മലബാര്‍ സംസ്ഥാന രൂപീകരണത്തിന് ആസൂത്രിത ശ്രമം: കെ.സുരേന്ദ്രന്‍

മലബാര്‍ സംസ്ഥാന രൂപീകരണത്തിന് ആസൂത്രിത ശ്രമം: കെ.സുരേന്ദ്രന്‍

വടകര: കോഴിക്കോട് കേന്ദ്രീകരിച്ച്‌ മലബാര്‍ സംസ്ഥാന രൂപാകരണത്തിന് ആസൂത്രിതമായ ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ബാംഗ്ലൂരില്‍ നടന്ന പോപ്പുലര്‍ഫ്രണ്ടിന്റെ സമ്മേളനത്തിലാണ് ഈ അജണ്ട ശക്തമാക്കാന്‍ തീരുമാനമുണ്ടായതെന്ന് വിജയയാത്രയ്ക്ക് വടകരയില്‍ നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞു.

എസ്‌കെഎസ്‌എസ്‌എഫ് നേതാവ് അടുത്തിടെ ഈ ആവശ്യം മുന്നോട്ട് വെച്ചതും മുസ്ലിംലീഗിന്റെ ഒത്താശ അതിനുള്ളതും അങ്ങേയറ്റം അപകടകരമാണ്. കേരളം ഒരു അഗ്‌നിപര്‍വ്വത്തതിന് മുകളിലാണ്. 1921ല്‍ മലപ്പുറത്ത് സംഭവിച്ചത് കേരളം മുഴുവന്‍ ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് മതതീവ്രവാദികള്‍. വടകര പുതുപ്പണത്ത് നിന്നും പോലും യുപിയില്‍ ആക്രമണം നടത്താന്‍ ഭീകരവാദികള്‍ പോവുന്നു.

ലൗജിഹാദ് നടത്തി പാവപ്പെട്ട പെണ്‍കുട്ടികളെ സിറിയയിലേക്ക് എത്തിക്കുന്നു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിനാണെന്ന് ഉറപ്പാണ്. അവര്‍ നാളെ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് പറയും.

കോണ്‍ഗ്രസിലെ ഒരു ഹിന്ദു നേതാവിനും ഇനി രക്ഷയില്ല. കോണ്‍ഗ്രസ് വര്‍ഗീയ ശക്തികളുടെ കീഴിലാണ്. കോണ്‍ഗ്രസില്‍ ആരാണ് നേതാവെന്ന് തീരുമാനിക്കുന്നത് മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയുമാണ്. കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് ഒരു സീറ്റിലും ജയിക്കാത്തതിന് കാരണം ലീഗാണ്. നല്ല സീറ്റൊക്കെ ലീഗിന്റെ കയ്യിലാണ്. കൊടുവള്ളിയില്‍ മുരളീധരനെ വരെ ലീഗ് കാലുവാരി. മലപ്പുറത്തിന് പുറമെ പല മണ്ഡലങ്ങളും ഒരു പ്രത്യേക മതവിഭാഗത്തിനുള്ള റിസര്‍വേഷനാക്കി മാറ്റുകയാണ് ലീഗ്. കോഴിക്കോട് സൗത്ത്,കുന്നമംഗലം തുടങ്ങി കോഴിക്കോട് ജില്ലയിലെ പല മണ്ഡലത്തിലും ഇനി ഭൂരിപക്ഷ വിഭാഗക്കാര്‍ക്ക് മത്സരിക്കാനാവില്ലെന്നും സുരേന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു.

ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ച ഇടതുപക്ഷത്തിന്റെ ഹീനമായ പരിശ്രമത്തിന് തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടും. ന്യൂനപക്ഷ വര്‍ഗീയതക്കെതിരെ പറഞ്ഞ വിജയരാഘവന് ഒരു ദിവസം കൊണ്ട് നിലപാട് തിരുത്തേണ്ടി വന്നു. സിപിഎമ്മിന്റെ ഗതികേടാണ് വിജയരാഘവന്റെ മലക്കം മറിച്ചിലെന്നും സുരേന്ദ്രന്‍ പറഞ്ഞു. പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് വ്യാസന്‍ കുരിയാടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്, സംസ്ഥാന വക്താക്കളായ ബി.ഗോപാലകൃഷ്ണന്‍,നാരായണന്‍ നമ്ബൂതിരി, ജില്ലാ പ്രസിഡന്റ് വി.കെ സജീവന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ടി. ബാലസോമന്‍,എം.മോഹനന്‍, സ്വാഗതസംഘം ചെയര്‍മാന്‍ കെ. ശിവദാസ് എന്നിവര്‍ സംസാരിച്ചു.