നാട്ടിലെത്തുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി; കര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നടപടിയെടുക്കാം

നാട്ടിലെത്തുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി; കര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നടപടിയെടുക്കാം

തിരുവനന്തപുരം: നാട്ടിലെത്തി നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുതുക്കി. ഇനി ശല്യക്കാരായ എല്ലാത്തരം കാട്ടുപന്നികളെയും നശിപ്പിക്കാനായി കര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നടപടിയെടുക്കാം. എന്നാല്‍, വിഷവസ്തു പ്രയോഗം, സ്‌ഫോടകവസ്തു പ്രയോഗം, വൈദ്യുതി ഷോക്കേല്‍പ്പിക്കല്‍ എന്നിവയിലൂടെ കാട്ടുപന്നികളെ കൊല്ലുന്നത് തടഞ്ഞിട്ടുണ്ട്.

പുതുക്കിയ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ ജനജാഗ്രതാ സമിതിയുടെ ശുപാര്‍ശയില്ലാതെ കാട്ടുപന്നികളെ കൊല്ലുന്നതിന് അനുമതിതേടി ബന്ധപ്പെട്ട വനം ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷ നല്‍കാനാകും. അപേക്ഷ ലഭിച്ചാല്‍ 24 മണിക്കൂറിനകം അത് തീര്‍പ്പാക്കണം. അനുമതിയുടെ അടിസ്ഥാനത്തില്‍ കൊല്ലുന്ന പന്നിയുടെ ജഡത്തെയോ അല്ലെങ്കില്‍ ജീവനോടെ പിടികൂടുന്ന പന്നിയെയോ 24 മണിക്കൂറിനകം ബന്ധപ്പെട്ട വനം ഉദ്യോഗസ്ഥര്‍ കൈപ്പറ്റണം.

കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അതത് ഡിവിഷനുകളില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് രൂപവത്കരിക്കാന്‍ ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനോട് നിര്‍ദേശിച്ചിട്ടുമുണ്ട്.