വിഷലിപ്ത - വിസർജ്യ വാഹിനി - പെരിയാറിനെ ആര്  രക്ഷിക്കും

വിഷലിപ്ത - വിസർജ്യ വാഹിനി - പെരിയാറിനെ ആര്  രക്ഷിക്കും

അജിതാ ജയ്ഷോർ  

സ്‌പെഷൽ കറസ്‌പോണ്ടന്റ്‌, കവർ സ്റ്റോറി   

Mob:9495775311

സഹ്യന്റെ മടിത്തട്ടിൽ നിന്നും അമൃതവർഷം ചൊരിഞ്ഞ് ചിരിച്ചും കലപില കൂട്ടിയും മനുഷ്യരുൾപ്പെടെയുള്ള സർവ്വജീവജാലങ്ങൾക്കും കരുത്തേകാൻ ശുദ്ധജല വാഹിനിയായ് വനത്തിലൂടെയും ഗ്രാമങ്ങളിലൂടെയും നഗരങ്ങളിലൂടെയും അറിബിക്കടലിന്റെ റാണിയുടെ സന്നിധി പുൽകാൻ, ഓടിയെത്തി കൊണ്ടിരുന്ന പൂർണ യെന്ന പെരിയാറിനെ നമ്മൾ കൊന്നൊടുക്കി കഴിഞ്ഞു. കേരളത്തിന് ആവശ്യമായ വൈദ്യുതിയിൽ ഇരുപത്തിമൂന്ന് ശതമാനവും ഉത്പാദിപ്പിക്കപ്പെടുന്നത് ഈ പെരിയാറിലൂടെ ഒഴുകുന്ന ജലത്തിൽ നിന്നാണ്.

ഏതാണ്ട് 85 ലക്ഷം പേർ കുടിക്കാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും, ശുദ്ധജലം എന്ന് പേരെഴുതി അധിക വില നൽകി വാങ്ങി ഉപയോഗിക്കുന്നതും മനുഷ്യവിസർജ്യ, രാസവസ്തു മാലിന്യ സംമ്മിശ്രിതമായ പെരിയാറ്റിലെ വെള്ളമാണ്. വെള്ളം എന്ന പേര് മാറ്റി വിഷവിസർജ്യ ദ്രാവകം വാങ്ങി കഴിക്കുക എന്നാണിതിനെ പറയേണ്ടത്. വനങ്ങളിലൂടെ സസ്യ - വടവൃക്ഷ മൂലാദികളാൽ സമ്പന്നമായി താഴെക്ക് വരുന്ന പൂർണ ആദ്യം വിഷമയമാകുന്നത് നേര്യമംഗലം-ആവോലിച്ചാലിൽ പ്രവർത്തിക്കുന്ന ക്രംബ് റബ്ബർ ഫാക്ടറിയിൽ നിന്ന് പുറത്തേക് തള്ളുന്ന അഴുകിയ റബർ വൃത്തിയാക്കുന്ന വെള്ളവും, 
റബർ സംസ്‌കരണത്തിനായ് ഉപയോഗികുന്ന ആസിഡ് കലർന്ന വെള്ളവും തോടുകളിൽ കൂടി പെരിയാറിലേക്ക് എത്തിപ്പെടുന്ന തോടുകൂടിയാണ്.

അവിടന്നങ്ങോട്ട് പെരുമ്പാവൂർ എത്തുമ്പോഴേക്ക് പ്ലൈവുഡ് വ്യവസായങ്ങൾ ഉൾപ്പെടുന്ന തടി വ്യവസായശാലകളിൽ നിന്നും തോടുകൾ വഴി ആസിഡും അഴുകിയ മാലിന്യങ്ങളും നേരെ പെരിയാറ്റിലേക്ക്. ദോഷം പറയരുത് ഇവിടുങളിലെങ്ങും പ്രവർത്തിക്കുന്ന ഒരു കമ്പനിക്കും വ്യവസായ ശാലകളിൽ ചട്ടപ്രകാരം പ്രവർത്തിക്കുന്ന മാലിന്യ ജല ശുദ്ധീകര പ്ലാന്റുകൾ ഇല്ല എന്നുള്ളതാണ്. ശുദ്ധികരണ പ്ലാന്റുകൾ ഉണ്ടെങ്കിലേ ഫാക്‌റികൾ പ്രവർത്തിക്കാവൂ എന്ന് ഓർമപ്പെടുത്താൻ ലക്ഷങ്ങൾ ശമ്പളവും അത്രതന്നെ കൈകൂലിയും വാങ്ങുന്ന പൊലൂഷൻ കൺട്രോൾ സാറൻ മാർ നമുക്ക് ചുറ്റും ഉണ്ടെന്നുള്ള കാര്യം മറക്കരുത്. അതെന്തുമാകട്ടെ ഇവിടങ്ങളിൽ ജോലിയെടുക്കുന്ന അനു ബന്ധ മേഖലകളിൽ മറ്റു തൊഴിലുകൾ എടുക്കുന്ന ദശലക്ഷകണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ, ദൈനം ദിനം കഴിക്കുന്ന, കോഴി, മറ്റ് മൃഗങ്ങളുടെ, പച്ചയായ, ചീഞ്ഞളിഞ്ഞ വേസ്റ്റ്, ഇത്രയും ജനസഞ്ചയങ്ങളുടെ ശുചി മുറി മാലിന്യങ്ങൾ, അതായത് കക്കൂസ് മാലിന്യങ്ങൾ എല്ലാം നേരെ പെരിയാറിലേക്ക്.

