ആഘോഷത്തിമിര്‍പ്പില്‍ ഒരുതിയേറ്റര്‍ മാസ് റിലീസ് കണ്ടിട്ട് എത്രനാളായി! തിയേറ്റര്‍ ഉടമകള്‍ക്കൊപ്പം നിന്ന ഇളയദളപതിയുടെ പടം മാസ്റ്ററിന് ബിഗ് ഹായ് പറയാന്‍ ഒരുങ്ങി ഫാന്‍സ്; മാസ്റ്ററിന്റെ സമയ ക്രമീകരണത്തില്‍ നല്‍കിയ ഇളവില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ തിയേറ്റര്‍ ഉടമകളും; മലയാളത്തില്‍ പിന്നാലെ വരുന്നത് 80 ചിത്രങ്ങള്‍

ആഘോഷത്തിമിര്‍പ്പില്‍ ഒരുതിയേറ്റര്‍ മാസ് റിലീസ് കണ്ടിട്ട് എത്രനാളായി! തിയേറ്റര്‍ ഉടമകള്‍ക്കൊപ്പം നിന്ന ഇളയദളപതിയുടെ പടം മാസ്റ്ററിന് ബിഗ് ഹായ് പറയാന്‍ ഒരുങ്ങി ഫാന്‍സ്; മാസ്റ്ററിന്റെ സമയ ക്രമീകരണത്തില്‍ നല്‍കിയ ഇളവില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ തിയേറ്റര്‍ ഉടമകളും; മലയാളത്തില്‍ പിന്നാലെ വരുന്നത് 80 ചിത്രങ്ങള്‍

തിരുവനന്തപുരം: വിനോദനികുതി മാര്‍ച്ച്‌ 31 വരെ ഒഴിവാക്കുന്നതുള്‍പ്പടെ തിയേറ്റര്‍ ഉടമകള്‍ക്ക് ഗുണകരമായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഉണ്ടായതോടെ വീണ്ടും ജീവന്‍വെക്കാനൊരുങ്ങി കേരളത്തിലെ തിയേറ്ററുകള്‍. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണമില്ലാതെ തമിഴ് സിനിമയ്ക്ക് മാത്രമായി തിയേറ്റര്‍ തുറക്കാനിവിലെന്ന നിലപാട് ഫിയോക് സ്വീകരിച്ചതോടെയാണ് തിയേറ്റര്‍ തുറക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം നീണ്ടത്. ഒടുവില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാവുകയായിരുന്നു.ഇതോടെ ഈ മാസം 13 ന് തന്നെ കേരളത്തില്‍ വീണ്ടും സിനിമ പ്രദര്‍ശിപ്പിച്ച്‌ തുടങ്ങുമെന്ന കാര്യത്തില്‍ തീരുമാനമായി.

രക്ഷകനാവാന്‍ വീണ്ടും ഇളയദളപതി

കേരളത്തിലെ തിയേറ്ററുകള്‍ക്കുണ്ടായ പല പ്രതിസന്ധിഘട്ടങ്ങളിലും രക്ഷകനായി അവതരിച്ചിട്ടുണ്ട് ഇളയദളപതി.നീണ്ട ഇടവേളക്ക് ശേഷം തുറക്കുന്ന തിയേറ്ററുകള്‍ക്ക് പുതുജീവന്‍ പകരാന്‍ അദ്യം എത്തുക ലോകേഷ് കനകരാജിന്റെ വിജയ് ചിത്രം മാസ്റ്റര്‍ തന്നെ. 13 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.തമിഴ്‌നാട് കഴിഞ്ഞാല്‍ തമിഴ്സിനിമയ്ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റുള്ള സ്ഥലം എന്ന നിലയ്ക്ക് കേരളത്തിലെ തിയേറ്ററുകളുടെ നിലവിലെ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ മാസ്റ്ററിന് കഴിയുമെന്ന് തീര്‍ച്ചയാണ്. തുടക്കത്തില്‍ തന്നെ കുടുംബപ്രേക്ഷകര്‍ തിയേറ്ററിലേക്കെത്താന്‍ സാധ്യതയില്ല എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അതുകൊണ്ട് തന്നെ യൂത്തിനെയാവും തുടക്കത്തില്‍ ലക്ഷ്യം വെക്കുക. ഇത് ഒരുപരിധിവരെ മാസ്റ്റര്‍ നിറവേറ്റുകയും ചെയ്യും.സെക്കന്റ് ഷോ ഒഴിവാക്കിയിട്ടുണ്ടെങ്കിലും മറ്റ് സമയ നിയന്ത്രണങ്ങള്‍ മാസ്റ്ററിന്റെ കാര്യത്തില്‍ ഇല്ലാത്തതും തിയേറ്ററുകള്‍ക്ക് ഗുണകരമാകും.

