ബ്രീട്ടീഷ് ഭരണക്കാലവുമായുള്ള ബന്ധം പൂര്‍ണമായും അവസാനിപ്പിച്ച് ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക നിലവില്‍ വന്നു

ബ്രീട്ടീഷ് ഭരണക്കാലവുമായുള്ള ബന്ധം പൂര്‍ണമായും അവസാനിപ്പിച്ച് ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക നിലവില്‍ വന്നു

കൊച്ചി : ഇന്ത്യന്‍ നാവിക സേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. കൊളോണിയല്‍ കാലത്തെ ഓര്‍മിപ്പിച്ചിരുന്ന പഴയ പതാക മാറ്റിയാണ് പുതിയത് അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചിയില്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങിലാണു പ്രധാനമന്ത്രി പുതിയ പതാക അവതരിപ്പിച്ചത്. ബ്രീട്ടീഷ് ഭരണക്കാലവുമായുള്ള ബന്ധം പൂര്‍ണമായും അവസാനിപ്പിച്ച് ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക നിലവില്‍ വന്നിരിക്കുന്നത്. സെന്റ് ജോര്‍ജ് ക്രോസിന്റെ ഒരറ്റത്ത് ത്രിവര്‍ണ പതാക പതിപ്പിച്ചതാണ് നാവികസേനയുടെ പഴയ പതാക. അശോക സ്തംഭവും ഛത്രപതി ശിവജിയുടെ നാവികസേനാ മുദ്രയുമുള്ളതാണ് പുതിയ പതാക. വെള്ള പതാകയില്‍ നെറുകയും കുറുകയും ചുവന്ന വരയും ഈ വരകള്‍ കൂട്ടിമുട്ടുന്നിടത്ത് ദേശീയ ചിഹ്നമായ അശോക സ്തംഭവും, ഇടത് വശത്ത് മുകളിലായി ദേശീയ പതാകയും ചേര്‍ന്നതായിരുന്നു നാവിക സേന ഉപയോഗിച്ചിരുന്ന പതാക. ചുവന്ന വരികള്‍ സെന്റ് ജോര്‍ജ് ക്രോസെന്നാണ് അറിയപ്പെട്ടിരുന്നത്. 1928 മുതല്‍ സെന്റ് ജോര്‍ജ് ക്രോസ് നാവിക സേനയുടെ പതാകയുടെ ഭാഗമാണ്. 2001-2004 കാലത്താണ് പതാകയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നാവിക സേനയുടെ ചിഹ്നം കൂടി കൂട്ടിച്ചേര്‍ത്തത്. നീല നിറത്തിലുള്ളതായിരുന്നു ചിഹ്നം. എന്നാല്‍ നിറം സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നപ്പോള്‍ ചിഹ്നത്തിന്റെ നിറം വീണ്ടും മാറ്റി. 2014 ലാണ് അവസാനത്തെ മാറ്റം കൂട്ടിച്ചേര്‍ത്ത് നിലവിലുള്ള രൂപത്തിലേക്കെത്തിയത്. സ്വതന്ത്ര ഇന്ത്യയുടെ നാവിക സേനയ്ക്ക് ഇതു നാലാം തവണയാണ് പതാക മാറുന്നത്. ഇന്ത്യന്‍ ദേശിയ പതാകയ്‌ക്കൊപ്പം ഇന്ത്യന്‍ സമുദ്ര പാരമ്പര്യം വിളിച്ചോതുന്ന പതാകയില്‍ അശോക സ്തംഭവും നങ്കൂരവുമെല്ലാം ഇടം പിടിച്ചിട്ടുണ്ട്. കരസേനയുടെയും വ്യോമസേനയുടെയും പതാകകളുമായി ചേര്‍ന്നു പോകുന്നതാണ് പുതിയ പതാക.