര്‍ന്ന് എറണാകുളം, നെടുമ്പാശേരി വിമാനത്താവളം എന്നിവിടങ്ങളിലെ നിരവധി  ക്യാമറ ദൃശ്യങ്ങള്‍ പരിശോധനക്ക് വിധേയമാക്കിയും സംഭവദിവസം കൊച്ചി വിമാനത്താവളം വഴി യാത്രചെയ്ത യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിച്ചുമാണ് കുറ്റവാളികളെക്കുറിച്ചുള്ള സൂചനകള്‍ പോലീസിനു ലഭിച്ചത്.

അന്വേഷണ സംഘം ദിവസങ്ങളോളം മുംബൈയില്‍ താമസിച്ച്‌ അന്വേഷണം നടത്തി. കേരള പോലീസ് അന്വേഷണം നടത്തുന്ന വിവരം മനസ്സിലാക്കിയ പ്രതി താമസ സ്ഥലത്തു നിന്നും മഹാരാഷ്ട്ര പല്‍ഗാര്‍ ജില്ലയിലെ നലസോപ്പാറ എന്ന സ്ഥലത്തേക്ക് ഒളിവില്‍ പോവുകയും പോലീസ് അവിടെ എത്തിയതായി അറിഞ്ഞ പ്രതി തിരികെ ജോഗേശ്വരിയില്‍ എത്തിയപ്പോഴാണ് പിന്‍തുടര്‍ന്ന് പിടികൂടിയത്.