കന്യാസ്ത്രീയുടെ മരണം: മാനസികപ്രശ്‌നമുള്ള കാര്യം തങ്ങള്‍ക്ക് അറിയില്ലെന്ന് ബന്ധുക്കള്‍..

കന്യാസ്ത്രീയുടെ മരണം: മാനസികപ്രശ്‌നമുള്ള കാര്യം തങ്ങള്‍ക്ക് അറിയില്ലെന്ന് ബന്ധുക്കള്‍..

കാക്കനാട്: കന്യാസ്ത്രീയെ മഠത്തിന് സമീപമുള്ള പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തു പൊലീസ് അന്വേഷണം തുടങ്ങി. വാഴക്കാല മൂലേപ്പാടം സെന്റ് തോമസ് കോണ്‍വന്റിലെ സിസ്റ്റര്‍ ജെസീനയെ (45)യാണ് പാറമടയില്‍ മുങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇടുക്കി കീരിത്തോട് കുരിശുമൂട്ടില്‍ തോമസിന്റെയും മോണിക്കയുടെയും മകളാണ്.

കോണ്‍വന്റ് വളപ്പിനോടു ചേര്‍ന്നുള്ള മൂലേപ്പാടം ക്വാറിയില്‍ ഇന്നലെ വൈകിട്ട് ആറിനാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ തലവേദനയാണെന്നു പറഞ്ഞു സിസ്റ്റര്‍ ജെസീന പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കു പോയിരുന്നില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഉച്ചഭക്ഷണത്തിനു ശേഷമാണ് കന്യാസ്ത്രീയെ കാണാതായത്. ഇതോടെയാണ് ഇടവക വികാരിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയത്.

പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുന്നതിനിടെയാണ് പാറമടയില്‍ മൃതദേഹം കണ്ടെത്തിയത്. ഇടവക വികാരിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പായല്‍ നിറഞ്ഞ പാറമടയില്‍ പൂര്‍ണമായും മുങ്ങിയിട്ടില്ലാത്ത നിലയിലായിരുന്നു മൃതദേഹം. ശിരോവസ്ത്രം കുടുങ്ങിയ നിലയിലായിരുന്നു കാണപ്പെട്ടത്.2012 മുതല്‍ കാക്കനാട്ടെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണെന്നു പൊലീസും കോണ്‍വന്റ് അധികൃതരും പറഞ്ഞു. കഴിഞ്ഞ 11 വര്‍ഷമായി ഇവര്‍ മാനസികരോഗത്തിന് ചികിത്സ തേടിവരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സഭയുടെ കീഴില്‍ കണ്ണൂരിലെ മഠത്തില്‍ അന്തേവാസിയായിരുന്നു.

അതേസമയം അതേസമം , മാനസികപ്രശ്‌നമുള്ള കാര്യം തങ്ങള്‍ക്ക് അറിയില്ലെന്ന് സ്ഥലത്തെത്തിയ ബന്ധുക്കള്‍ വ്യക്തമാക്കി. ശനിയാഴ്ച വീട്ടിലേക്ക് വിളിച്ചപ്പോള്‍പ്പോലും യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും, ജെസീനയെ കാണാതായ വിവരം അധികൃതര്‍ തങ്ങളെ അറിയിച്ചത് പള്ളിയില്‍ പോയിട്ട് തിരികെ എത്തിയിട്ടില്ലെന്നുമാണെന്ന് ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു.ശനിയാഴ്ച വൈകിട്ടു സിസ്റ്റര്‍ ജെസീന വീട്ടിലേക്കു വിളിച്ചിരുന്നതായി പിതാവ് തോമസ് പറഞ്ഞു.