ട്രെയിന്‍ കിട്ടാനായി കയ്യും കാലും കുത്തി നിരങ്ങി ഓടി അതിഥിത്തൊഴിലാളി; സ്‌ട്രെച്ചറുമായി പാഞ്ഞെത്തി ട്രെയിനിലെത്തിച്ച്‌ പൊലീസുകാരും പോര്‍ട്ടര്‍മാരും

ട്രെയിന്‍ കിട്ടാനായി കയ്യും കാലും കുത്തി നിരങ്ങി ഓടി അതിഥിത്തൊഴിലാളി; സ്‌ട്രെച്ചറുമായി പാഞ്ഞെത്തി ട്രെയിനിലെത്തിച്ച്‌ പൊലീസുകാരും പോര്‍ട്ടര്‍മാരും

തൃശൂര്‍: പട്‌ന എക്സ്‌പ്രസില്‍ കയറുന്നതിന് വേണ്ടി പ്ലാറ്റ്‌ഫോമിലൂടെ കയ്യും കാലും കുത്തി നിരങ്ങി ഓടിയ അതിഥി തൊഴിലാളിക്ക് നേരെ കാരുണ്യം ചൊരിഞ്ഞ് പൊലീസുകാരും പോര്‍ട്ടര്‍മാരും. ട്രെയിന്‍ രണ്ടാം പ്ലാറ്റ്‌ഫോമിലേക്കെത്താന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ആ അതിഥിത്തൊഴിലാളി നിരങ്ങി ഓടിയത്. എത്ര വേഗത്തില്‍ നീങ്ങിയാലും ട്രെയിന്‍ കിട്ടില്ലെന്നുറപ്പായിരുന്നു. ഈ സമയത്താണ് റെയില്‍വേ പൊലീസിന്റെയും പോര്‍ട്ടര്‍മാരുടെയും സഹായ ഹസ്തം നീണ്ടത്.സ്‌ട്രെച്ചറുമായി പാഞ്ഞെത്തിയ സംഘം യാത്രക്കാരനെ അതില്‍ക്കിടത്തി പാളം മുറിച്ചു കടന്ന് രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കുതിച്ചു.നിമിഷനേരം കൊണ്ടു ട്രെയിനെത്തി. അതിനുള്ളിലേക്ക് ആളെ കയറ്റിയതും വണ്ടി പുറപ്പെട്ടു.കെട്ടിടം പണിക്കിടെ വീണ് നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റു നാട്ടില്‍ ചികിത്സയ്ക്കായി പോകുന്ന പട്‌ന സ്വദേശിക്കാണ് റെയില്‍വേ പൊലീസും പോര്‍ട്ടര്‍മാരും കൈത്താങ്ങായത്. ചൊവ്വാഴ്ച വൈകിട്ട് 5.15 നു തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം.പൊലീസുകാരായ ലാലു മാരാത്ത്, സന്തോഷ്, പോര്‍ട്ടര്‍മാരായ ബൈജു, ശെല്‍വന്‍ എന്നിവരാണ് സഹായവുമായി എത്തിയത്.