മെട്രോ സ്‌ഥലമേറ്റെടുക്കലില്‍ അഴിമതിയില്ലെന്നു വിജിലന്‍സ്‌

കൊച്ചി: കൊച്ചി മെട്രോ റെയിലിനു വേണ്ടിയുള്ള സ്‌ഥലമെടുപ്പില്‍ അഴിമതി നടന്നില്ലെന്നു വിജിലന്‍സ്‌. സര്‍ക്കാരിനു നഷ്‌ടം സംഭവിക്കാത്തതിനാല്‍ കേസടുത്താല്‍ നിലനില്‍ക്കില്ലെന്നാണു നിയമോപദേശം. എറണാകുളം മുന്‍ ജില്ലാ കലക്‌ടര്‍ എം.ജി. രാജമാണിക്യം കുറ്റാരോപിതനായ സംഭവമാണ്‌ ഇത്‌.
മെട്രോയ്‌ക്കു വേണ്ടി സ്വകാര്യ വസ്‌ത്രവ്യാപാര ശാലയുടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട്‌ രാജമാണിക്യത്തിനെതിരേ പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു വിശദമായ അന്വേഷണം നടത്താനാണു സര്‍ക്കാര്‍ അനുമതി നല്‍കിയത്‌. സ്‌ഥലവില പിന്നീടു വര്‍ധിപ്പിച്ചു നല്‍കാമെന്ന വ്യവസ്‌ഥയിലാണു ജില്ലാ പര്‍ച്ചേസ്‌ കമ്മിറ്റി അനുമതി നല്‍കി ഭൂമി ഏറ്റെടുത്തത്‌. തീരുമാനം പിന്നീടു സംസ്‌ഥാന പര്‍ച്ചേസ്‌ കമ്മിറ്റി റദ്ദാക്കി.