നീണ്ട 42 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; കടലഴകിലേക്ക് മിഴി തുറക്കുന്ന ആലപ്പുഴ ബൈപ്പാസ് ഇന്ന് ഉദ്ഘാടനം ചെയ്യും

നീണ്ട 42 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; കടലഴകിലേക്ക് മിഴി തുറക്കുന്ന ആലപ്പുഴ ബൈപ്പാസ് ഇന്ന് ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: അരനൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ആലപ്പുഴ ബൈപ്പാസ് ഇന്ന് തുറക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ബൈപ്പാസിന്‍്റെ ഉദ്ഘാടനം നി‍ര്‍വഹിക്കുന്നത്. ബീച്ചിന് മുകളിലൂടെ പോകുന്ന കേരളത്തിലെ ആദ്യ മേല്‍പ്പാലം എന്നതാണ് ആലപ്പുഴ ബൈപ്പാസിന്‍്റെ പ്രധാന ആക‍ര്‍ഷണം. ബൈപ്പാസ് തുറക്കുന്നതോടെ ആലപ്പുഴ നഗരത്തിലൂടെയുള്ള യാത്രാദുരിതത്തിന് പരിഹാരമാകും.

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് ഇന്ന് വിരാമമാകുന്നത്. ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി 1969 ല്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി ടി കെ ദിവാകരനാണ് ബൈപ്പാസ് എന്ന ആശയം മുന്നോട്ട് വച്ചത്.

മൂന്ന് പതിറ്റാണ്ടിന് ശേഷം 1990 ഡിസംബറിലായിരുന്നു ആദ്യ നിര്‍മാണോദ്ഘാടനം. 2001 ല്‍ ഒന്നാംഘട്ട പൂര്‍ത്തിയായി. 2004 ല്‍ രണ്ടാംഘട്ടനിര്‍മാണം തുടങ്ങിയെങ്കിലും സ്ഥലമേറ്റെടുപ്പിന് ഒപ്പം റെയില്‍വേ മേല്‍പ്പാലങ്ങളുടെ പേരിലും വര്‍ഷങ്ങളോളം നിര്‍മാണം വൈകി. ഇതോടൊപ്പം കടല്‍മണ്ണ് ശേഖരിച്ചുള്ള റോഡ്നിര്‍മാണത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പും തടസ്സം നിന്നു.

2006 ല്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന എം.കെ. മുനീറാണ് ബീച്ചിലൂടെ മേല്‍പ്പാലം എന്ന ആശയം പ്രഖ്യാപിച്ചത്. എന്നാല്‍ റെയില്‍വേ മേല്‍പ്പാലം, ഫ്ലൈ ഓവര്‍ എന്നിവയുടെ പേരില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തര്‍ക്കം തുടര്‍ന്നു. ഒടുവില്‍ 2009 ല്‍ ഹൈക്കോടതി വടിയെടുത്തു. കൊല്ലം, ആലപ്പുഴ ബൈപ്പാസുകള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് 2012 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരഭമായി ബൈപ്പാസ് പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചു.

2015 ല്‍ 344 കോടി രൂപ ചെലവില്‍ പുതിയ എസ്റ്റിമേറ്റ് വന്നു. ഏപ്രില്‍ 10 ന് വീണ്ടും നിര്‍മാണോദ്ഘാടനം. 2016 ല്‍ മേല്‍പ്പാലത്തിനായി ബീച്ചിനോട് ചേര്‍ന്ന് കൂറ്റന്‍ തൂണുകള്‍ ഉയര്‍ന്നു. അപ്പോഴും കുതിരപ്പന്തിയിലെയും മാളിമുക്കിലെയും റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണം തുടങ്ങിയിരുന്നില്ല. പിണറായി സര്‍ക്കാര്‍ അധികാരത്തി‌ല്‍ വന്നപ്പോഴും പൊതുമരാമത്ത് വകുപ്പ് കൂടുതല്‍ സമയം ചെലവഴിച്ചത്, റെയില്‍വേയുമായുള്ള തര്‍ക്കം പരിഹരിക്കാനായിരുന്നു. 2020 ജൂണ്‍ മാസത്തോടെ റെയില്‍വേ മേല്‍പ്പാലങ്ങള്‍ പൂര്‍ത്തിയാക്കി. പിന്നെ അതിവേഗത്തി‌ല്‍ ടാറിംഗും നവീകരണ ജോലികളും തീര്‍ന്നു.

6.8 കിലോമീറ്ററാണ് ബൈപ്പാസിന്‍റെ ദൂരം. ഇതില്‍ 3.2 കിലോമീറ്റര്‍ ബീച്ചിന് മുകളിലൂടയുള്ള മേല്‍പ്പാലമാണ്. കൊല്ലം ഭാഗത്ത് നിന്ന് വരുമ്ബോള്‍ കളര്‍കോട് നിന്നാണ് ബൈപ്പാസിന്‍റെ തുടക്കം. എറണാകുളം ഭാഗത്ത് നിന്ന് വരുമ്ബോള്‍ കൊമ്മാടിയില്‍ നിന്നും ബൈപ്പാസില്‍ കയറാം. ബീച്ചിന്‍്റെ സൗന്ദര്യം ആസ്വദിച്ച്‌ യാത്ര ചെയ്യാം. രാത്രികാല കാഴ്ചകളും മനോഹരമാണ്. നിലവില്‍ രണ്ട് വരിയാണ് ബൈപ്പാസ്. ദേശീയപാതയുടെ ഭാഗമായതിനാല്‍ ആറുവരിയായി മാറണം.