എല്ലായിടത്തും കൊവിഡ് ടെസ്റ്റിനുള്ള നിരക്ക് കുറയുന്നു : ആര്‍ത്തി തീരാതെ കേരളത്തിലെ ലാബുകള്‍ : നോക്കുകുത്തിയായി സര്‍ക്കാര്‍

എല്ലായിടത്തും കൊവിഡ് ടെസ്റ്റിനുള്ള നിരക്ക് കുറയുന്നു : ആര്‍ത്തി തീരാതെ കേരളത്തിലെ ലാബുകള്‍ : നോക്കുകുത്തിയായി സര്‍ക്കാര്‍

തിരുവനന്തപുരം : രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും കൊവിഡ് പരിശോധനാ നിരക്ക് കുറച്ചുകൊണ്ടിരിക്കുമ്ബോള്‍ അനങ്ങാതെ കേരളം. ഏറ്റവുമൊടുവില്‍ ഉത്തരാഖണ്ഡ് ആര്‍ടിപിസിആര്‍ നിരക്ക് കേവലം 500 രൂപയിലേക്ക് കുറച്ചിരിക്കുകയാണ്. നേരത്തെ 900 രൂപയാണുണ്ടായിരുന്നത്. 719 രൂപയുണ്ടായിരുന്ന ആന്റിജന്‍ ടെസ്റ്റിന് 427 രൂപയായും കുറച്ചു.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഉയര്‍ന്ന നിരക്കാണ് കേരളത്തില്‍ ഈടാക്കുന്നത്. നിലവില്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിന് 2,100 രൂപയും ആന്റിജന്‍ ടെസ്റ്റിന് 675 രൂപയും സ്വകാര്യ ലാബുകള്‍ ഈടാക്കുന്നു.

പരിശോധനാ കിറ്റിന്റേയും പിപിഇ കിറ്റിന്റേയും വില ഗണ്യമായി കുറഞ്ഞിട്ടും കേരളത്തിലെ നിരക്ക് കുറയ്ക്കാന്‍ ലാബുകള്‍ ഒരുക്കമല്ല. ആഴ്ചകള്‍ക്കു മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് പരിശോധനാ നിരക്ക് 1500 ആയി കുറച്ചിരുന്നു. എന്നാല്‍, ആര്‍ത്തി തീരാത്ത സ്വകാര്യ ലാബുകള്‍ ഹൈക്കോടതിയെ സമീപിച്ച്‌ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചെങ്കിലും വില കുറയ്ക്കാനുള്ള നടപടിയായിട്ടില്ല.

കൊവിഡ് പരിശോധന സ്വകാര്യ ലാബുകള്‍ക്ക് നല്‍കിയശേഷം കോടിക്കണക്കിന് രൂപയുടെ ലാഭമാണ് ഉണ്ടായത്. നേരത്തെ 1000-നും 1500-നും ഇടയിലായിരുന്ന പിപിഇ കിറ്റിന്റെ വില കുത്തനെ കുറഞ്ഞു. ഇപ്പോള്‍ 100-നും 200-നും ഇടയില്‍ ഇവ ലഭിക്കുന്നു. പരിശോധനാ കിറ്റിനാകട്ടെ നിലവില്‍ 200 രൂപ മാത്രമേയുള്ളൂ. ഒരു പരിശോധനയ്ക്ക് ആകെ 500 രൂപയില്‍ കൂടില്ലെന്നിരിക്കെയാണ് 2100 രൂപ സാധാരണക്കാരില്‍നിന്നും ലാബുകള്‍ ഈടാക്കുന്നത്.

പ്രവാസികളാണ് സ്വകാര്യ ലാബുകളെ ആശ്രയിക്കുന്നവരില്‍ ഭൂരിപക്ഷവും. നാട്ടിലെത്തി ക്വാറന്റൈനുശേഷവും, തിരിച്ചുപോകാനും പ്രവാസികള്‍ക്ക് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്. സാമ്ബത്തികമായി വലിയ രീതിയില്‍ പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് ഈ ഇനത്തില്‍ തന്നെ വലിയൊരു തുക ചെലവാകുന്നു.

സംസ്ഥാനത്തെ സ്വകാര്യ ലാബുകള്‍ കൊവിഡ് ടെസ്റ്റിന്റെ പേരില്‍ തട്ടിപ്പുകള്‍ നടത്തുന്നതായും ആരോപണമുണ്ട്. ലാബുകളില്‍ സര്‍ക്കാര്‍ നിരീക്ഷണം കാര്യമായി നടക്കാത്തതും ഈ രംഗത്തുള്ളവര്‍ നേട്ടമാക്കുന്നു.

ഏറ്റവും വിലകുറഞ്ഞ റീ ഏജന്റ് ആണ് ഇപ്പോള്‍ ലാബുകളില്‍ ഉപയോഗിക്കുന്നത്. ഒട്ടേറെ സ്വകാര്യ കമ്ബനികള്‍ ലാബുകള്‍ക്ക് നിലവാരം കുറഞ്ഞ പരിശോധനാ കിറ്റുകള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കുന്നു. ഇവ ഉപയോഗിച്ചുള്ള പരിശോധന കൃത്യമാകണമെന്നില്ല.

എല്ലാ സാമ്ബിളുകളിലും പരിശോധന നടത്തുന്നുണ്ടോ എന്നത് നിരീക്ഷിക്കാനും സംവിധാനമില്ല. ഗ്രൂപ്പു സാമ്ബിളുകളില്‍ പരിശോധന നടത്തുന്ന ലാബുകളുമുണ്ട്. കാര്യങ്ങള്‍ ഇങ്ങിനെയാണെന്നിരിക്കെ ലാബുകളിലെ പരിശോധനാ നിരക്ക് കുത്തനെ കുറയ്ക്കണമെന്ന ആവശ്യം ശക്തമാണ്.