ഡോളര്‍ കടത്തില്‍ ഇ.ഡി. കേസ്‌; പൊന്നാനി സ്വദേശിക്കു നോട്ടീസ്‌

ഡോളര്‍ കടത്തില്‍ ഇ.ഡി. കേസ്‌; പൊന്നാനി സ്വദേശിക്കു നോട്ടീസ്‌

കൊച്ചി : സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ സഹായത്തോടെ യു.എ.ഇ. കോണ്‍സുലേറ്റിലെ നയതന്ത്ര ബാഗില്‍ വിദേശത്തേക്കു ഡോളര്‍ കടത്തിയതിനു പിന്നില്‍ നടന്നത്‌ കള്ളപ്പണം വെളുപ്പിക്കലെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌. ഡോളര്‍ കടത്തില്‍ കസ്‌റ്റംസിനു പിന്നാലെ അന്വേഷണം തുടങ്ങിയ ഇ.ഡി, ഇന്നു ചോദ്യംചെയ്യലിനു ഹാജരാകാന്‍ പൊന്നാനി സ്വദേശി ലഫീര്‍ മുഹമ്മദിനു നോട്ടീസ്‌ നല്‍കി. മസ്‌കറ്റില്‍ സ്വാശ്രയ കോളജ്‌ നടത്തുന്ന ലഫീര്‍ മുഹമ്മദിനു സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണനുമായും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറുമായും അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു.
മസ്‌കറ്റ്‌ മിഡില്‍ ഈസ്‌റ്റ്‌ കോളജിന്റെ ഡീന്‍ ഡോ. കിരണ്‍ തോമസിനെ കഴിഞ്ഞയാഴ്‌ച കസ്‌റ്റംസ്‌ ചോദ്യംചെയ്‌തിരുന്നു. ഇവര്‍ അബുദാബിയില്‍ പുതിയ ശാഖ ആരംഭിക്കാനിരിക്കെ നടത്തിയ അഭിമുഖത്തില്‍ സ്വപ്‌ന സുരേഷും പങ്കെടുത്തിരുന്നു. 2018- ല്‍ നടന്ന അഭിമുഖത്തിനായി ശിവശങ്കറിനൊപ്പമാണു സ്വപ്‌ന ചെന്നത്‌. സ്വപ്‌നയ്‌ക്കായി ശിവശങ്കര്‍ ശിപാര്‍ശ ചെയ്‌തിരുന്നു. ഡോ. കിരണിനെയും ഇ.ഡി. വിളിച്ചുവരുത്തും.
കോളജില്‍ മുതല്‍ മുടക്കിയിട്ടുണ്ടോ എന്നാണു കിരണിനോടു കസ്‌റ്റംസ്‌ ആരാഞ്ഞത്‌. ഡീനിനു മുതല്‍മുടക്കാന്‍ കഴിയില്ലെന്നാണു മസ്‌കറ്റിലെ ചട്ടമെന്നായിരുന്നു മറുപടി. ഉന്നതരായ പലരും കോളജില്‍ ബിനാമിപേരില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണു കരുതുന്നത്‌. ശ്രീരാമകൃഷ്‌ണന്‍, ശിവശങ്കര്‍ എന്നിവരും മറ്റു ചില സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്‌ഥരും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോ എന്നാണ്‌ ഇ.ഡി. അന്വേഷിക്കുന്നത്‌.
കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റ്‌ ഏഴിന്‌ തിരുവനന്തപുരം വിമാനത്താവളം വഴി 1.90 ലക്ഷം യു.എസ്‌. ഡോളര്‍ ഹാന്‍ഡ്‌ ബാഗില്‍ ഒളിപ്പിച്ചു ദുബായിലേക്കു കടത്തിയെന്നു സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. ഇത്‌ എന്തിനു വേണ്ടിയായിരുന്നു എന്നും ആര്‍ക്കെല്ലാം പങ്കുണ്ടെന്നും സ്വപ്‌നയും സരിത്തും കസ്‌റ്റംസിനോടു പറഞ്ഞു. ഇതു കോടതിയില്‍ രഹസ്യമൊഴിയായും രേഖപ്പെടുത്തി. ഇതിന്റെ പകര്‍പ്പ്‌ ലഭിച്ചതിനു ശേഷം സ്‌പീക്കര്‍, ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്യാനാണ്‌ ഇ.ഡിയുടെ നീക്കം.
ലൈഫ്‌മിഷന്‍ ഇടപാടില്‍ കമ്മീഷനായി ലഭിച്ച നാലരക്കോടിയില്‍ 3.8 കോടി രൂപ ഡോളറാക്കി കടത്തിയെന്നു സ്വപ്‌ന മൊഴി നല്‍കിയിരുന്നു. ഡോളറടങ്ങിയ ബാഗുമായി കോണ്‍സുലേറ്റിലെ ചീഫ്‌ അക്കൗണ്ടന്റ്‌ ഖാലിദിനൊപ്പം താനും സരിത്തും ദുബായ്‌ വരെ പോയെന്നും അവിടെവച്ചാണു ഡോളര്‍ കൈമാറിയിരുന്നതെന്നും വെളിപ്പെടുത്തി. ഖാലിദ്‌ പലതവണ ദുബായ്‌ വഴി മസ്‌കറ്റിലേക്കു പോയിട്ടുണ്ട്‌. ഖാലിദിനു സംസ്‌ഥാന പ്രോട്ടോക്കോള്‍ വിഭാഗം നയതന്ത്ര ഉദ്യോഗസ്‌ഥനുള്ള ഐ.ഡി. കാര്‍ഡ്‌ അനുവദിച്ചിരുന്നു. ഇതിന്റെ മറവിലായിരുന്നു ഡോളര്‍ കടത്തിയതെന്നു കരുതുന്നു.

