ഹാജരാകേണ്ടന്നു സര്‍ക്കാര്‍; കിഫ്‌ബി ഉദ്യോഗസ്‌ഥര്‍ ഹാജരായില്ല; ഇ.ഡി. ചോദ്യംചെയ്യല്‍ നീട്ടി

ഹാജരാകേണ്ടന്നു സര്‍ക്കാര്‍; കിഫ്‌ബി ഉദ്യോഗസ്‌ഥര്‍ ഹാജരായില്ല; ഇ.ഡി. ചോദ്യംചെയ്യല്‍ നീട്ടി

കൊച്ചി: കിഫ്‌ബിക്കെതിരായ കേസില്‍ സംസ്‌ഥാന സര്‍ക്കാര്‍ തുറന്ന പോരിന്‌. ചോദ്യംചെയ്യലിനു ഹാജരാകേണ്ടെന്ന്‌ ഇ.ഡി. നോട്ടീസ്‌ നല്‍കിയ ഉദ്യോഗസ്‌ഥര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.അന്വേഷണ നീക്കത്തില്‍ രാഷ്‌ട്രീയവും പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമുണ്ടെന്നു പരാതിപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‌ കത്തു നല്‍കിയ സാഹചര്യത്തില്‍ ചോദ്യംചെയ്യല്‍ നീട്ടിവച്ചു. തെരഞ്ഞെടുപ്പു കമ്മിഷനില്‍ നിന്നു കത്തു ലഭിച്ചാല്‍ ഇ.ഡി. മറുപടി നല്‍കും.കിഫ്‌ബി സി.ഇ.ഒ: കെ.എം. ഏബ്രഹാമിനെയും ഡെപ്യൂട്ടി മാനേജിങ്‌ ഡയറക്‌ടര്‍ വിക്രംജിത്‌ സിങ്ങിനെയും ചോദ്യം ചെയ്യാനാണ്‌ ഇ.ഡി. തീരുമാനിച്ചിരുന്നത്‌. ഇന്നലെ രാവിലെ പത്തിനു ഹാജരാകാന്‍ നോട്ടീസ്‌ ലഭിച്ചെങ്കിലും അദ്ദേഹം ഹാജരായില്ല. കെ.എം. ഏബ്രഹാം ഇന്നാണു ഹാജരാകേണ്ടിയിരുന്നത്‌.

സംസ്‌ഥാനത്ത്‌ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന ഇടപെടലിനെതിരേ നടപടി ആവശ്യപ്പെട്ടാണു മുഖ്യമന്ത്രി മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ക്കു കത്തയച്ചത്‌. കേന്ദ്രമന്ത്രിമാരുടെ നിര്‍ദേശത്തിനു വഴങ്ങി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നു കത്തില്‍ പറയുന്നു. കിഫ്‌ബിക്കെതിരേ അന്വേഷണം നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്റെ (ഇ.ഡി) നടപടികളെ ചോദ്യംചെയ്‌താണ്‌ മുഖ്യമന്ത്രി കത്തയച്ചത്‌.

കിഫ്‌ബിയിലെ ഉദ്യോഗസ്‌ഥരെ തുടര്‍ച്ചയായി വിളിച്ചുവരുത്തി പീഡിപ്പിക്കുകയാണെന്നും വനിതാ ഉദ്യോഗസ്‌ഥരോടു പോലും മര്യാദയില്ലാതെയാണ്‌ പെരുമാറിയതെന്നും കത്തില്‍ പറയുന്നു. 2019 മേയില്‍ കിഫ്‌ബി പുറത്തിറക്കിയ മസാല ബോണ്ടിന്റെ കാര്യങ്ങളാണ്‌ ഇ.ഡി. അന്വേഷിക്കുന്നത്‌. ഇത്‌ ഇപ്പോള്‍ സംഭവിച്ച കാര്യമല്ല. ഇതിന്‌ യാതൊരു അടിയന്തര സ്വഭാവവുമില്ലെന്നും കത്തില്‍ പറയുന്നു.