യു.ഡി.എഫിന്റെ കേരളയാത്ര ഒന്നുമുതല്‍

യു.ഡി.എഫിന്റെ കേരളയാത്ര ഒന്നുമുതല്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്‌ചാത്തലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം ശക്‌തമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തില്‍ യു.ഡി.എഫ്‌. കേരളയാത്ര നടത്തും. അടുത്ത മാസം ഒന്നിനു കാസര്‍ഗോട്ടുനിന്ന്‌ ആരംഭിക്കുന്ന യാത്ര 22നു സമാപിക്കും.
കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടാനാണ്‌ യാത്രയെന്നു യു.ഡി.എഫ്‌. യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല അറിയിച്ചു.
"യാത്ര 140 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകും. മുഴുവന്‍ കക്ഷിനേതാക്കളും മുന്‍നിര നേതാക്കളും ജാഥയില്‍ അണിനിരക്കും. നിയമസഭാ തെരെഞ്ഞടുപ്പിനുള്ള പ്രകടനപത്രിക തയ്യാറാക്കാന്‍ ബെന്നി ബഹന്നാന്‍ ചെയര്‍മാനും സി.പി. ജോണ്‍ കണ്‍വീനറുമായ സമിതിക്കു രൂപംനല്‍കി. ഘടകകക്ഷി പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങളാണ്‌. ആശങ്കകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി വിവിധ സമുദായ നേതാക്കളുമായും സാമൂഹിക, മതസംഘടനാ നേതാക്കളുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്‌. അവര്‍ പ്രകടിപ്പിച്ച ആശങ്കള്‍ പരിഹരിക്കാന്‍ യു.ഡി.എഫ്‌. നടപടിയെടുക്കും. അക്കാര്യങ്ങള്‍ യു.ഡി.എഫ്‌. പ്രകടനപത്രികയില്‍ അറിയിക്കും.
പി.എസ്‌.സി. റാങ്ക്‌പട്ടികയില്‍നിന്നു നിയമനം നടത്തുന്നതിനു പകരം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പിന്‍വാതില്‍ നിയമനം നല്‍കുകയാണ്‌. ഇങ്ങനെ യുവജനങ്ങളെ വഞ്ചിക്കുന്നതിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും ഈ മാസം 23-നു കൂട്ടധര്‍ണ സംഘടിപ്പിക്കും.
താഴേത്തട്ടില്‍ മുന്നണി സംവിധാനം ശക്‌തമാക്കുന്നതിന്റെ ഭാഗമായി 15-നു ജില്ലാ മുന്നണി ചെയര്‍മാന്മാരുടെയും കണ്‍വീനര്‍മാരുടെയും യോഗം തിരുവനന്തപുരത്തു ചേരും. 16,17 തീയതികളിലായി മുഴുവന്‍ ജില്ലകളിലും യു.ഡി.എഫ്‌. ചേരും"-ചെന്നിത്തല പറഞ്ഞു.