കൊച്ചി വൈപ്പിനില്‍ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു

കൊച്ചി വൈപ്പിനില്‍ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു

കൊച്ചി: കൊച്ചി വൈപ്പിനില്‍ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഞാറയ്ക്കല്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് സിപിഐ മണ്ഡലം സെക്രട്ടറിക്ക് അടക്കം പരിക്കേറ്റത്. പാര്‍ട്ടി ഓഫീസ് ആക്രമിക്കുക എന്നത് അംഗീകരിക്കാനാകില്ലെന്ന് സിപിഐ ജില്ല സെക്രട്ടറി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിപിഐഎം ഞാറക്കല്‍ ഏരിയാ സെക്രട്ടറി എ.പി പ്രിനില്‍ ഉള്‍പെടെ അഞ്ചു സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 
ഞാറയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് -സി പി ഐ സഖ്യമാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രകടനവുമായി എത്തിയ സി പി എം പ്രവര്‍ത്തകര്‍ കൊടി മരവും,ഫ്‌ലക്‌സും അടിച്ചു തകര്‍ത്തു. സി പി ഐ ഓഫീസിനുള്ളിലേക്ക് കയറി നേതാക്കളെ ആക്രമിച്ച് കസേരകള്‍ തല്ലി തകര്‍ത്തു. സി പി ഐ വൈപ്പിന്‍ മണ്ഡലം സെക്രട്ടറി കെ.എല്‍. ദിലീപ് കുമാര്‍, ലോക്കല്‍ സെക്രട്ടറി എന്‍.എ ദാസന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
കേരള കോണ്‍ഗ്രസ് എമ്മുമായി സഖ്യം ചേര്‍ന്ന സി പി എം തെരഞ്ഞെടുപ്പിന് മുന്‍പ് ഘടകകക്ഷിയായ സി പി ഐ യോട് കൂടിയാലോചന പോലും നടത്തിയിരുന്നില്ലെന്നാണ് ആരോപണം.തുടര്‍ന്നാണ് കോണ്‍ഗ്രസ്സുമായി സഖ്യം രൂപീകരിച്ച് മത്സരിച്ചത്. എല്‍ ഡി എഫില്‍ പരാതി അറിയിക്കുമെന്ന് സി പി ഐ എറണാകുളം ജില്ല സെക്രട്ടറി പ്രതികരിച്ചു. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി ഞായറയ്ക്കല്‍ പൊലീസും വ്യക്തമാക്കി.സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌സിപിഐ കൂട്ടുകെട്ട് വിജയിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ഓഫീസിനകത്ത് കയറി അക്രമം നടത്തിയിട്ടില്ലെന്ന് സിപിഐഎം ഏരിയ സെക്രട്ടറി എ.പി പ്രിനില്‍ പറഞ്ഞു. മോശം പരാമര്‍ശം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് സിപിഐഎമ്മിന്റെ വിശദീകരണം.