മൊബൈല്‍ ആപ്പുവഴിയുള്ള വായ്പാ തട്ടിപ്പിന് തടയിട്ട് ഗൂഗിള്‍; തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയ ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി: ഗൂഗിളിന്റെ നിര്‍ണായക ഇടപെടല്‍ മലയാളികള്‍ അടക്കം ഒട്ടേറെ പേര്‍ ചൂഷണത്തിന് ഇരയായതിന് പിന്നാലെ

മൊബൈല്‍ ആപ്പുവഴിയുള്ള വായ്പാ തട്ടിപ്പിന് തടയിട്ട് ഗൂഗിള്‍; തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയ ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി: ഗൂഗിളിന്റെ നിര്‍ണായക ഇടപെടല്‍ മലയാളികള്‍ അടക്കം ഒട്ടേറെ പേര്‍ ചൂഷണത്തിന് ഇരയായതിന് പിന്നാലെ

തിരുവനന്തപുരം: മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുള്ള വായ്പാ തട്ടിപ്പിന് തടയിട്ട് ഗൂഗിള്‍. തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയ ആപ്പുകളെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ആപ്പുകള്‍ വഴി കൊള്ളപലിശയ്ക്ക് പണം വിതരണം ചെയ്ത് തട്ടിപ്പു നടത്തുന്ന സംഘങ്ങളെ തടയാന്‍ ഇത്തരം ആപ്പുകളെ പ്ലേ സ്റ്റോറില്‍നിന്ന് നീക്കം ചെയ്തതായി ഗൂഗിള്‍ അറിയിച്ചു. മലയാളികളടക്കം ഒട്ടേറെപേര്‍ ചൂഷണത്തിന് ഇരയായെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ഗൂഗിളിന്റെ ഇടപെടല്‍.

വായ്പാ ആപ്പുകള്‍ വഴി കേരളത്തില്‍ മാത്രം നൂറുകണക്കിന് ആളുകളാണ് പണം കടം എടുത്തത്. പിന്നീട് ഇവര്‍ ലക്ഷങ്ങളുടെ കടക്കാരായി. കടക്കെണിയും അപമാന ഭാരവും കൊണ്ട് നിരവധി പേര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. ഈ സംഭവങ്ങള്‍ എല്ലാം വാര്‍ത്തയായിതിന് പിന്നാലെയാണ് ഈത്തരം ആപ്പുകളെ ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്. ആയിരം രൂപ കടം എടുത്താല്‍ പോലും ലക്ഷങ്ങള്‍ തിരിച്ചടച്ചാലും തീരാത്ത കട ബാധ്യതയിലേക്കാണ് ജനങ്ങളെ എത്തിക്കുന്നത്. കൂടാതെ പണം അടയ്ക്കാന്‍ വൈകിയാല്‍ ഇവരുടെ സുഹൃത്തുക്കള്‍ക്കെല്ലാം മെസേജ് അയച്ച്‌ അപമാനിക്കുകയും ചെയ്യും. തട്ടിപ്പുകാര്‍ എന്ന രീതിയിലാവും ഇവരെ കുറിച്ച്‌ മെസേജ് പ്രചരിക്കുക. ഇത്തരത്തിലുള്ള അപമാന ഭാരത്താലാണ് പലരും ആത്മഹത്യ ചെയ്തത്.

ജനത്തെ കൊള്ളയടിക്കുന്ന മൊബൈല്‍ വായ്പാ ആപ്ലിക്കേഷനുകള്‍ക്കെതിരെ സംസ്ഥാന ധനവകുപ്പും നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഗിളിന്റെ ഇടപെടല്‍. തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി അറിയിച്ചു.