സാങ്കേതിക തകരാര്‍ മൂലം പറമ്പിക്കുളം ഡാമില്‍ ഷട്ടര്‍ താനേ ഇയര്‍ന്നു, ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദ്ദേശം

സാങ്കേതിക തകരാര്‍ മൂലം പറമ്പിക്കുളം ഡാമില്‍ ഷട്ടര്‍ താനേ ഇയര്‍ന്നു, ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദ്ദേശം

തൃശൂര്‍: പറമ്പിക്കുളം ഡാമില്‍ ഷട്ടര്‍ തകരാറിലായി .ഉയര്‍ത്തി വച്ചിരുന്ന മൂന്ന് ഷട്ടറുകളില്‍ ഒന്ന് താനേ കൂടുതല്‍ ഉയര്‍ന്നു. മൂന്ന് ഷട്ടറുകളില്‍ മധ്യഭാഗത്തുള്ള ഷട്ടറിനാണ് സാങ്കേതിക തകരാര്‍ സംഭവിച്ചlത്. ഇതോടെ ഒഴുകുന്ന ജലത്തിന്റെ അളവ് കൂടി. മൂന്ന് ഷട്ടറുകളും 10സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി വച്ചിരിക്കുകയാണ്. പെരിങ്ങല്‍കുത്തിലേക്ക് 20000 ഘനയടി വെള്ളം ഒഴുകി എത്തുന്നുണ്ട്. ഇതോടെ ചാലക്കുടി പുഴയില്‍ കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. അതേസമയം ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ജാഗ്രത മാത്രം മതിയെന്ന് എം എല്‍ എ അറിയിച്ചു. പുഴയുടെ തീരത്ത് താമസിക്കുന്നവരെ പുഴയിലെ ഒഴുക്ക് ബാധിക്കില്ലെന്നാണ് ജില്ല ഭരണകൂടം വ്യക്തമാക്കുന്നത്. അതേസമയം പുഴയില്‍ കുളിക്കുന്നതും കുളിക്കാനിറങ്ങുന്നതും നിരോധിച്ചു. ഒന്നര മീറ്റര്‍ ഉണ്ടായിരുന്ന പുഴയിലെ വെള്ളം നാലര മീറ്റര്‍ വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. കടവുകള്‍ എല്ലാം പൊലീസ് അടച്ചു. ജാഗ്രതാ നിര്‍ദേശം മൈക്ക് അനൗണ്‍സ്‌മെന്റ് വഴി ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്
ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് 4.5 മീറ്റര്‍ വരെ ഉയരും; ജാഗ്രത പാലിക്കണം പറമ്പിക്കുളം. റിസര്‍വോയറിന്റെ ഒരു ഷട്ടര്‍ തകരാറിലായതിനെ തുടര്‍ന്ന് ഇന്ന് (സെപ്റ്റംബര്‍ 21) പുലര്‍ച്ചെ രണ്ടു മണി മുതല്‍ 20,000 ക്യുസെക്സ് വെള്ളം പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി പെരിങ്ങല്‍ക്കുത്തിന്റെ നാല് ഷട്ടറുകള്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഘട്ടം ഘട്ടമായി തുറന്ന് ചാലക്കുടി പുഴയിലേക്ക് 600 ക്യുമെക്സ് വെള്ളം തുറന്നുവിടുന്നതിനാല്‍ ഇതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് മൂന്ന് മീറ്റര്‍ വരെ ഉയര്‍ന്ന് 4.5 മീറ്റര്‍ വരെ എത്താനിടയുണ്ട്. 
പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെങ്കിലും പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു.  
 അതേസമയം, മീന്‍പിടിക്കാനോ കുളിക്കാനോ മറ്റോ പുഴയില്‍ ഇറങ്ങരുത്. ജലത്തിന്റെ ഒഴുക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ (ഡിഇഒസി) നിരീക്ഷിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ അപ്പപ്പോള്‍ നല്‍കും.പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി ഇന്ന് (സെപ്റ്റംബര്‍ 21 ) രാവിലെ നാലരയോടെ തുറന്നു.പറമ്പിക്കുളം ഡാം സെന്റര്‍ ഷട്ടര്‍ തകരാര്‍മൂലം വെള്ളത്തിന്റെ അമിതപ്രവാഹത്തിനെ തുടര്‍ന്ന് പറമ്പിക്കുളം ആദിവാസി മേഖലയില്‍ നിന്നുള്ളവരെ മാറ്റിപാര്‍പ്പിക്കുന്നുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തുടര്‍ച്ചയായി 20,000 ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുകി കൊണ്ടിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ഷട്ടര്‍ തകരാറിലയത്. തൃശ്ശൂര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനും ചിറ്റൂര്‍ തഹസില്‍ദാര്‍ക്കും അറിയിപ്പ് നല്‍കിയിട്ടുണ്ട്.  തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഷട്ടര്‍ തകരാര്‍ പെട്ടെന്ന് പരിഹരിക്കാന്‍ തമിഴ്‌നാട് ശ്രമിക്കുന്നുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.