മനകരുത്താണ് കരുത്ത്; മണ്ണിലൂടെ നിരങ്ങി നീങ്ങി ഭിന്നശേഷിക്കാരനായ കര്‍ഷകന്‍ നേടിയത് നൂറു മേനിയുടെ തിളക്കം

മനകരുത്താണ് കരുത്ത്; മണ്ണിലൂടെ നിരങ്ങി നീങ്ങി ഭിന്നശേഷിക്കാരനായ കര്‍ഷകന്‍ നേടിയത് നൂറു മേനിയുടെ തിളക്കം

മലപ്പുറം : മലപ്പുറം ഊരകം പുല്ലഞ്ചാലിലെ അരുണ്‍ കുമാര്‍ എന്ന ഭിന്നശേഷിക്കാരനായ കര്‍ഷകന്‍ ഒരു പാഠമാണ്. ജന്മന കാലുകള്‍ക്ക് ശേഷിയില്ല, വ്യക്തമായി സംസാരിക്കാനാകില്ല, ഒരു ഗ്ലാസ് വെള്ളം എടുത്ത് കുടിക്കണമെങ്കില്‍ അരുണിന് മറ്റൊരാളുടെ സഹായം വേണം, എന്ന് കരുതി വിധിയെ പഴിച്ച്‌ വീട്ടിലിരിക്കാനൊന്നും അന്‍പത്തിരണ്ടുകാരനായ അരുണ്‍ തയ്യാറല്ല. മണ്ണിലൂടെ നിരങ്ങി നീങ്ങി ജീവിക്കാനുള്ള പണം കണ്ടെത്തുകയാണ് അരുണ്‍.

കൃഷിയിടത്തില്‍ അന്‍പത് വാഴയാണ് ഇത്തവണ അരുണ്‍ നട്ടത്. രാവിലെ ആറരയോട് കൃഷിയിടത്തില്‍ എത്തുന്ന അരുണ്‍ തന്നെയാണ് വാഴ നടാന്‍ നിലം ഒരുക്കുന്നതും, തടം തീര്‍ക്കുന്നതും, വെള്ളം നനയ്ക്കുന്നതും അടക്കം ഒട്ടുമിക്ക ജോലികളും ചെയ്യുന്നത്.

കൈകള്‍ നിലത്ത് കുത്തി നിരങ്ങി വേണം അരുണിന് സഞ്ചരിക്കാന്‍ . ഇങ്ങെനെയാണെങ്കിലും കൈക്കോട്ട് എടുത്ത് മണ്ണ് കിളച്ച്‌ വാഴകള്‍ നടുമ്ബോള്‍ അരുണിന് ഈ ശാരീരിക പരിമിതികള്‍ ഒന്നും പ്രശ്നമല്ല.

പ്രദേശത്തുള്ള മറ്റൊരു കര്‍ഷകന്‍ പാട്ടത്തിനെടുത്ത സ്ഥലത്തെ ഒരു ഭാഗത്താണ് അരുണിന്റെ വാഴകൃഷി. പരിമതികള്‍ക്കിടയിലും സ്വന്തമായി അധ്വാനിച്ച്‌ ജീവിക്കാനുള്ള അരുണിന്റെ അടങ്ങാത്ത ആഗ്രഹവും കൃഷിയോടുള്ള സ്‌നേഹവും മനസിലാക്കിയാണ് ഇയാള്‍ അരുണിന് തന്റെ കൃഷി സ്ഥലത്തിന്റെ ഒരു ഭാഗം നല്‍കിയത്. വീട്ടുകാരും നാട്ടുകാരും മാത്രമല്ല, സ്ഥലത്തെ കൃഷിവകുപ്പും അരുണിനൊപ്പം അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാനുണ്ട് . കൃഷി വകുപ്പിന്റെ കര്‍ഷക പുരസ്‌കാരങ്ങളും
പല തവണ അരുണിന് ലഭിച്ചിട്ടുണ്ട്.