പെരുമ്പാവൂർ നിന്ന് കാലടി എത്തുമ്പോഴേക്ക്, അരി മില്ലുകളിൽ നിന്നുള്ള മാലിന്യ ജലവും അവിടങ്ങളിൽ കക്കൂസ് മാലിന്യങ്ങളും അതെല്ലാം വളരെ ഭദ്രമായ് ഭൂമിക്കടിയിലൂടെ കുഴലുകൾ വഴി കൈത്തോടുകളിലൂടെ പെരിയാറിലേക്ക് തുടർന്ന് ആലുവയിൽ ചെല്ലുമ്പോൾ നഗരത്തിലെ ഹോട്ടലുകൾ ഫ്‌ളാറ്റുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയവയിൽ നിന്ന് നേരെ അടുത്ത മാലിന്യശേഖരം കൃത്യമായി പെരിയാറിലേക്ക് സർക്കാർ നിയന്ത്രണത്തിൽ പോലും പെരുമ്പാവൂർ ആലുവ കാലടി എന്നിവിടങ്ങളിൽ ഇവിടെ നിന്നുള്ള മാലിന്യങ്ങൾ എത്രമാത്രം എങ്ങിനെ സംസ്‌കരിക്കുന്നു എന്ന് നോക്കിയാൽ ഇക്കാര്യത്തിൽ സർക്കാരിന്റെ ജാഗ്രത കാണാൻ സാധിക്കും. ഏറ്റവും എളുപ്പവഴി ചിലവു കുറഞ്ഞ വഴി പെരിയാറ്റിലേക്ക് തള്ളുക എന്നതു മാത്രം. ദോഷം പറയരുത് നഗരമാലിന്യങ്ങൾ തള്ളുന്ന ആലുവയുടെ മാലിന്യപൈപ്പ് പെരിയാറിലേക്ക് തുറന്ന് വച്ചിരിക്കുന്നതിന്റെ ഏതാനും മീറ്റർ മാത്രം താഴെയാണ് നഗരവാസികൾക്ക് കുടിക്കാനായ് വെള്ളം ( ശുദ്ധജലം) പമ്പ് ചെയ്യുന്നത്. കുറച്ച് കൂടി താഴോട്ട് പോയാൽ ബോധം നഷ്ടപ്പെട്ട് ഒഴുകുന്ന പുഴയെ കൊന്ന് കൊലവിളിച് കൊണ്ട് വ്യവസായ മേഖലകളിലെ വിഷം മൊത്തമായ് പെരിയാറിലേക്ക് ഒഴുക്കുന്നു.

ഇതെല്ലാം നികുതിയായും വെള്ളത്തിന്റെ വിലയായും നല്ലൊരു സംഖ്യ ജനങ്ങളിൽ നിന്ന് ഈടാക്കി ശുദ്ധമായ വിഷ ദ്രാവകം കുടിവെള്ള മെന്ന പേരിൽ ജനങ്ങൾക്ക് നമ്മുടെ സർക്കാർ നൽകുന്നുണ്ട്. ഈ വെള്ളം (വിഷം) കുടിക്കുന്ന നഗരവാസികൾ ഒരാൾ പോലും അസുഖബാധിതൻ ആല്ലാതെ ഇല്ലെന്നുള്ള ഗൗരവതരമായ കാര്യം ഓർക്കപ്പെടേണ്ട വസ്തുതയാണ്. സർക്കാർ വിഷലിപ്തമായ മദ്യം വില്ക്കുന്നത് അതാഗ്രഹിക്കുന്ന ആളുകൾ മാത്രമാണ് വില കൊടുത്ത് വാങ്ങി കഴിക്കുന്നത്. എന്നാൽ കുടിവെള്ളം അതല്ല എല്ലാവരും കുടിക്കുന്ന വിഷമയമായ ജലം ശുദ്ധീകരിചതാണെന്ന് നമ്മെ ബോധ്യപ്പെടുത്തന്നത്.

നിയന്ത്രണമില്ലാതെ പമ്പുഹൗസുകളിലൂടെ വാരി വിതറൂന്ന കുറച്ച് ക്ലോറിൻ എന്ന രാസവസ്തു തന്നെയാണ്. അവിടെയും നമ്മൾ വിഷം അറിഞ്ഞു കൊണ്ട് അകത്താക്കുന്നു. ആവശ്യത്തിനും അനാവശ്യത്തിനും സമരം ചെയ്യുന്നവർ, ജീവ ജാലങ്ങളുടെ അടിസ്ഥാനാവശ്യമായ കുടിവെള്ളം ശുദ്ധത ഇല്ലെങ്കിലും വിഷ-വിസർജ്യ രഹിത ജലമെങ്കിലും ലഭ്യമാക്കാൻ വേണ്ടി ശബ്ദമുയർത്തണം. മാലിന്യവാഹിയായിരുന്ന ഗംഗയെ ശുചീകരിക്കാമെങ്കിൽ പൂർണയെന്ന പെരിയാറിനെയും നമുക്ക് ശുചീകരിക്കാംശുദ്ധജലം കുടിക്കാം. പക്ഷെ അതിനൊരു ആർജവം വേണം ഇഛാശക്തി വേണം അത് നമുക്ക് വേണ്ടി കൂടിയാണ്.