മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവം; സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ കസ്റ്റംസ്

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവം; സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ കസ്റ്റംസ്

ആലപ്പുഴ: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ കസ്റ്റംസ്. കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരാണ് മാന്നാര്‍ സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിക്കുന്നത്. ബിന്ദുവിന്‍റെ വീട്ടിലെത്തിയ കസ്റ്റംസ് സംഘം യുവതിയെ ചോദ്യം ചെയ്തു. ഗള്‍ഫില്‍ നിന്ന് താന്‍ നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവതി തന്നെ സമ്മതിച്ചിരുന്നു. എട്ട് മാസത്തിനിടയില്‍ മൂന്ന് തവണ സ്വര്‍ണ്ണം എത്തിച്ചു. ഒടുവില്‍ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വര്‍ണമാണ്. ഇത് വഴിയില്‍ ഉപേക്ഷിച്ചെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. മാന്നാര്‍ സ്വദേശി പീറ്ററിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് അക്രമിസംഘത്തിന് യുവതിയുടെ വീട് കാണിച്ചു കൊടുത്തത്. കേസുമായി ബന്ധപ്പെട്ട് പൊന്നാനി സ്വദേശികളായ രണ്ട് പേരുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. യുവതിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ പ്രധാനി പൊന്നാനി സ്വദേശി രാജേഷ് ആണെന്ന് പൊലീസ് പറഞ്ഞു. സംഭവ തലേന്ന് രാജേഷ് യുവതിയെ ഭീഷണിപ്പെടുത്തി. ഇയാള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. കൊടുവള്ളി സ്വദേശിയായ ഹനീഫക്ക് വേണ്ടിയാണ് സംഘം സ്വര്‍ണം കടത്തിയത്.