സ്‌പീക്കറുടെ സുഹൃത്തിനെ കസ്‌റ്റംസ്‌ ചോദ്യംചെയ്‌തു

സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണനുമായി ബന്ധമുള്ള രണ്ടു പേരെ ഡോളര്‍ കടത്തു കേസില്‍ കസ്‌റ്റംസ്‌ ഇന്നലെ ചോദ്യംചെയ്‌തു. സ്‌പീക്കറുടെ സുഹൃത്ത്‌ നാസര്‍, മസ്‌കറ്റില്‍ വിദ്യാഭ്യാസ സ്‌ഥാപനം നടത്തുന്ന ലഫീര്‍ മുഹമ്മദ്‌ എന്നിവരെയാണു ചോദ്യംചെയ്‌തത്‌. ഇരുവരും സ്‌പീക്കറുടെ നിയമസഭാ മണ്ഡലമായ പൊന്നാനിയില്‍നിന്നുള്ളവരാണ്‌.
നാസറിന്റെ പേരിലുള്ള സിം കാര്‍ഡ്‌ സ്‌പീക്കര്‍ നേരത്തേ രഹസ്യമായി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നു. നയതന്ത്ര ബാഗേജില്‍നിന്നു സ്വര്‍ണം കണ്ടെടുത്ത ജൂലൈ ആദ്യ ആഴ്‌ച മുതല്‍ സിം കാര്‍ഡ്‌ ഉപയോഗത്തിലില്ല. ഈ സിം കാര്‍ഡ്‌ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കസ്‌റ്റംസിനു നിര്‍ണായക വിവരം ലഭിച്ചതായാണു സൂചന. നിയമസഭാ സമ്മേളനത്തിനുശേഷം സ്‌പീക്കറെ ചോദ്യംചെയ്യാനാണു കസ്‌റ്റംസ്‌ തീരുമാനം. അടുത്തയാഴ്‌ച നോട്ടീസ്‌ നല്‍കും.