മാസ്റ്റര്‍' എന്ന സിനിമയുടെ കാസര്‍ഗോഡ് മുതല്‍ കൊച്ചി വരെയുള്ള വിതരണം ഏറ്റെടുത്തിട്ടുള്ളത് ഫോര്‍ച്യൂണ്‍ സിനിമയാണ്. ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെ മാജിക് ഫ്രെയിംസ് ആണ് എടുത്തിട്ടുള്ളത്. ഈ സിനിമയ്ക്ക് വേണ്ടി കഴിഞ്ഞ ജനുവരിയില്‍ ആണ് വന്‍ തുക ജി എസ് ടി ഉള്‍പ്പടെ അഡ്വാന്‍സ് കൊടുത്ത് ഡിസ്ട്രിബൂഷന്‍ റൈറ്റ് വാങ്ങിയത്. അന്ന് ഏപ്രിലില്‍ ആയിരുന്നു റിലീസ് തീയതി പറഞ്ഞിരുന്നത്. അതിനു ശേഷം കൊറോണ വന്നു.'സൂപ്പര്‍ താരം വിജയ് തിയറ്റര്‍ ഉടമകള്‍ക്ക് ഒപ്പം നിന്ന് വളരെ ചലഞ്ചിങ് ആയ ഒരു തീരുമാനമാണ് എടുത്തത്. എന്ത് നഷ്ടം വന്നാലും താന്‍ അതിനൊപ്പമുണ്ട്, മാസ്റ്റര്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണം എന്നാണ് അദ്ദേഹം പറഞ്ഞത്. തമിഴിലെയും മലയാളത്തിലേയും മുന്തിയ താരങ്ങളുടെ സിനിമകള്‍ പോലും ഒടിടി റിലീസിന് പോകുമ്ബോഴാണ് വിജയ് ഈ തീരുമാനം എടുത്തത്. വന്‍ തുകയ്ക്ക് സിനിമ എടുക്കാന്‍ ആമസോണ്‍ ഇപ്പോഴും തയ്യാറാണ് എന്നുള്ളതാണ് വസ്തുത. തിയറ്റര്‍ ഉടമകളുടെ സംഘടന വിജയ്ക്ക് നന്ദി അറിയിച്ചിരുന്നു.

വിജയ്യുടെ സിനിമ ബിഗിലിന്റെ കേരളത്തിലെ മാത്രം ഗ്രോസ് കളക്ഷന്‍ ഏകദേശം 30 കോടി രൂപയായിരുന്നു. അത്രയും ഒരു മാസ്സ് ഫാന്‍ ഫോള്ളോവെഴ്‌സ് വിജയ്ക്ക് കേരളത്തില്‍ ഉണ്ട്.

പിന്നാലെയെത്താന്‍ 80 ചിത്രങ്ങള്‍

മാസങ്ങളായി പൂട്ടിക്കിടന്നതോടെ മലയാളത്തില്‍ 80 ഓളം ചിത്രങ്ങളാണ് റിലീസിനായി കാത്തിരിക്കുന്നത്. മുന്‍ഗണന ക്രമമനുസരിച്ച്‌ മാസ്റ്ററിന് പിന്നാലെ ചിത്രങ്ങള്‍ തിയേറ്ററിലെത്തും.ഇതുമായി ബന്ധപ്പെട്ട തീരുമാനം നിര്‍മ്മാതാക്കളുടെ സംഘടനയുടെ യോഗത്തില്‍ കൈക്കൊള്ളും.ജയസൂര്യ നായകനാകുന്ന വെള്ളം സിനിമയും തിയറ്റര്‍ റിലീസിനായി തയാറാണെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരുന്നു.ഇതിന് പുറമേ 30ഓളം സിനിമകളുടെ ഷൂട്ടിങും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ നടന്നുവരുന്നുമുണ്ട്. 28 പുതിയ സിനിമകളുടെ ചിത്രീകരണം പ്രാരംഭഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു.

