പാലിയേക്കര ടോള്‍ പ്ലാസയില്‍ അധികൃതരുടെ പിടിച്ചു പറി തുടര്‍ക്കഥയാകുന്നു; കാര്‍ യാത്രക്കാരിയില്‍ നിന്നും ബലമായി വാങ്ങിയത് 150 രൂപ; ഫാസ്ടാഗില്‍ നിന്നും പിരിച്ചെടുത്തത് 75 രൂപ

പാലിയേക്കര ടോള്‍ പ്ലാസയില്‍ അധികൃതരുടെ പിടിച്ചു പറി തുടര്‍ക്കഥയാകുന്നു; കാര്‍ യാത്രക്കാരിയില്‍ നിന്നും ബലമായി വാങ്ങിയത് 150 രൂപ; ഫാസ്ടാഗില്‍ നിന്നും പിരിച്ചെടുത്തത് 75 രൂപ

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ അധികൃതരുടെ 'പിടിച്ചു പറി' തുടരുന്നു. കണ്ണൂരില്‍ നിന്നും വന്ന കാര്‍ യാത്രക്കാരിയില്‍ നിന്നും അധികൃതര്‍ ബലമായി 150 രൂപയും ഫാസ്ടാഗ് കാര്‍ഡില്‍ നിന്ന് 75 രൂപയും പിരിച്ചെടുത്തു. ഫാസ്ടാഗ് എടുത്തവര്‍ ഒരു വശത്തേക്ക് 75 രൂപ മാത്രം നല്‍കിയാല്‍ മതിയെന്നിരിക്കെയാണ് യാത്രക്കാരിയില്‍ നി്ന്നും 150 രൂപ കൂടി ബലമായി പിരിച്ചെടുത്തത്. ഇതോടെ യുവതിക്ക് 225 രൂപയാണ് പാലിയേക്കരയില്‍ ചെലവായത്.കണ്ണൂരില്‍ നിന്ന് കോട്ടയത്തേക്കു യാത്ര ചെയ്ത യുവതിക്കാണു ദുരനുഭവം.വൈകിട്ട് 5.15നു ടോള്‍ പ്ലാസയിലെത്തി. കാര്യമായ തിരക്കില്ലാത്തതിനാല്‍ ഒരു വശത്തെ ട്രാക്കിലൂടെയാണ് കയറിയത്. എല്ലാ ട്രാക്കും ഫാസ്ടാഗ് ആയതിനാലാണിത്. എന്നാല്‍ ഫാസ്ടാഗ് ഉണ്ടെന്നു പറഞ്ഞിട്ടും പിഴയടക്കം 150 രൂപ അടപ്പിച്ചു. ഇതിനു രസീതും നല്‍കി. ടോള്‍ പ്ലാസ കടന്നു കാര്‍ നീങ്ങിയപ്പോള്‍ ഫാസ്ടാഗില്‍ നിന്ന് 75 രൂപ പിന്‍വലിച്ചതായുള്ള സന്ദേശവും മൊബൈലില്‍ ലഭിച്ചു.സമാനമായ സംഭവം പാലിയേക്കരയില്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പണം നഷ്ടമായ യാത്രക്കാരി പരാതി നല്‍കിയിട്ടുണ്ട്. ഫാസ്ടാഗില്‍ പണം പിന്‍വലിക്കപ്പെടുന്നുണ്ടോ എന്ന് അപ്പോള്‍ത്തന്നെ അറിയാനുള്ള സംവിധാനം പോലും ടോള്‍ പ്ലാസയിലില്ല. കഴിഞ്ഞ ദിവസം ഫാസ്ടാഗില്‍ 2900 രൂപ ബാക്കിയുണ്ടായിരുന്ന തൃശൂര്‍ സ്വദേശിയോട് 150 രൂപ പിഴ സഹിതം അടയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു വഴങ്ങാതെ വന്നപ്പോള്‍ ലൈസന്‍സ് ബലമായി പിടിച്ചെടുത്ത സംഭവം പൊലീസാണ് ഒത്തുതീര്‍പ്പാക്കിയത്.