ലാവ്‌ലിന്‍ കേസിലും ഇഡി‍യുടെ ഇടപെടല്‍; നടപടി ടി പി നന്ദകുമാറിന്റെ പരാതിയില്‍, തെളിവുകളുമായി നാളെ കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം

ലാവ്‌ലിന്‍ കേസിലും ഇഡി‍യുടെ ഇടപെടല്‍; നടപടി ടി പി നന്ദകുമാറിന്റെ പരാതിയില്‍, തെളിവുകളുമായി നാളെ കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) ഇടപെടല്‍. ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാറിന്റെ പരാതിയിലാണിത്. കൊച്ചിയിലെല്‍ ഓഫിസില്‍ ഹാജരാകാന്‍ ഇഡി ഇദ്ദേഹത്തിന് നോട്ടിസ് നല്‍കി. പ്രതിയായ മുഖ്യമന്ത്രി പിണറായി വിജയനെ കേസില്‍ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജി ഏപ്രില്‍ ആദ്യം സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ഇഡിയുടെ നടപടി. കേസിലെ തെളിവുകളുമായി നാളെ ഹാജരാകണമെന്നാണ് ഇഡി നന്ദകുമാറിനോട് നിര്‍ദേശിച്ചിരിക്കുന്നത്.

ചില ആരോപണങ്ങളുന്നയിച്ച്‌ നന്ദകുമാര്‍ 2006-ല്‍ ഡിആര്‍ഐക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഇതു സംബന്ധിച്ച്‌ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് ഇഡി നടപടികള്‍ ആരംഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ലാവ്‌ലിന്‍ കേസ് മാത്രമല്ല, സിപിഎം നേതാക്കളായ തോമസ് ഐസക്ക്, എം എ ബേബി എന്നിവര്‍ക്കെതിരെ അധികൃത സ്വത്തുസമ്ബാദനം സംബന്ധിച്ച ആരോപണവും ഇതേ പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.

ഇതു സംബന്ധിച്ചും തെളിവുകളുണ്ടെങ്കില്‍ നാളെ എത്തുമ്ബോള്‍ കൈമാറണമെന്നും ഇഡി നന്ദകുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സ്വരലയയുടെ ചുമതല വഹിച്ചിരുന്ന സമയത്ത് നിരവധി പണപ്പിരിവ് നടത്തി അനധികൃതമായി കൈവശം വച്ചുവെന്നാണ് എം എ ബേബിക്കെതിരായ ആരോപണം. വിദേശത്തുനിന്ന് അടക്കം 18 കോടി രൂപ തോമസ് ഐസക്ക് പിരിച്ചുവെന്ന് പരാതിയില്‍ പറയുന്നു.