വയോധികയുടെ കുടിവെള്ള കണക്ഷന്‍ ഡിസ്‌കക്ഷണന്‍ തിയതിക്ക് മുന്‍പ് വിച്ഛേദിച്ച സംഭവം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം -മനുഷ്യാവകാശ കമീഷന്‍

വയോധികയുടെ കുടിവെള്ള കണക്ഷന്‍ ഡിസ്‌കക്ഷണന്‍ തിയതിക്ക് മുന്‍പ് വിച്ഛേദിച്ച സംഭവം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം -മനുഷ്യാവകാശ കമീഷന്‍

കൊച്ചി : വയോധിക മാത്രമുള്ള വീട്ടില്‍ അതിക്രമിച്ചുകയറി പണം അടക്കേണ്ട അവസാന തീയതിക്ക് മുമ്പ് കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ച ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍. ജല അതോറിറ്റി മാനേജിങ് ഡയറക്ടര്‍ക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നല്‍കിയത്. സ്വീകരിക്കുന്ന നടപടികള്‍ നാലാഴ്ചക്കകം കമ്മീഷനെ അറിയിക്കണം.പ്രായമുള്ള രോഗിയായ സ്ത്രീ മാത്രമാണ് വീട്ടിലുള്ളതെന്നറിഞ്ഞിട്ടും ഏക ജലസ്രോതസ്സായ വെള്ളകണക്ഷന്‍ വിച്ഛേദിച്ച നടപടി തിടുക്കത്തിലുള്ളതാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. അവസാന മാര്‍ഗമെന്ന നിലയില്‍ മാത്രമാണ് കണക്ഷന്‍ വിച്ഛേദിക്കേണ്ടതെന്ന് നിയമത്തിലുള്ളപ്പോള്‍ നിയമങ്ങളും ചട്ടങ്ങളും ഉപയോഗിച്ച് ഉപഭോക്താക്കളെ പീഡിപ്പിക്കുന്നത് ശരിയല്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. ഇടപ്പള്ളി സ്വദേശി ഷാജി പി. മാത്യുവിന്റെ പരാതിയിലാണ് നടപടി. 2021 ഫെബ്രുവരി 18നാണ് പരാതിക്കാരന്റെ വീട്ടിലെ കുടിവെള്ള കണക്ഷന്‍ മുന്നറിയിപ്പില്ലാതെ കലൂര്‍ അസി.എക്‌സിക്യൂട്ടിവ് എന്‍ജിനീയറുടെ ഓഫിസില്‍നിന്നെത്തിയ ജീവനക്കാര്‍ വിച്ഛേദിച്ചത്. ഈ സമയത്ത് പരാതിക്കാരന്‍ പാലക്കാടായിരുന്നു. 87 വയസ്സുള്ള മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പരാതിക്കാരന് ലഭിച്ച ബില്‍ അനുസരിച്ച് 4286 രൂപയാണ് അടക്കാനുണ്ടായിരുന്നത്. 2021 ജനുവരി 12ന് നല്‍കിയ ബില്‍ അനുസരിച്ച് കണക്ഷന്‍ വിച്ഛേദിക്കുന്ന തീയതി ഫെബ്രുവരി 21 ആയിരുന്നു. എന്നാല്‍, ഫെബ്രുവരി 18നാണ് കണക്ഷന്‍ വിച്ഛേദിച്ചത്. എന്നാല്‍, 2019 ഡിസംബര്‍വരെ മാത്രമാണ് പരാതിക്കാരന്‍ ബില്‍ അടച്ചതെന്ന് ചീഫ് എന്‍ജിനീയര്‍ കമീഷനെ അറിയിച്ചു. ഇത്തരത്തില്‍ ഒരു കുടിശ്ശിക ബില്ലും തനിക്ക് ലഭിച്ചിട്ടില്ലെന്ന് പരാതിക്കാരന്‍ അറിയിച്ചു. വിവരമറിഞ്ഞ് 4286 രൂപ ഓണ്‍ലൈനായി അടച്ചെങ്കിലും കണക്ഷന്‍ പുനഃസ്ഥാപിക്കുന്നതിന് 115 രൂപകൂടി ഈടാക്കിയതായും പരാതിക്കാരന്‍ അറിയിച്ചു.ഡിമാന്‍ഡ് നോട്ടീസ് തീയതിക്ക് മുമ്പ് കണക്ഷന്‍ വിച്ഛേദിച്ച നടപടി തെറ്റാണെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ജല അതോറിറ്റി മാനേജിങ് ഡയറക്ടര്‍ അന്വേഷണം നടത്തി ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.