റിലേ നിരാഹാരവുമായി യാക്കോബായ സഭ

റിലേ നിരാഹാരവുമായി യാക്കോബായ സഭ

തിരുവനന്തപുരം: യാക്കോബായ സഭയോടുള്ള നീതി നിഷേധത്തിനും പള്ളി കൈയ്യേറ്റങ്ങള്‍ക്കുതെിരേ ആരാധനാ സ്വാതന്ത്ര്യ സംരക്ഷണത്തിനായി സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന്‌ ആവശ്യപ്പെട്ടു സെക്രട്ടേറിയറ്റിന്‌ മുന്‍പില്‍ യാക്കോബായസഭ റിലേ നിരാഹാര സത്യഗ്രഹം തുടങ്ങി. സഭാ വര്‍ക്കിങ്‌ കമ്മിറ്റിയംഗം സാബു പട്ടശേരിയില്‍ സത്യഗ്രഹം ഉദ്‌ഘാടനം ചെയ്‌തു.
മൂന്ന്‌ പള്ളികളുടെ കേസില്‍ വന്ന വിധി ആ കേസില്‍ കക്ഷി അല്ലാത്ത സഭയുടെ ആയിരത്തോളം പള്ളികള്‍ക്ക്‌ ബാധകമാക്കിയത്‌ ഇന്ത്യന്‍ നീതി ന്യായചരിത്രത്തില്‍ കെട്ട്‌ കേള്‍വിപോലും ഇല്ലാത്ത കാര്യമാണെന്നും അത്‌ വഴി ഭൂരിപക്ഷം ജങ്ങള്‍ക്ക്‌ നീതി നഷ്‌ടപെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സമര സമിതി ജനറല്‍ കണ്‍വീനര്‍ തോമസ്‌ മോര്‍ അലക്‌സന്ത്രയോസ്‌ അധ്യക്ഷത വഹിച്ചു. സമരം സഭയ്‌ക്ക് നീതി ലഭിക്കാനും സഭാംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുവാനുമാണെന്നും സഭ സര്‍ക്കാരിന്‌ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.ഡബ്ല്യൂ.സി. സ്‌റ്റേറ്റ്‌ സെക്രട്ടറി പി.വി. എല്‍ദോസ്‌, ഫാ. ജോണ്‍ ഐപ്പ്‌, ഫാ. ജോര്‍ജ്‌ പറക്കാട്ടില്‍, ഡീക്കണ്‍ ജിബിന്‍ പുന്നശ്ശേരിയില്‍, ഏലിയാസ്‌ കോനമ്ബുറം, ജേക്കബ്‌ ജോണ്‍ മങ്ങാട്ട്‌, ഡായി എബ്രഹാം, ടിജു തോമസ്‌, എന്‍.എം കുര്യാക്കോസ്‌ തുടങ്ങിയവര്‍ നിരാഹാര സത്യഗ്രഹം അനുഷ്‌ഠിച്ചു.
ഇന്ന്‌ സെക്രട്ടേറിയറ്റിന്‌ മുന്നില്‍ സഭയിലെ വൈദികരുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമവും വിശ്വാസപ്രഖ്യാപനവും ഉണ്ടാകുമെന്ന്‌ സമരസമിതി സെക്രട്ടറി ഫാ. ജോണ്‍ ഐപ്പ്‌ അറിയിച്ചു.