ചെറിയ ചിത്രങ്ങള്‍ക്കൊപ്പം തന്നെ മുന്‍നിര താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങളും പട്ടികയിലുണ്ട്. മോഹന്‍ലാലിന്റെ മരയ്ക്കാര്‍, മമ്മൂട്ടിയുടെ വണ്‍, പ്രീസ്റ്റ്, ഫഹദ് ഫാസിലിന്റെ മാലിക്, ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്, കുഞ്ചാക്കോ ബോബന്റെ നായാട്ട് തുടങ്ങിയ ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ഏതായാലും, തിയേറ്ററുകള്‍ തുറക്കുമെന്ന പ്രഖ്യാപനം മലയാള സിനിമാ വ്യവസായത്തിന് പുത്തനുണര്‍വ് ഉണ്ടാക്കുമെന്ന് ഉറപ്പാണ്. വീടുകളില്‍ തളയ്ക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരല്ല ചലച്ചിത്ര ആസ്വാദകരെന്നും അതിനാല്‍ പതിയെ പതിയെ അഭ്രപാളിയിലെ ദൃശ്യാനുഭവത്തിനായി പ്രേക്ഷകര്‍ എത്തുമെന്നുമാണ് സിനിമാ രംഗത്തെ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നത്. നീണ്ട ഒന്‍പത് മാസങ്ങള്‍ക്കു ശേഷമാകും കേരളത്തിലെ തിയറ്ററുകളില്‍ സിനിമ റിലീസിനെത്തുന്നത്.

സജീവമായി ഒ ടി ടി യും

തിയേറ്ററുകള്‍ തുറന്നാലും ഒടിടി പ്ലാറ്റ് ഫോമുകള്‍ വെല്ലുവിളിയാകുമോയെന്ന ആശങ്ക തിയേറ്റര്‍ ഉടമകള്‍ക്കുണ്ട്. ആമസോണ്‍ പ്രൈം പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ മലയാള സിനിമയ്ക്കായി പ്രത്യേകം ഇടം ആരംഭിക്കുമ്ബോള്‍ ഇവ തിയേറ്റര്‍ വ്യവസായത്തിന് ഉണ്ടാക്കുന്ന വെല്ലുവിളി ചെറുതല്ല. ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2, സുരാജ് വെഞ്ഞാറമൂടിന്റെ പുതിയ ചിത്രം ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ തുടങ്ങിയവ ഇതിനോടകം ഒ ടി ടി സ്വന്തമാക്കി കഴിഞ്ഞു. കുടുംബ പ്രേക്ഷകര്‍ തിയേറ്ററിലേക്ക് എത്തും എന്ന് ഉറപ്പുള്ള ചിത്രങ്ങളാണ് ഇവയൊക്കെ തന്നെയും.

ഇതിനു പുറമെ ചെറുകിട ചിത്രങ്ങള്‍ ഇനി ഒടിടിയെ ആശ്രയിക്കും എന്ന് കരുതുന്നവരും കുറവല്ല.ഇതിനെ സിനിമാ മേഖല എങ്ങനെയാകും നേരിടുക എന്നതാണ് ഇനിയുള്ള ആകാംക്ഷ.

അതേസമയം, പ്രേക്ഷകന് തിയേറ്റര്‍ നല്‍കുന്ന അനുഭവം മറ്റൊരു സാങ്കേതിക സംവിധാനത്തിനും പുനരാവിഷ്‌കരിക്കാന്‍ കഴിയില്ലെന്നത് സത്യമാണ്. ശബ്ദവും വെളിച്ചവും സ്ഥലവും ചേര്‍ന്ന് സൃഷ്ടിക്കുന്ന ഒരു അനുഭവമാണത്. ഒടിടി പ്ലാറ്റ് ഫോമുകളെ അതിജീവിക്കാന്‍ സിനിമ കൊട്ടകകള്‍ക്ക് കഴിയുമെന്ന് വിശ്വസിക്കുന്നതും ഇതുകൊണ്ടാണ്.

വാക്സീന്‍ എത്തിക്കഴിഞ്ഞ് നിയന്ത്രണങ്ങള്‍ ഒക്കെ ഓര്‍മ്മയാകുമ്ബോള്‍ പുതിയ ചിത്രങ്ങളുമായി തിയേറ്ററുകള്‍ സജീവമാകുമ്ബോള്‍ വിസിലടിക്കുകയും ആരവം മുഴക്കുകയും ചെയ്യുന്ന പ്രേക്ഷകരാല്‍ തിയേറ്ററുകള്‍ പഴയ പ്രതാപം വീണ്ടെടുക്കുമെന്ന് തന്നെ പ്രത്യാശിക്കാം.